മുംബൈ: 16 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ 19കാരന്റെ വിചിത്രമായ ആവശ്യങ്ങൾ കേട്ട് ഞെട്ടി പൊലീസ്. ലോക്കപ്പിലെ ചുമരുകൾ വൃത്തിഹീനമാണെന്നും ശുചിമുറിയിൽ ദുർഗന്ധമാണെന്നും പരാതിപ്പെട്ട പ്രതി, പ്രഭാതഭക്ഷണത്തിന് പിസ, രാത്രിഭക്ഷണത്തിന് പ്രത്യേക ഭക്ഷണം, സുഖപ്രദമായ കിടക്ക എന്നിവ ആവശ്യപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
നിർഭയ് അഥവാ ആകാശ് മാധവ് പഖാരെ എന്ന 19കാരനെയാണ് നാഗ്പൂരിലെ വാടകവീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടുപോയ 16കാരിയെ പോലീസ് തിങ്കളാഴ്ച രാത്രി രക്ഷപ്പെടുത്തുകയായിരുന്നു. ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥന്റെ മകളായ പെൺകുട്ടിയെ 24 മണിക്കൂറിലേറെ തടവിൽ പാർപ്പിച്ചിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
പ്രതി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. വൈദ്യപരിശോധനയ്‌ക്ക് തയ്യാറാകാൻ ഇയാൾ വിസമ്മതിച്ചു. കൂടാതെ, സ്വന്തം മൊബൈൽ ഫോണിന്റെയും പെൺകുട്ടിയുടെ മൊബൈൽ ഫോണിന്റെയും പാസ്‌വേഡ് വെളിപ്പെടുത്താനും തയ്യാറായിട്ടില്ല. ഇതുമൂലം ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിൽ അന്വേഷണസംഘത്തിന് ബുദ്ധിമുട്ട് നേരിടുന്നതായും പോലീസ് വ്യക്തമാക്കി.
ഓഗസ്റ്റ് 2-നാണ് പെൺകുട്ടിയെ കാണാതായത്. തുടർന്ന് കുടുംബം ഹുഡ്കേശ്വർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സാങ്കേതിക നിരീക്ഷണത്തിലൂടെ പെൺകുട്ടിയുടെ സ്ഥലം കണ്ടെത്തിയ പോലീസ് രാത്രി 11ഓടെ വാടകവീട്ടിന്റെ വാതിൽ പൊളിച്ചുകയറി രക്ഷപ്പെടുത്തുകയായിരുന്നു.
രക്ഷപ്പെടുത്തുമ്പോൾ പെൺകുട്ടിയുടെ കൈകളും കാലുകളും കെട്ടിയ നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സമീപത്ത് ബെൽറ്റും കിടക്കയ്‌ക്ക് അരികിൽ കത്തിയും കണ്ടെത്തി. ശരീരത്തിൽ നിരവധി മർദനമേറ്റ പാടുകൾ ഉണ്ടായിരുന്ന പെൺകുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആകാശ് മെഹ്റ എന്ന വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ചാണ് പ്രതി പെൺകുട്ടിയുമായി പരിചയം സ്ഥാപിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വിശ്വാസം നേടിയ ശേഷം സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കി അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക്ക്മെയിൽ ചെയ്ത് പീഡിപ്പിക്കുകയായിരുന്നു.
പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, കൊലപാതകശ്രമം എന്നിവയുൾപ്പെടെയുള്ള വകുപ്പുകളും പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.