ഉത്തേജക മരുന്ന് ഉപയോഗം; ഇന്ത്യന്‍ ഗുസ്തി താരം ദീപാന്‍ഷു താത്കാലിക സസ്പെന്‍ഷനില്‍

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസിനായുള്ള ഇന്ത്യയുടെ ഒരുക്കങ്ങള്‍ക്ക് തിരിച്ചടി. ഗ്രേക്കോ-റോമന്‍ വിഭാഗത്തില്‍ മത്സരിക്കുന്ന ഇന്ത്യന്‍ ഗുസ്തി താരം ദീപാന്‍ഷു ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി. ഏഷ്യന്‍ ഗെയിംസിന് ഒരു മാസം മാത്രം ശേഷിക്കെയാണ് താരത്തിനെതിരായ നടപടി.

നാഷണല്‍ ആന്റി ഡോപ്പിങ് ഏജന്‍സി (നാഡ) ദീപാന്‍ഷുവിനെ താത്കാലികമായി സസ്പെന്‍ഡ് ചെയ്തു. മത്സരങ്ങള്‍ നടക്കാത്ത സമയത്ത് നടത്തിയ പരിശോധനയിലാണ് താരം നിരോധിത മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്. നാഷണല്‍ ഡോപ്പ് ടെസ്റ്റിങ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ നിരോധിത സ്റ്റാനൊസൊലോള്‍ വിഭാഗത്തില്‍പ്പെട്ട മരുന്നിന്റെ സാന്നിധ്യമാണ് കണ്ടെത്തിയത്.

പരിശോധനാ ഫലം പുറത്തുവന്നതിനെ തുടര്‍ന്നാണ് നാഡ താരത്തിനെതിരെ താത്കാലിക സസ്പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത്. ഇത് രണ്ടാം തവണയാണ് ദീപാന്‍ഷു ഉത്തേജക മരുന്ന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് പിടിയിലാകുന്നത്. ഇതോടെ ഏഷ്യന്‍ ഗെയിംസിനുള്ള താരത്തിന്റെ പങ്കാളിത്തവും അനിശ്ചിതത്വത്തിലായി.

അടുത്തിടെ സമാപിച്ച കോമണ്‍വെല്‍ത്ത് ഗെയിംസിലും നിരവധി ഇന്ത്യന്‍ താരങ്ങള്‍ ഉത്തേജക പരിശോധനയില്‍ കുടുങ്ങിയിരുന്നു. പ്രധാന കായികമേളകള്‍ക്ക് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ തുടര്‍ച്ചയായി ഡോപ്പിങ് കേസുകളില്‍ ഉള്‍പ്പെടുന്നത് രാജ്യത്തിന്റെ കായികരംഗത്തിന് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം ലക്ഷ്യമിട്ട് തയ്യാറെടുക്കുന്ന ഇന്ത്യയ്‌ക്ക് താരങ്ങളുടെ ഉത്തേജക മരുന്ന് ഉപയോഗം വലിയ വെല്ലുവിളിയായി മാറുകയാണ്. ഡോപ്പിങ് വിരുദ്ധ നടപടികള്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും പുതിയ സംഭവം വീണ്ടും ഉയര്‍ത്തിക്കാട്ടുന്നു.

Share