‘സ്വന്തം അച്ഛനെക്കുറിച്ച് മോശമായി സംസാരിക്കുകയും തള്ളിപ്പറയുകയും ചെയ്ത ആളാണ്’; കെ.ബി. ഗണേഷ് കുമാറിന് മറുപടിയുമായി ജി. സുകുമാരൻ നായർ.

Published by
ജനം വെബ്‌ഡെസ്ക്

ചങ്ങനാശേരി:  കെ.ബി. ഗണേഷ് കുമാറിന്റെ ആരോപണങ്ങൾക്ക് രൂക്ഷ മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ആരോപണങ്ങളിൽ കഴമ്പുണ്ടെങ്കിൽ ഗണേഷ് കുമാർ നിയമപരമായി കേസ് നൽകണമെന്ന് സുകുമാരൻ നായർ പറഞ്ഞു. സ്ഥാനങ്ങൾ നഷ്ടപ്പെട്ടപ്പോഴാണ് ഗണേഷ് ആരോപണങ്ങളുമായി രംഗത്തെത്തിയതെന്നും അദ്ദേഹം വിമർശിച്ചു.

തനിക്കെതിരെ ഗൂഢാലോചന നടത്തിയാലും ഒന്നും ചെയ്യാൻ കഴിയില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. എൻഎസ്എസിനെ പിടിച്ചെടുക്കാൻ പലരും ശ്രമിച്ചിട്ടുണ്ട്. എൻഎസ്എസ് പിടിക്കാൻ വന്നവർ പിന്നീട് ഇല്ലാതായ ചരിത്രമാണ് മുന്നിലുള്ളതെന്നും അദ്ദേഹം പരിഹസിച്ചു.

ഗണേഷ് കുമാർ ചിലരുടെ വാലായി പ്രവർത്തിക്കുകയാണെന്നും സുകുമാരൻ നായർ ആരോപിച്ചു. സ്വന്തം അച്ഛനെക്കുറിച്ച് മോശമായി സംസാരിക്കുകയും സ്വന്തം അച്ഛനെ തള്ളിപ്പറയുകയും ചെയ്ത ആളാണ് ഗണേഷ് എന്നായിരുന്നു സുകുമാരൻ നായരുടെ പരാമർശം.

മന്നം സമാധിയിൽ ആരെയും അനാദരിക്കാൻ അനുവദിക്കില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി. “മന്നം സമാധിയിൽ പട്ടിയെ കേറ്റാൻ അനുവദിക്കില്ല. അങ്ങനെ ആദരിക്കാൻ ആരും വരേണ്ട” എന്നായിരുന്നു അദ്ദേഹത്തിന്റെ രൂക്ഷ പരാമർശം.

ചട്ടമ്പിസ്വാമിയെക്കുറിച്ച് ഗണേഷ് കുമാർ നടത്തിയ പരാമർശങ്ങളെയും സുകുമാരൻ നായർ വിമർശിച്ചു. ചട്ടമ്പിസ്വാമിയെക്കുറിച്ചുള്ള ഗണേഷിന്റെ പരാമർശം അദ്ദേഹത്തിന്റെ മാത്രം ഭാഷ്യമാണെന്നും സുകുമാരൻ നായർ പറഞ്ഞു. എൻഎസ്എസിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളും സുകുമാരൻ നായർ തള്ളി. അനധികൃതമായി ഒരു നിയമനവും നടത്തിയിട്ടില്ലെന്നും എല്ലാ നിയമനങ്ങളും സംഘടനയിലെ കീഴ്വഴക്കങ്ങൾ പാലിച്ചാണ് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

തെറ്റുണ്ടെന്ന് തോന്നിയാൽ സംഘടന രാത്രിയിലും പിരിച്ചുവിടുമെന്നും സുകുമാരൻ നായർ പറഞ്ഞു. നിയമപരമായാണ് എല്ലാ നടപടികളും സ്വീകരിക്കുകയെന്നും വ്യക്തമാക്കി. താൻ നിയമപരമായി തെരഞ്ഞെടുക്കപ്പെട്ട ആളാണെന്നും സംഘടനയുടെ പ്രവർത്തനങ്ങളിൽ നിയമവും കീഴ്വഴക്കങ്ങളും പാലിച്ചാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, എൻഎസ്എസിന്റെ കീഴിലുള്ള പത്മ കഫേ കേരളമാകെ വ്യാപിപ്പിക്കുമെന്നും സുകുമാരൻ നായർ അറിയിച്ചു.

 

 

Share