കുന്ദംകുളത്ത് സ്വകാര്യ ബസ് നിയന്ത്രണംവിട്ട് അഞ്ച് വാഹനങ്ങളില്‍ ഇടിച്ച് കയറി അപകടം; വിദ്യാര്‍ഥിനി മരിച്ചു; 25 പേര്‍ക്ക് പരിക്ക്; പത്ത് പേരുടെ നില ഗുരുതരം

Published by
ജനം വെബ്‌ഡെസ്ക്

തൃശ്ശൂര്‍: കുന്ദംകുളത്ത് നിയന്ത്രണംവിട്ട സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് അഞ്ച് വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയുണ്ടായ വന്‍ അപകടത്തില്‍ വിദ്യാര്‍ഥിനി മരിച്ചു. കാറില്‍ യാത്ര ചെയ്തിരുന്ന റിയ ഫാത്തിമയാണ് മരിച്ചത്. അപകടത്തില്‍ 25ഓളം പേര്‍ക്ക് പരിക്കേറ്റതായും ഇവരില്‍ പത്തോളം പേരുടെ നില ഗുരുതരമാണെന്നും അധികൃതര്‍ അറിയിച്ചു. കോഴിക്കോട് നിന്ന് തൃശ്ശൂരിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന സ്വകാര്യ ബസ് കുന്ദംകുളം പറയമ്പാടത്തിന് സമീപം ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് അപകടത്തില്‍പെട്ടത്.

പ്രാഥമിക വിവരങ്ങള്‍ പ്രകാരം അമിതവേഗത്തിലെത്തിയ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് ആദ്യം ഒരു കാറിലും പിന്നീട് വാന്‍, ഓട്ടോറിക്ഷ, ബൈക്ക് ഉള്‍പ്പെടെ അഞ്ച് വാഹനങ്ങളിലും ഇടിച്ചുകയറി. തുടര്‍ന്ന് സമീപത്തെ ഒരു വീടിന്റെ മതില്‍ തകര്‍ത്ത് വീട്ടുമുറ്റത്താണ് ബസ് നിന്നത്. അപകടത്തിന്റെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. വാഹനങ്ങളില്‍ കുടുങ്ങിയവരെ നാട്ടുകാരും ആംബുലന്‍സ് പ്രവര്‍ത്തകരും ചേര്‍ന്നാണ് പുറത്തെടുത്തത്. പരിക്കേറ്റ എല്ലാവരെയും സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

ദൃക്സാക്ഷികളുടെ മൊഴിപ്രകാരം അമിതവേഗമാണ് അപകടത്തിന് പ്രധാന കാരണമായത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി ബസിന്റെ സാങ്കേതിക പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Share