ആലപ്പുഴ: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ കേരളത്തിലെത്താൻ ഒരുങ്ങുന്നു. ആലപ്പുഴയിലെ മാങ്കൊമ്പ് ശ്രീ ഭഗവതി ക്ഷേത്രം സന്ദർശിച്ച് ദേവിയുടെ അനുഗ്രഹം തേടണമെന്ന ആഗ്രഹം അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു. മാങ്കൊമ്പിലെ ഒരു കൂട്ടം നാട്ടുകാർ ഹിമന്ത ബിശ്വ ശർമ്മയെ ക്ഷേത്രത്തിലേക്ക് ക്ഷണിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
കേരളത്തിലെ ക്ഷേത്രം സന്ദർശിച്ച ഗുവാഹത്തി സ്വദേശിയായ എഴുത്തുകാരനും രാഷ്‌ട്രീയ നിരീക്ഷകനുമായ നബാരുണ്‍ ബറുവ എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ക്ഷണം ശ്രദ്ധ നേടിയത്. അസമിൽ നിന്നുള്ളയാളാണെന്ന് അറിഞ്ഞതോടെ പ്രദേശവാസികൾ ആവേശത്തോടെ പ്രതികരിച്ചെന്നും ഹിമന്ത ബിശ്വ ശർമ്മയോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിച്ചെന്നും ബറുവ കുറിച്ചു.
‘മാമാജി’ എന്ന സ്നേഹപൂർവമായ വിളിപ്പേരിലാണ് നാട്ടുകാർ അസം മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്യുന്നത്. ഹിമന്ത ബിശ്വ ശർമ്മ കേരളത്തിലെത്തിയാൽ തങ്ങളുടെ ഗ്രാമത്തിലെത്തി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്നാണ് നാട്ടുകാരുടെ അഭ്യർഥന.
എന്നാൽ വീഡിയോ ക്ഷണത്തിൽ മാത്രം ഒതുങ്ങുന്നില്ല. പ്രദേശത്തെ അടിസ്ഥാന സൗകര്യ പ്രശ്നങ്ങളും നാട്ടുകാർ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നുണ്ട്. കനത്ത മഴയും മോശം റോഡ് സൗകര്യവും മൂലം പ്രദേശവാസികൾ ബുദ്ധിമുട്ടുകയാണെന്നും ഒരു റോഡിലൂടെയുള്ള ഗതാഗതം തടസപ്പെട്ടതോടെ യാത്രാ പ്രശ്നങ്ങൾ രൂക്ഷമായെന്നും നാട്ടുകാർ പറയുന്നു.
തങ്ങൾ ദീർഘകാലമായി ബിജെപി അനുഭാവികളാണെന്നും പ്രദേശത്തെ റോഡ് പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്നും അവർ ഹിമന്തയോട് അഭ്യർഥിക്കുന്നു. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ഹിമന്ത ബിശ്വ ശർമ്മ എക്സിലൂടെ പ്രതികരിച്ചു. വരും ദിവസങ്ങളിൽ മാങ്കൊമ്പ് ശ്രീ ഭഗവതി ക്ഷേത്രം സന്ദർശിക്കാൻ താൽപര്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
Would definitely love to visit and seek Devi Bhagavathy’s blessings in the coming days.
My Namaskaram to all 🙏🏼 https://t.co/MMwf78IlX1
— Himanta Biswa Sarma (@himantabiswa) August 10, 2026
ഇതിന് പിന്നാലെ ബിജെപി സംസ്ഥാൻ അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും പ്രതികരണവുമായി രംഗത്തെത്തി. ഹിമന്തയെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത രാജീവ് ചന്ദ്രശേഖർ, അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബിജെപി-എൻഡിഎ സർക്കാരുകൾ നടപ്പാക്കുന്ന വികസന മാതൃക കേരളത്തിലും ചർച്ചയാകേണ്ടതുണ്ടെന്ന് വ്യക്തമാക്കി.
അടിസ്ഥാന സൗകര്യം, നവീകരണം, യുവാക്കൾക്കുള്ള അവസരങ്ങൾ തുടങ്ങിയ മേഖലകളിൽ അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ മാറ്റം കേരളത്തിലെ ജനങ്ങൾ ഏറെ താൽപര്യത്തോടെ കാണുന്നുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Keralam looks forward to welcoming you, @himantabiswa ji! 🙏
The people of Keralam are watching with great interest how the double-engine BJP/NDA governance has transformed states like Assam through rapid infrastructure, innovation, and real opportunities for the youth.
They… https://t.co/9pqc563T18
— Rajeev Chandrasekhar 🇮🇳 (@RajeevRC_X) August 11, 2026
അഴിമതി, പ്രീണന രാഷ്‌ട്രീയം, കൃത്രിമ വിവാദങ്ങൾ എന്നിവയിൽ നിന്ന് മാറി പുതിയ രാഷ്‌ട്രീയ സംസ്കാരമാണ് കേരളത്തിന് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിമന്തയ്‌ക്കൊപ്പം മാങ്കൊമ്പ് ക്ഷേത്രത്തിലെത്തി ദേവി ഭഗവതിയുടെ അനുഗ്രഹം തേടാനായി കാത്തിരിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
“ഉടൻ കേരളം സന്ദർശിക്കാനായി കാത്തിരിക്കുന്നു” എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണത്തിന് ഹിമന്ത ബിശ്വ ശർമ്മയുടെ മറുപടി. ക്ഷേത്രദർശനത്തിനുള്ള ക്ഷണം എന്ന നിലയിൽ ആരംഭിച്ച സമൂഹമാധ്യമ സംഭാഷണം ഒടുവിൽ കേരളത്തിലെ വികസനവും അടിസ്ഥാന സൗകര്യങ്ങളും സംബന്ധിച്ച ബിജെപിയുടെ രാഷ്‌ട്രീയ സന്ദേശമായി മാറുകയായിരുന്നു.