ന്യൂഡൽഹി: പമ്പാ നദിയെയും തിരുവനന്തപുരത്തെ പാർവതി പുത്തനാറിനെയും ‘നമാമി ഗംഗ’ മാതൃകയിൽ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പദ്ധതി കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീലിന് സമർപ്പിച്ചു കേരളത്തിൽ ആവർത്തിക്കുന്ന വെള്ളപ്പൊക്ക ദുരിതത്തിന് ദീർഘകാല പരിഹാരം കണ്ടെത്തുന്നതിനൊപ്പം നദികളുടെയും ജലപാതകളുടെയും പാരിസ്ഥിതിക പുനരുജ്ജീവനവും ലക്ഷ്യമിട്ടാണ് പദ്ധതി മുന്നോട്ടുവെച്ചിരിക്കുന്നത്.
പദ്ധതിയുടെ വിശദമായ പഠനം നടത്തുന്നതിനായി കേന്ദ്ര ജലശക്തി വകുപ്പിലെ വിദഗ്ധരും ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സമിതിയെ കേരളത്തിലേക്ക് അയക്കണമെന്നും കേന്ദ്രമന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും, ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസും സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയും ചേർന്നാണ് പദ്ധതി സമർപ്പിച്ചത്.
എന്നാൽ പദ്ധതി നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാരിനും നിർണായക പങ്കാളിത്തമുള്ളതിനാൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരിലെ ബന്ധപ്പെട്ടവരുമായി വരും ദിവസങ്ങളിൽ ബിജെപി സംഘം ചർച്ച നടത്തുമെന്നും നേതാക്കൾ അറിയിച്ചു.
ശബരിമല തീർഥാടകരുടെ യാത്ര കൂടുതൽ സുഗമമാക്കുന്നതിനുള്ള നിർണായക നീക്കവുമായി കേന്ദ്രം രംഗത്തു വന്നിട്ടുണ്ട്. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ കൂടുതൽ പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പ് നൽകിയതായി ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസും സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയും അറിയിച്ചു.
ശബരിമല തീർഥാടന കാലത്ത് പതിനായിരക്കണക്കിന് ഭക്തർ ആശ്രയിക്കുന്ന പ്രധാന റെയിൽവേ സ്റ്റേഷനുകളിലൊന്നാണ് തിരുവല്ല. കൂടുതൽ പ്രധാന ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പ് ലഭിക്കുന്നതോടെ തീർഥാടകർക്ക് യാത്രാ സൗകര്യം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.
റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് കേരളത്തിലെ മറ്റ് ജില്ലകളിലെ വിവിധ സ്റ്റോപ്പ് ആവശ്യങ്ങളും കേന്ദ്രത്തിന് മുന്നിൽ ഉന്നയിച്ചിട്ടുണ്ട്. ഇതോടൊപ്പം മംഗലാപുരം–ഷൊർണൂർ റെയിൽപാത നാലുവരിയാക്കുന്നതും ഷൊർണൂർ–എറണാകുളം, എറണാകുളം–തിരുവനന്തപുരം–കന്യാകുമാരി പാതകളിലെ മൂന്നാം പാത നിർമാണവും വേഗത്തിലാക്കുമെന്ന് ഉറപ്പ് ലഭിച്ചതായി ബിജെപി നേതാക്കൾ പറഞ്ഞു.
ആലപ്പുഴ പാതയിലും മൂന്നാം പാത
എറണാകുളം–ആലപ്പുഴ–കായംകുളം റെയിൽപാതയുടെ ഇരട്ടിപ്പിക്കൽ പൂർത്തിയായ ഉടൻ മൂന്നാം പാതയുടെ നിർമാണവും വേഗത്തിൽ നടപ്പാക്കുമെന്ന് ഉറപ്പ് ലഭിച്ചതായി പി.കെ. കൃഷ്ണദാസും അനൂപ് ആന്റണിയും വ്യക്തമാക്കി. കേരളത്തിന്റെ റെയിൽ ഗതാഗത ശേഷി വർധിപ്പിക്കുന്നതിൽ നിർണായകമാകുന്ന പദ്ധതികളായാണ് ഇവയെ ബിജെപി നേതാക്കൾ അവതരിപ്പിച്ചത്.
അതേസമയം, ശബരിമല തീർഥാടനവുമായി മാത്രമല്ല, കേരളത്തിലെ പതിവായ വെള്ളപ്പൊക്ക ദുരിതത്തിനും ശാശ്വത പരിഹാരം കണ്ടെത്താനുള്ള പദ്ധതിയും കേന്ദ്രത്തിന്റെ പരിഗണനയ്‌ക്ക് സമർപ്പിച്ചിട്ടുണ്ട്.
‘കേരള വികസനത്തിന് ബിജെപി പ്രവർത്തിക്കുന്നു’
കേരളത്തിന്റെ വികസന വിഷയങ്ങളിൽ യുഡിഎഫ്, എൽഡിഎഫ് എംപിമാരിൽ നിന്ന് കാര്യമായ ഇടപെടൽ പ്രതീക്ഷിക്കാനാവില്ലെന്ന വിമർശനവും പി.കെ. കൃഷ്ണദാസും അനൂപ് ആന്റണിയും ഉന്നയിച്ചു. പാർലമെന്റിൽ കേരള ബിൽ അവതരിപ്പിച്ചപ്പോഴുണ്ടായ സംഭവങ്ങളിലൂടെ കേരള ജനത ഇക്കാര്യം മനസിലാക്കിയിട്ടുണ്ടെന്നും ഇരുവരും പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന യുഡിഎഫ് സർക്കാരിന് സംസ്ഥാനത്തിന്റെ വികസനത്തിനായി കാര്യമായ ഇടപെടലുകൾ നടത്താൻ കഴിയുമെന്ന പ്രതീക്ഷ ജനങ്ങൾക്കില്ലെന്നും ബിജെപി നേതാക്കൾ ആരോപിച്ചു.
ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ വിവിധ വികസന, ക്ഷേമ പദ്ധതികൾ കേരളത്തിലേക്ക് എത്തിക്കുകയും ‘വികസിത കേരളം’ എന്ന ലക്ഷ്യത്തിനായുള്ള ബ്ലൂപ്രിന്റ് നടപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷത്തിരുന്നുകൊണ്ട് ബിജെപി പ്രവർത്തിക്കുന്നതെന്നും അവർ വ്യക്തമാക്കി.