കശ്മീരില്‍ വീണ്ടും എന്‍ഐഎ നീക്കം; ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുള്ള ശൃംഖലയെ തേടി വ്യാപക റെയ്ഡ്

Published by
ജനം വെബ്‌ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ ഭീകരബന്ധം സംശയിക്കുന്ന ശൃംഖലയ്‌ക്കെതിരെ സുരക്ഷാ ഏജന്‍സികളുടെ വ്യാപക പരിശോധന. സോപോര്‍ നഗരത്തിലെ 26 ഇടങ്ങളിലാണ് ഞായറാഴ്ച അന്വേഷണ ഏജന്‍സികളും സുരക്ഷാ സേനയും സംയുക്തമായി റെയ്ഡ് നടത്തിയത്. നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമിക്കെതിരെ യുഎപിഎ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് പരിശോധന. സംഘടനയുമായി ബന്ധമുള്ളതായി സംശയിക്കുന്ന രഹസ്യ ശൃംഖലയുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുകയാണ് റെയ്ഡിന്റെ ലക്ഷ്യം.

സംഘടനയുടെ ഭീകരബന്ധവും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച് അന്വേഷണ ഏജന്‍സികള്‍ നേരത്തെയും പരിശോധന നടത്തിയിരുന്നു. ഈ വര്‍ഷം മേയ് 25ന് ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട ഭീകരവാദ ധനസഹായ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി കശ്മീര്‍ താഴ്വരയില്‍ വ്യാപക റെയ്ഡ് നടത്തിയിരുന്നു. ശ്രീനഗറിലും ഷോപ്പിയാനിലുമായി മൂന്ന് ഇടങ്ങളിലായിരുന്നു അന്ന് പരിശോധന.

നിരോധിത സംഘടനയുടെയും അനുബന്ധ ട്രസ്റ്റുകളുടെയും സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സാമ്പത്തിക രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. മുന്‍ ജമാഅത്തെ ഇസ്ലാമി മേധാവിയുടെ വസതിയിലും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അന്ന് പരിശോധന നടത്തിയിരുന്നു. പുതിയ റെയ്ഡുകളിലൂടെ ശൃംഖലയുടെ പ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍, സംഘടനയുമായി ബന്ധപ്പെട്ട മറ്റ് ബന്ധങ്ങള്‍ എന്നിവ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനാകുമെന്നാണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.

Share