‘റസ്റ്റോറന്റുകാരനുമായി വഴക്കിട്ടോ?’; ലവ്ലിനയോട് മോദിയുടെ ചോദ്യം, മീരാഭായിയുടെ വാക്കുകളില്‍ വികാരനിര്‍ഭരനായി പ്രധാനമന്ത്രി

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രാജ്യത്തിന്റെ അഭിമാനമായി മാറിയ ഇന്ത്യന്‍ കായിക താരങ്ങളെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 13 സ്വര്‍ണമടക്കം 39 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്തെത്തിയ ഗെയിംസിലെ താരങ്ങളുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്.

ഗെയിംസിനായുള്ള തയ്യാറെടുപ്പുകള്‍, മത്സരങ്ങളിലെ അനുഭവങ്ങള്‍, ഗ്ലാസ്‌ഗോയിലെ വിശേഷങ്ങള്‍ എന്നിവ താരങ്ങള്‍ പ്രധാനമന്ത്രിയുമായി പങ്കുവച്ചു. കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യ, സഹമന്ത്രി രക്ഷാ ഖഡ്‌സെ, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി. ഉഷ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

75 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി നേടിയ ബോക്‌സര്‍ ലവ്ലിന ബോര്‍ഗോഹെയ്‌നുമായി പ്രധാനമന്ത്രി നടത്തിയ സംഭാഷണമാണ് കൂടിക്കാഴ്ചയിലെ ശ്രദ്ധേയമായ നിമിഷങ്ങളിലൊന്ന്. ഗ്ലാസ്‌ഗോയിലെ ഒരു റസ്റ്റോറന്റില്‍ ഇന്ത്യന്‍ ഭൂപടം തെറ്റായി രേഖപ്പെടുത്തിയ നാപ്കിന്‍ സംബന്ധിച്ച് ലവ്ലിന പ്രതികരിച്ചത് നേരത്തെ വാര്‍ത്തയായിരുന്നു. ‘താങ്കള്‍ റസ്റ്റോറന്റുകാരനുമായി വഴക്കിട്ടോ, എന്താണ് അവിടെ സംഭവിച്ചത്?’ എന്നായിരുന്നു മോദിയുടെ ചോദ്യം.

ഗെയിംസിന്റെ അവസാന ദിവസം വിജയം ആഘോഷിക്കുന്നതിനിടെയാണ് തെറ്റായ രീതിയിലുള്ള ഇന്ത്യന്‍ ഭൂപടം ശ്രദ്ധയില്‍പ്പെട്ടതെന്ന് ലവ്ലിന പറഞ്ഞു. റസ്റ്റോറന്റ് അധികൃതരോട് മാന്യമായി ഇക്കാര്യം പറഞ്ഞെന്നും അവര്‍ അത് തിരുത്താന്‍ തയ്യാറായെന്നും താരം വ്യക്തമാക്കി. ആഘോഷത്തിനിടയിലും രാജ്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജാഗ്രത പുലര്‍ത്തിയ ലവ്ലിനയുടെ സമീപനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

വനിതാ ഭാരോദ്വഹനത്തില്‍ ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ മീരാഭായ് ചാനുവിന്റെ അനുഭവവും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. സ്വര്‍ണം നേടിയ ശേഷം പോഡിയത്തില്‍ വികാരാധീനയായി കരഞ്ഞതിന്റെ കാരണമായിരുന്നു മോദിയുടെ ചോദ്യം. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നേരിട്ട പരിക്കുകളും കുടുംബത്തിലെ പ്രശ്‌നങ്ങളും പാരിസ് ഒളിംപിക്‌സില്‍ നേരിയ വ്യത്യാസത്തില്‍ മെഡല്‍ നഷ്ടപ്പെട്ടതുമെല്ലാം ആ നിമിഷത്തില്‍ ഓര്‍മയിലെത്തിയെന്ന് മീരാഭായ് പറഞ്ഞു.

സ്വര്‍ണം അണിഞ്ഞ് പോഡിയത്തില്‍ നില്‍ക്കുമ്പോള്‍ ദേശീയപതാക ഉയരുന്നതും ദേശീയഗാനം മുഴങ്ങുന്നതും കണ്ടതോടെയാണ് വികാരങ്ങള്‍ നിയന്ത്രിക്കാനാകാതെ പോയതെന്നും താരം വിശദീകരിച്ചു. 90 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണം നേടിയ ബോക്‌സര്‍ നരേന്ദര്‍ ബെര്‍വാളിന്റെ അനുഭവം പ്രധാനമന്ത്രിയെയും സദസ്സിനെയും ചിരിപ്പിച്ചു. 2015ലെ മിലിട്ടറി വേള്‍ഡ് ഗെയിംസില്‍ പാകിസ്ഥാന്‍ താരത്തിനെതിരെ മത്സരിച്ച ശേഷമുണ്ടായ രസകരമായ സംഭവമാണ് നരേന്ദര്‍ പങ്കുവച്ചത്. മത്സരശേഷം മെഡിക്കല്‍ റൂമില്‍ വച്ച് പാകിസ്ഥാന്‍ താരം പറഞ്ഞ വാക്കുകളായിരുന്നു കഥയിലെ കൗതുകം.

നരേന്ദര്‍ എന്നത് താരത്തിന്റെയും പരിശീലകന്റെയും പ്രധാനമന്ത്രിയുടെയും പേരാണെന്ന് ചൂണ്ടിക്കാട്ടി, ആ പേര് കേള്‍ക്കുന്നത് തന്നെ മടുത്തുവെന്നായിരുന്നു പാകിസ്ഥാന്‍ താരത്തിന്റെ തമാശയോടെയുള്ള പ്രതികരണം. സംഭവം കേട്ടതോടെ പ്രധാനമന്ത്രിയും ഒപ്പമുണ്ടായിരുന്നവരും ചിരിച്ചു. 55 കിലോഗ്രാം വിഭാഗത്തില്‍ മെഡല്‍ നേടിയ ബോക്‌സര്‍ ജാദുമണി സിങ്ങിന്റെ രാജ്യസ്‌നേഹത്തെയും പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. കാര്‍ഗില്‍ വിജയ് ദിവസ് ദിനമായ ജൂലൈ 26ന് പാകിസ്ഥാന്‍ താരത്തെ പരാജയപ്പെടുത്തിയ ശേഷമാണ് ജാദുമണി തന്റെ വിജയം ഇന്ത്യന്‍ സൈനികര്‍ക്ക് സമര്‍പ്പിച്ചത്.

രാജ്യത്തിനായി മെഡല്‍ നേടുന്ന താരങ്ങളുടെ കഠിനാധ്വാനം രാജ്യത്തെ ജനങ്ങള്‍ക്ക് വലിയ പ്രചോദനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഔദ്യോഗിക വസതിയിലെത്തിയ അതിഥികളില്‍ കായിക താരങ്ങള്‍ക്ക് പ്രത്യേക സ്ഥാനമുണ്ടെന്നും മോദി വ്യക്തമാക്കി.

Share