തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം ബിനീഷ് കോടിയേരിയിലേക്കും. ആക്രമണം നടന്ന ദിവസത്തെ ബിനീഷ് കോടിയേരിയുടെ ഫോൺവിളി വിവരങ്ങൾ പ്രത്യേക അന്വേഷണസംഘം ശേഖരിച്ചതായാണ് വിവരം. കേസിലെ പ്രതികളായ 25 പേരുമായി ബിനീഷ് ആശയവിനിമയം നടത്തിയിട്ടുണ്ടോയെന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് ഈ നടപടികൾ.
അക്രമം നടന്ന ദിവസം ഇഡി റെയ്ഡ് നടക്കുന്ന വിവരം അറിഞ്ഞ് ബിനീഷ് കോടിയേരി വിണ വിജയന്റെ ബേക്കറി ജംഗ്ഷനിലെ വസതിയിലെത്തിയിരുന്നു. റെയ്ഡ് നടന്ന സമയമത്രയും അദ്ദേഹം അവിടെ തുടർന്നു. പിന്നീട് ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സമയത്തും അവിടെയുണ്ടായിരുന്നു. ഈ സമയത്തെ കോൾ ഡീറ്റെയിൽ റെക്കോർഡുകൾ, ഡിജിറ്റൽ തെളിവുകൾ, മറ്റ് വിവരങ്ങൾ എന്നിവയാണ് പരിശോധിക്കുന്നത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന നേതാക്കളുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും. ആക്രമണദിവസം പ്രതിഷേധത്തിലും സമരത്തിലും പങ്കെടുത്ത നേതാക്കളുടെയും പ്രവർത്തകരുടെയും മൊഴിയെടുക്കാനാണ് തീരുമാനം. സംഭവത്തിന് മുമ്പും ശേഷവും നടന്ന ആശയവിനിമയങ്ങൾ, പ്രതിഷേധത്തിന്റെ ആസൂത്രണം, ആക്രമണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ എന്നിവയും അന്വേഷണത്തിന്റെ ഭാഗമാണ്.
ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരെയും ആക്രമണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടായിട്ടുണ്ടോയെന്നതും കണ്ടെത്തുകയാണ് അന്വേഷണസംഘത്തിന്റെ പ്രധാന ലക്ഷ്യം. ഇതിനായി ഡിജിറ്റൽ തെളിവുകൾ, ഫോൺവിളി വിവരങ്ങൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവ വിശദമായി പരിശോധിച്ചുവരികയാണ്.