റെയിൽവൺ ആപ്പ് ടിക്കറ്റ് ബുക്കിങ്; ദക്ഷിണേന്ത്യയിൽ കേരളം മുന്നിൽ, ജൂലൈയിൽ മാത്രം 9.76 ലക്ഷം ടിക്കറ്റുകൾ, തിരുവനന്തപുരം ഡിവിഷൻ മാത്രം 6.67 ലക്ഷം ടിക്കറ്റുകൾ വിറ്റു

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: റെയിൽവേ വികസനത്തിന്റെ കാര്യത്തിൽ കേരളത്തിന് അർഹമായ പരിഗണന ലഭിച്ച് മുന്നോട്ട് പോകുന്നതിനിടയിൽ ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ്ങിൽ കേരളത്തിന്റെ മുന്നേറ്റം. റെയിൽവൺ ആപ്പിലൂടെയുള്ള ടിക്കറ്റ് വിൽപനയിൽ ദക്ഷിണേന്ത്യയിൽ ഒന്നാം സ്ഥാനത്താണ് കേരളം. ദക്ഷിണ റെയിൽവേ പുറത്തുവിട്ട ജൂലൈ മാസത്തെ കണക്കുകളാണ് കേരളത്തിന്റെ ഡിജിറ്റൽ ടിക്കറ്റ് ഉപയോഗത്തിലെ മുന്നേറ്റം വ്യക്തമാക്കുന്നത്.

ജൂലൈയിൽ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകൾ ചേർന്ന് റെയിൽവൺ ആപ്പ് വഴി 9.76 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ നേട്ടം തിരുവനന്തപുരം ഡിവിഷന്റേതാണ്. ഒരു മാസത്തിനിടെ 6.67 ലക്ഷം ടിക്കറ്റുകൾ റെയിൽവൺ ആപ്പ് വഴി വിറ്റ് തിരുവനന്തപുരം ഡിവിഷൻ ദക്ഷിണ റെയിൽവേയിൽ ഒന്നാം സ്ഥാനത്തെത്തി.

ജൂലൈയിൽ തിരുവനന്തപുരം ഡിവിഷൻ ആകെ 30 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. ഇതിൽ 6.67 ലക്ഷം ടിക്കറ്റുകൾ റെയിൽവൺ ആപ്പ് വഴിയായിരുന്നു. അതായത്, ഡിവിഷന്റെ ആകെ ടിക്കറ്റ് ബുക്കിങ്ങിന്റെ 21.84 ശതമാനവും ആപ്പ് വഴിയാണ് നടന്നത്. ഡിജിറ്റൽ സംവിധാനത്തിലേക്കുള്ള യാത്രക്കാരുടെ മാറിവരവ് എത്ര വേഗത്തിലാണെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്ക്.

പാലക്കാട് ഡിവിഷനും മികച്ച പ്രകടനമാണ് നടത്തിയത്. 3.09 ലക്ഷം ടിക്കറ്റുകൾ റെയിൽവൺ ആപ്പ് വഴി വിറ്റ പാലക്കാട് ഡിവിഷൻ 11.64 ശതമാനം വിഹിതവുമായി ദക്ഷിണ റെയിൽവേയിൽ മൂന്നാം സ്ഥാനത്തെത്തി. പാലക്കാട് ഡിവിഷൻ ജൂലൈയിൽ ആകെ 26.55 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്.

ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ്ങിൽ കേരള ഡിവിഷനുകളുടെ മുന്നേറ്റത്തിനൊപ്പം മറ്റ് പ്രധാന ഡിവിഷനുകളും മത്സരരംഗത്തുണ്ട്. 15.52 ശതമാനം ആപ്പ് ബുക്കിങ്ങുമായി ചെന്നൈ ഡിവിഷനാണ് തിരുവനന്തപുരം ഡിവിഷന് പിന്നിൽ രണ്ടാം സ്ഥാനത്ത്. തിരുച്ചിറപ്പള്ളി 11.13 ശതമാനവും, സേലം 10.75 ശതമാനവും, മധുര 10.09 ശതമാനവും രേഖപ്പെടുത്തി.

റെയിൽവേയുടെ ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ ജനകീയമാകുന്നതിന്റെ സൂചന കൂടിയാണ് റെയിൽവൺ ആപ്പിലെ ഈ കണക്കുകൾ. ടിക്കറ്റ് കൗണ്ടറുകളെ ആശ്രയിക്കുന്നതിന് പകരം മൊബൈൽ ആപ്ലിക്കേഷൻ വഴി യാത്രാ ടിക്കറ്റുകൾ എളുപ്പത്തിൽ ബുക്ക് ചെയ്യാനുള്ള സൗകര്യം കൂടുതൽ യാത്രക്കാർ സ്വീകരിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

യാത്രക്കാരുടെ എണ്ണം, ടിക്കറ്റ് വിൽപന, റെയിൽവേയ്‌ക്ക് ലഭിക്കുന്ന വരുമാനം എന്നിവയുടെ കാര്യത്തിൽ കേരളം നിർണായക സംഭാവനയാണ് നൽകുന്നത്. നിലവിലെ കണക്കുകൾ പ്രകാരം റെയിൽവൺ ആപ്പ് ഉപയോഗത്തിലും വരുമാന സംഭാവനയിലും കേരളത്തിന്റെ പ്രാധാന്യം വീണ്ടും ചർച്ചയാകുകയാണ്.

കേരളത്തിൽനിന്നുള്ള യാത്രാടിക്കറ്റുകളുടെ വിൽപനയിലൂടെ 2025–26 സാമ്പത്തിക വർഷത്തിൽ റെയിൽവേയ്‌ക്ക് ലഭിച്ചത് 2,960.70 കോടി രൂപയാണ്. ഇതിൽ 1,876.18 കോടി രൂപ തിരുവനന്തപുരം ഡിവിഷനിൽനിന്നും 1,084.51 കോടി രൂപ പാലക്കാട് ഡിവിഷനിൽനിന്നുമാണ് ലഭിച്ചത്. വരുമാനം വർധിച്ചാലും ഇല്ലെങ്കിലും, ഇതുവരെയുള്ള കേന്ദ്ര സർക്കാരുകളിൽനിന്ന് വ്യത്യസ്തമായി കേന്ദ്ര സർക്കാരും ദക്ഷിണ റെയിൽവേയും കേരളത്തിന് അതീവ പ്രാധാന്യമാണ് നൽകുന്നത്.

Share