തിരുവനന്തപുരം/കൊല്ലം: തിരുവനന്തപുരത്തും നീണ്ടകരയിലും കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്. വിഴിഞ്ഞം സ്വദേശി ജോണ്‍, അഞ്ചുതെങ്ങ് സ്വദേശി ഷിജിന്‍, നീണ്ടകര സ്വദേശി ഗൗതം കൃഷ്ണ എന്നിവര്‍ക്കായാണ് നാവികസേനയും കോസ്റ്റ് ഗാര്‍ഡും ഉള്‍പ്പെടെയുള്ള വിവിധ സേനകള്‍ തിരച്ചില്‍ തുടരുന്നത്. പ്രതികൂല കാലാവസ്ഥയാണ് രക്ഷാദൗത്യത്തിന് പ്രധാന വെല്ലുവിളിയാകുന്നത്.
നീണ്ടകരയില്‍ തിരച്ചില്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ നാവികസേനയുടെ അതിവേഗ പട്രോളിങ് കപ്പലായ ഐഎന്‍എസ് കല്‍പേനി എത്തി. കൊച്ചിയില്‍നിന്ന് ശനിയാഴ്ച രാത്രി പുറപ്പെട്ട കപ്പല്‍ നിലവില്‍ നീണ്ടകര തീരത്തുനിന്ന് ഒരു നോട്ടിക്കല്‍ മൈല്‍ അകലെ നങ്കൂരമിട്ടാണ് രക്ഷാദൗത്യത്തില്‍ പങ്കെടുക്കുന്നത്.
മറൈന്‍ എന്‍ഫോഴ്സ്മെന്റ് ബോട്ട് സൂചിപ്പിച്ച സ്ഥലങ്ങളില്‍ നാവികസേനയുടെ പ്രത്യേക ഡൈവിങ് സംഘം പരിശോധന ആരംഭിച്ചു. വെള്ളത്തിനടിയിലെ തിരച്ചില്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി പോര്‍ട്ടബിള്‍ സോണാര്‍ സംവിധാനവും ഉപയോഗിക്കുന്നുണ്ട്. പ്രത്യേക ഡൈവിങ് സംഘത്തെയും സജ്ജമാക്കിയിട്ടുണ്ട്. കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ കൂടുതല്‍ വ്യാപകമാക്കാനും അധികൃതര്‍ പദ്ധതിയിടുന്നുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടറുകളും ആകാശമാര്‍ഗമുള്ള നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
മുതലപ്പൊഴിയില്‍ കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഷിജിനായി സ്‌കൂബ ഡൈവിങ് സംഘവും പരിശോധന ആരംഭിച്ചു. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെയാണ് മേഖലയില്‍ പരിശോധന നടത്തുന്നത്. അതേസമയം, വിഴിഞ്ഞം സ്വദേശി ജോണിനായുള്ള തിരച്ചില്‍ രാമേശ്വരം ഭാഗത്തേക്കും വ്യാപിപ്പിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. തിരച്ചില്‍ മേഖല കൂടുതല്‍ വിപുലമാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
കാണാതായവര്‍ക്കായുള്ള രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു. ‘ആ അമ്മയുടെ സങ്കടം എന്റെ സ്വന്തം സങ്കടമാണ്. തിരച്ചില്‍ ഏതെങ്കിലും കാരണത്താല്‍ മന്ദഗതിയിലാകാന്‍ അനുവദിക്കില്ല. സാധ്യമായ എല്ലാ സന്നാഹങ്ങളും ഉപയോഗിച്ച് കടലില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്’ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെട്ട കപ്പല്‍ അടിയന്തര തിരച്ചില്‍ തുടരുകയാണെന്നും കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്ടറുകള്‍ ആകാശനിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനം തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകാന്‍ ആവശ്യമായ ഇന്ധനവും മറ്റ് സജ്ജീകരണങ്ങളും ഉറപ്പാക്കുന്നതിന് ഇന്ത്യന്‍ ഓയില്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സഹകരിക്കുന്നുണ്ടെന്നും സുരേഷ് ഗോപി അറിയിച്ചു.
‘ആ അമ്മയുടെ പ്രതീക്ഷയാണ് ഏറ്റവും വലുത്. ഭരണകൂടത്തിന്റെ കരുത്തും കൂട്ടായ പ്രാര്‍ഥനയും ഒന്നുചേരുമ്പോള്‍ ആ കുട്ടി തിരികെ വരുമെന്ന് പൂര്‍ണ വിശ്വാസമുണ്ട്. ആ അമ്മയുടെ കണ്ണീരൊപ്പാന്‍ അവസാന ശ്വാസംവരെ ഒപ്പമുണ്ടാകും. പ്രതീക്ഷ കൈവിടില്ല, നമ്മള്‍ പോരാടും’ എന്നും സുരേഷ് ഗോപി പ്രതികരിച്ചു.