ഡീപ്ഫെയ്‌ക്കുകള്‍ക്ക് പൂട്ടിടാന്‍ കേന്ദ്രം; അല്‍ഗോരിതം അടിമുടി മാറ്റാന്‍ മെറ്റയോട് നിര്‍ദേശം

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ഡീപ്ഫെയ്‌ക്കുകളും നിയമവിരുദ്ധ ഉള്ളടക്കങ്ങളും സമൂഹമാധ്യമങ്ങളിലൂടെ വ്യാപിക്കുന്നത് തടയാന്‍ കര്‍ശന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. ഉള്ളടക്കം കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള അല്‍ഗോരിതങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്ന് മെറ്റയോട് കേന്ദ്രം നിര്‍ദേശിച്ചു. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിലെ പ്രതിനിധികളും മെറ്റ അധികൃതരും നടത്തിയ ചര്‍ച്ചയിലാണ് നിര്‍ദേശം.

കൃത്രിമമായി നിര്‍മിച്ച ചിത്രങ്ങളും വീഡിയോകളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും അതിവേഗം പ്രചരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടല്‍. ഡീപ്ഫെയ്‌ക്കുകള്‍ ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ വേഗത്തില്‍ കണ്ടെത്തി നീക്കം ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ചര്‍ച്ചയിലെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഉപയോക്താക്കള്‍ സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങള്‍ പരിശോധിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള നിലവിലെ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് മെറ്റയോട് കേന്ദ്രം ആവശ്യപ്പെട്ടു. ഡീപ്ഫെയ്‌ക്കുകള്‍, മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകള്‍ എന്നിവ തിരിച്ചറിയുന്നതിനുള്ള സാങ്കേതിക സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തണം. സര്‍ക്കാര്‍ ഏജന്‍സികള്‍ നിയമപരമായി ആവശ്യപ്പെടുന്ന സാഹചര്യങ്ങളില്‍ ഉള്ളടക്കം നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും നിര്‍ദേശമുണ്ട്.

ഇത്തരം ഉള്ളടക്കങ്ങള്‍ കണ്ടെത്തുന്നതിലും നീക്കം ചെയ്യുന്നതിലും സര്‍ക്കാര്‍ ഏജന്‍സികളുമായി കൂടുതല്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ഡീപ്ഫെയ്‌ക്കുകള്‍ ഉള്‍പ്പെടെയുള്ള കൃത്രിമ ഉള്ളടക്കങ്ങള്‍ തടയുന്നതിനായി സ്വീകരിക്കാവുന്ന സാങ്കേതിക നടപടികളുടെ രൂപരേഖ മെറ്റ അധികൃതര്‍ കേന്ദ്രത്തിന് മുന്നില്‍ അവതരിപ്പിച്ചതായാണ് വിവരം. നിലവിലുള്ള ചില വെല്ലുവിളികള്‍ കമ്പനി അംഗീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

തെറ്റായതും നിയമവിരുദ്ധവുമായ ഉള്ളടക്കങ്ങള്‍ എങ്ങനെയാണ് കണ്ടെത്തുന്നത്, അവ പരിശോധിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമായി നിലവില്‍ സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളും മെറ്റ സംഘം വിശദീകരിച്ചു. വിഷയത്തില്‍ കേന്ദ്രവും മെറ്റയും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുമെന്നാണ് സൂചന. അടുത്തയാഴ്ച വീണ്ടും കൂടിക്കാഴ്ച നടന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ യുവാക്കളെ അഭിസംബോധന ചെയ്ത വീഡിയോ ഫേസ്ബുക്കില്‍ നിന്ന് താല്‍ക്കാലികമായി നീക്കം ചെയ്ത സംഭവവും വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്ക നിയന്ത്രണം സംബന്ധിച്ച് കേന്ദ്രം കൂടുതല്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നത്. പ്രത്യേകിച്ച് കൃത്രിമമായി നിര്‍മിക്കുന്ന വീഡിയോകളും ചിത്രങ്ങളും തെറ്റായ വിവരങ്ങളും വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് വ്യാപിക്കുന്നത് ഗുരുതരമായ ആശങ്കയായാണ് കേന്ദ്രം കാണുന്നത്.

യഥാര്‍ഥ വ്യക്തികളുടെ മുഖമോ ശബ്ദമോ ഉപയോഗിച്ച് കൃത്രിമമായി സൃഷ്ടിക്കുന്ന വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമാകുന്നത് വലിയ വെല്ലുവിളിയാണ്. രാഷ്‌ട്രീയ നേതാക്കള്‍, സിനിമാ താരങ്ങള്‍, കായികതാരങ്ങള്‍ തുടങ്ങി നിരവധി പ്രമുഖരെ ലക്ഷ്യമിട്ടും ഇത്തരം ഉള്ളടക്കങ്ങള്‍ പ്രചരിക്കുന്നുണ്ട്. കൃത്രിമ ഉള്ളടക്കങ്ങള്‍ യഥാര്‍ഥമാണെന്ന് തെറ്റിദ്ധരിക്കപ്പെടാനുള്ള സാധ്യതയും കൂടുതലാണ്.

അതിനാല്‍ ഇത്തരം ഉള്ളടക്കങ്ങള്‍ വേഗത്തില്‍ തിരിച്ചറിയുകയും ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. സമൂഹമാധ്യമങ്ങളിലെ ഉള്ളടക്ക നിയന്ത്രണത്തില്‍ സാങ്കേതിക കമ്പനികളുടെ ഉത്തരവാദിത്വം കൂടുതല്‍ ശക്തമാക്കുന്നതിനൊപ്പം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ക്കെതിരെ വേഗത്തിലുള്ള നടപടി ഉറപ്പാക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

Share