ഭുവനേശ്വർ: NEET പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ച സംഭവത്തിൽ പ്രതികരണവുമായി മുതിർന്ന ബിജെപി നേതാവ് ധർമേന്ദ്ര പ്രധാൻ. പ്രതിഷേധിച്ചിരുന്ന Gen Z വിദ്യാർഥികളെ ചിലർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്നും, മന്ത്രി സ്ഥാനം തനിക്ക് ഒരിക്കലും പ്രധാനമായിരുന്നില്ലെന്നും പ്രധാൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് കണ്ട് താൻ രാജിവെക്കാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഭുവനേശ്വറിലെ ജിഎം സർവകലാശാലയിൽ വിദ്യാർഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ധർമേന്ദ്ര പ്രധാൻ. വിദ്യാഭ്യാസ മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെച്ച് രണ്ടാഴ്ചയ്‌ക്ക് ശേഷമാണ് വിഷയത്തിൽ അദ്ദേഹം പരസ്യ പ്രതികരണം നടത്തുന്നത്.
‘Gen Z നമ്മുടെ കുട്ടികളാണ്. ചിലർ അവരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. എനിക്ക് വ്യക്തിപരമായി യാതൊരു പ്രശ്‌നവുമുണ്ടായിരുന്നില്ല. മന്ത്രി സ്ഥാനം എനിക്ക് പ്രധാനപ്പെട്ടതായിരുന്നില്ല’ എന്നാണ് പ്രധാൻ പറഞ്ഞത്.
ഇന്ത്യയിലെ യുവതലമുറയുടെ പ്രതീക്ഷകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്രതിവർഷം രാജ്യത്ത് കോടിക്കണക്കിന് കുട്ടികളാണ് ജനിക്കുന്നതെന്നും അടുത്ത തലമുറയുടെ സ്വപ്‌നങ്ങളും അഭിലാഷങ്ങളുമാണ് ഇന്ത്യയെ ‘വിശ്വഗുരു’വിലേക്ക് നയിക്കുകയെന്നും പ്രധാൻ പറഞ്ഞു.
ഒഡിഷ മുൻ മുഖ്യമന്ത്രി, ബിജെഡി അധ്യക്ഷൻ നവീൻ പട്‌നായിക്കിനെതിരെയും ധർമേന്ദ്ര പ്രധാൻ വിമർശനമുന്നയിച്ചു. ബിജെഡി പ്രവർത്തകരുടെ പ്രതിഷേധങ്ങളോ ‘ഗോ ബാക്ക്’ മുദ്രാവാക്യങ്ങളോ തന്നെ തളർത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ഞാൻ കർഷകന്റെ മകനാണ്. തിരികെ പോകാൻ പറഞ്ഞാലും ഞാൻ തിരിച്ചുവരും’ എന്നായിരുന്നു പ്രധാന്റെ പ്രതികരണം.
തന്നെ ഒഡിഷയിലെ ജനങ്ങൾക്ക് അപമാനമാണെന്നും മോശം വ്യക്തിയാണെന്നും നവീൻ പട്‌നായിക് വിശേഷിപ്പിച്ചിട്ടുണ്ടെന്നും പ്രധാൻ ആരോപിച്ചു. തന്റെ പ്രവർത്തനങ്ങളിലൂടെ ഒരിക്കലും ഒഡിഷയുടെ അഭിമാനത്തിന് കളങ്കമുണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.