മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടർമാരുടെ പ്രതിഷേധം; പ്രൈവറ്റ് സെക്രട്ടറിയുടെ ഇടപെടൽ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ, ശക്തമായ സമരത്തിന് മുന്നറിയിപ്പ്

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്റെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശനവുമായി കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ). സർക്കാർ ആരോഗ്യസ്ഥാപനങ്ങളിൽ അധികാരപരിധി ലംഘിച്ചുള്ള ഇടപെടലുകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട സംഘടന, ആരോഗ്യപ്രവർത്തകരുടെ അന്തസും ഭരണക്രമവും സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു.

ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മെഡിക്കൽ കോളജിലെ ന്യൂറോ സർജനായിരുന്ന ഡോ. സുനിൽ അധികാരപരിധി ലംഘിച്ചുള്ള ഇടപെടലുകൾ നടത്തിയെന്ന ആരോപണമാണ് ഡോക്ടർമാർ ഉന്നയിക്കുന്നത്. പൊതുജനാരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനായി സർക്കാർ സ്വീകരിക്കുന്ന ക്രിയാത്മക നടപടികൾക്ക് പൂർണ പിന്തുണ നൽകുമെന്നും എന്നാൽ ആരോഗ്യപ്രവർത്തകരെ അപമാനിക്കുന്ന തരത്തിലുള്ള അനാരോഗ്യകരമായ ഇടപെടലുകളെ ശക്തമായി എതിർക്കുമെന്നും കെജിഎംഒഎ ആരോഗ്യമന്ത്രിക്ക് മുന്നറിയിപ്പ് നൽകി.

വിവാദത്തിന് കാരണമായത് ഐരാണിമുട്ടം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട സംഭവമാണ്. സന്ദർശനത്തിനിടെ സ്ഥാപനത്തിലെ സീനിയർ ലേഡി സിവിൽ സർജനോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിൽ കെജിഎംഒഎ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളുടെയും പ്രവർത്തന സമയം രാവിലെ 9 മണി മുതൽ ആരംഭിക്കേണ്ടതാണെന്നാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്. എന്നാൽ രാവിലെ 8 മണിക്ക് സ്ഥാപനം പ്രവർത്തനം ആരംഭിച്ചില്ലെന്ന് ആരോപിച്ചുകൊണ്ട് വർഷങ്ങളുടെ സേവനപരിചയമുള്ള വനിതാ മെഡിക്കൽ ഓഫീസറോട് പൊതുവേദിയിൽ അവഹേളിക്കുന്ന തരത്തിൽ സംസാരിച്ചെന്നാണ് കെജിഎംഒഎയുടെ ആരോപണം.

ഇതോടെയാണ് ആരോഗ്യവകുപ്പിലെ ഭരണക്രമത്തെയും ഉദ്യോഗസ്ഥരുടെ അധികാരപരിധിയെയും കുറിച്ചുള്ള ചർച്ചകൾ ശക്തമായത്. ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് സർക്കാർ ആരോഗ്യസ്ഥാപനങ്ങളിൽ ഔദ്യോഗിക പരിശോധന നടത്താനോ സ്ഥാപനങ്ങളുടെ ഭരണപരമായ സംവിധാനങ്ങളിൽ നേരിട്ട് ഇടപെടാനോ നിയമപരമായ അധികാരമില്ലെന്നാണ് കെജിഎംഒഎ വ്യക്തമാക്കുന്നത്.

ഇത്തരം സന്ദർശനങ്ങളും ഇടപെടലുകളും ആവർത്തിക്കുന്നത് ആരോഗ്യപ്രവർത്തകരുടെ ആത്മവീര്യം തകർക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി. ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർമാരും മറ്റ് ജീവനക്കാരും അവരുടെ ചുമതലകൾ നിർവഹിക്കുന്നതിനുള്ള ഔദ്യോഗിക ഭരണസംവിധാനവും അധികാരക്രമവും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും കെജിഎംഒഎ ചൂണ്ടിക്കാട്ടി.

ഡോക്ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും അന്തസും ഭരണക്രമവും സംരക്ഷിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കെജിഎംഒഎ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആവശ്യം. വിഷയത്തിൽ സർക്കാർ ഇടപെടാതെ ഇത്തരം നടപടികൾ തുടരുകയാണെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് കടക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളിൽ മന്ത്രിയുടെ രാഷ്‌ട്രീയ നേതൃത്വവും ഉദ്യോഗസ്ഥ സംവിധാനവും തമ്മിലുള്ള അധികാരപരിധി സംബന്ധിച്ച ചർച്ചകൾക്ക് വഴിവെക്കുന്നതാണ് കെജിഎംഒഎയുടെ ഈ പ്രതിഷേധം. ആരോപണങ്ങളിൽ സർക്കാർ സ്വീകരിക്കുന്ന തുടർനടപടിയാണ് ഇനി നിർണായകം.

 

Share