ടിഎംസിയുടെ 440 കോടി മരവിപ്പിച്ച നടപടി; മമത വിഭാഗത്തിന് സുപ്രീംകോടതിയിലും തിരിച്ചടി; അക്കൗണ്ടുകൾ തുറക്കണമെന്ന ആവശ്യം തള്ളി

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് (ടിഎംസി) മമത ബാനർജി വിഭാഗത്തിന് സുപ്രീംകോടതിയിൽ തിരിച്ചടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മരവിപ്പിച്ച മൂന്ന് ബാങ്ക് അക്കൗണ്ടുകൾ പുനഃസ്ഥാപിക്കാൻ അനുമതി നൽകണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. കൽക്കട്ട ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിക്കുകയും ചെയ്തു.

ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ഹൈക്കോടതിയുടെ ജൂലൈ ഒമ്പതിലെ ഉത്തരവ് ടിഎംസിയുടെ ദൈനംദിന പ്രവർത്തനങ്ങൾ പൂർണമായി തടസപ്പെടുത്തില്ലെന്നും ജസ്റ്റിസ് സുന്ദരേഷ് വ്യക്തമാക്കി. കേസിന്റെ പ്രധാന ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസിന്റെ മെറിറ്റിലേക്ക് കടന്നുള്ള സുപ്രീംകോടതി നിരീക്ഷണങ്ങൾ ഹൈക്കോടതിയിലെ തുടർനടപടികളെ ബാധിക്കുമെന്നതിനാൽ അതിൽ അഭിപ്രായം പറയുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

ഇടക്കാല ഉത്തരവുകൾ നിലവിൽ ഇരുകക്ഷികളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടതിനാൽ ഇടപെടാൻ താൽപര്യമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

440 കോടി രൂപയുള്ള മൂന്ന് അക്കൗണ്ടുകൾ മരവിപ്പിച്ച് ഇഡി
കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി ടിഎംസിയുമായി ബന്ധമുള്ള മൂന്ന് എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ടുകളിലായി 440.42 കോടി രൂപ കണ്ടെത്തിയതായി ഇഡി വ്യക്തമാക്കിയിരുന്നു. ഈ അക്കൗണ്ടുകളാണ് അന്വേഷണത്തിന്റെ ഭാഗമായി മരവിപ്പിച്ചത്.

സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ, അനധികൃതമായി പണം സമാഹരിക്കൽ, സംശയിക്കുന്ന പണം ടിഎംസിയുടെ ചില അക്കൗണ്ടുകളിലൂടെ കൈമാറൽ തുടങ്ങിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട പശ്ചാത്തലത്തിലാണ് അന്വേഷണം.

ഈ അക്കൗണ്ടിൽ നിന്നും 2023 ഏപ്രിൽ മുതൽ 2026 ജൂൺ വരെയുള്ള കാലയളവിൽ കെയർവെൽ ഏവിയേഷൻ ഇന്ത്യയിലേക്കും അതുമായി ബന്ധമുള്ള ഒരു കമ്പനിയിലേക്കും പണം കൈമാറിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിമാനം, ഹെലികോപ്റ്റർ എന്നിവ വാങ്ങുന്നതുമായി ഇടപാടുകൾക്ക് ബന്ധമുണ്ടെന്നും ഇഡി ആരോപിക്കുന്നു.

ജൂൺ 18ന് പശ്ചിമ ബംഗാൾ എംഎൽഎ ബിശ്വനാഥ് ദാസ് സൈബർ ക്രൈം പൊലീസിൽ നൽകിയ പരാതിയാണ് ഇഡി അന്വേഷണത്തിന് അടിസ്ഥാനം. അനധികൃത സാമ്പത്തിക ഇടപാടുകളിലൂടെയും സംശയകരമായ ഇടപാടുകളിലൂടെയും മൂന്ന് എച്ച്ഡിഎഫ്സി അക്കൗണ്ടുകളിലേക്ക് പണം എത്തിയെന്നായിരുന്നു പരാതി.

തുടർന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ജൂൺ 23ന് ഇഡി എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ECIR) രജിസ്റ്റർ ചെയ്യുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനകൾക്ക് ശേഷമാണ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത്.

ദൈനംദിന ചെലവുകൾക്ക് പണം ഉപയോഗിക്കാം
അക്കൗണ്ടുകൾ പൂർണമായി പ്രവർത്തിപ്പിക്കാൻ അനുമതി നൽകണമെന്ന ടിഎംസിയുടെ ആവശ്യം കൽക്കട്ട ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. എന്നാൽ പാർട്ടിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കുള്ള ചെലവുകൾക്കായി അക്കൗണ്ടുകളിലെ പണം ഉപയോഗിക്കാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു. ചെലവുകൾ നിരീക്ഷിക്കുന്നതിനായി പ്രത്യേക ഉദ്യോഗസ്ഥനെയും കോടതി നിയമിച്ചിരുന്നു.

 

Share