ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള തമിഴ്നാട് സർക്കാർ ഉത്തരവ് റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സ്റ്റേ. ഇതോടെ വിഷയത്തിൽ തമിഴ്നാട് സർക്കാർക്ക് താൽക്കാലിക ആശ്വാസമായി.
സഹാനുഭൂതിയുടെ അടിസ്ഥാനത്തിൽ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള തീരുമാനം ചോദ്യം ചെയ്ത ഹർജിയിലായിരുന്നു മദ്രാസ് ഹൈക്കോടതി നേരത്തെ ഇടപെട്ടത്. ഇത്തരം നിയമനം ഭരണഘടനയുടെ 14, 16 അനുച്ഛേദങ്ങളുടെ ലംഘനമാകുമെന്നായിരുന്നു ജസ്റ്റിസ് സി.വി. കാർത്തികേയൻ, ജസ്റ്റിസ് ആർ. ശക്തിവേൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ വിലയിരുത്തൽ.
എന്നാൽ ഹൈക്കോടതി വിധിക്കെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. സർക്കാർ ഉത്തരവിനെ എങ്ങനെ ചോദ്യം ചെയ്യാനാകുമെന്ന് സുപ്രീംകോടതി ചോദിച്ചു. കുടുംബത്തിലെ ഏക ആശ്രയമായിരുന്ന ഒരാൾ മരിച്ചാൽ സർക്കാർ കുടുംബത്തെ സഹായിക്കേണ്ടതില്ലേയെന്നും കോടതി ചോദിച്ചു.
കേസിൽ രാഷ്‌ട്രീയം കളിക്കരുതെന്നും സുപ്രീംകോടതി ശക്തമായ പരാമർശം നടത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് ജോലി നൽകുന്നതിനെ പൊതുതാൽപര്യ ഹർജിയിലൂടെ ചോദ്യം ചെയ്യാനാകില്ലെന്ന നിലപാടും തമിഴ്നാട് സർക്കാർ കോടതിയിൽ സ്വീകരിച്ചു.
അതേസമയം, സർക്കാർ സർവീസിൽ നേരത്തെ മരിച്ച ജീവനക്കാരുടെ കുടുംബങ്ങളും നിയമനത്തിനായി കാത്തിരിക്കുകയാണെന്ന കാര്യം മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നേരിട്ട് സർക്കാർ ജോലി നൽകുന്നതിന് പകരം സംരംഭകത്വ പരിശീലനം ഉൾപ്പെടെയുള്ള മറ്റ് സഹായങ്ങൾ നൽകാമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.
തമിഴ്നാട് സർക്കാർ ഭരണഘടനയുടെ 162-ാം അനുച്ഛേദം പ്രകാരം സംസ്ഥാനത്തിനുള്ള ഭരണപരമായ അധികാരം വിനിയോഗിച്ചാണ് നിയമന ഉത്തരവ് പുറപ്പെടുവിച്ചതെന്ന് സുപ്രീംകോടതിയിൽ വാദിച്ചു. എന്നാൽ ഭരണപരമായ അധികാരം വിനിയോഗിക്കുമ്പോഴും അത് ഭരണഘടനാപരമായ പരിധിക്കുള്ളിലായിരിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്.
ഇപ്പോഴത്തെ സുപ്രീംകോടതി ഇടപെടലോടെ കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള തമിഴ്നാട് സർക്കാരിന്റെ തീരുമാനത്തിന് വീണ്ടും നിയമപരമായ സംരക്ഷണം ലഭിച്ചിരിക്കുകയാണ്. കേസിലെ തുടർനടപടികൾ സുപ്രീംകോടതിയുടെ പരിഗണനയിൽ തുടരും.