മൂവാറ്റുപുഴ: റംബുട്ടാൻ പഴങ്ങൾ സംരക്ഷിക്കാൻ മരങ്ങളിൽ സ്ഥാപിക്കുന്ന വലകളിൽ പാമ്പുകൾ കുടുങ്ങുന്ന സംഭവങ്ങൾ വർധിക്കുന്നു. പക്ഷികളിൽനിന്നും മറ്റ് ജീവികളിൽനിന്നും പഴങ്ങളെ സംരക്ഷിക്കാൻ കർഷകർ വ്യാപകമായി ഉപയോഗിക്കുന്ന നേർത്ത നൈലോൺ, പ്ലാസ്റ്റിക് നെറ്റുകളിലാണ് പാമ്പുകൾ കുടുങ്ങുന്നത്.
മൂർഖൻ, അണലി തുടങ്ങിയ വിഷപ്പാമ്പുകൾ ഉൾപ്പെടെ വിഷമില്ലാത്ത പാമ്പുകളും വലയിൽ കുടുങ്ങുന്നതായി കൃഷി ഉദ്യോഗസ്ഥരും വന്യജീവി സംരക്ഷണ പ്രവർത്തകരും പറയുന്നു. കുറഞ്ഞ വിലയ്‌ക്ക് എളുപ്പത്തിൽ ലഭിക്കുന്ന നൈലോൺ വലകളാണ് ഇത്തരം അപകടങ്ങൾക്ക് കാരണമാകുന്നത്.
റംബുട്ടാൻ പഴങ്ങൾ പറിക്കുന്നതിനായി മരത്തിൽ കയറുമ്പോഴും വല പരിശോധിക്കുമ്പോഴും കർഷകർ അതീവ ജാഗ്രത പാലിക്കണം. വലയിൽ ചലനമില്ലാതെ കിടക്കുന്ന പാമ്പിനെ ചത്തതാണെന്ന് കരുതി കൈകൊണ്ട് തൊടരുത്. അപകടം തിരിച്ചറിഞ്ഞ പാമ്പ് ഭയന്ന് പെട്ടെന്ന് ആക്രമിക്കാൻ സാധ്യതയുണ്ടെന്നാണ് പാമ്പുപിടിത്തക്കാരുടെ മുന്നറിയിപ്പ്.
വല സ്ഥാപിച്ചിട്ടുള്ള റംബുട്ടാൻ മരങ്ങൾക്ക് സമീപം കുട്ടികൾ ഒറ്റയ്‌ക്ക് പോകുന്നതും വലയിൽ നിന്ന് പഴങ്ങൾ പറിക്കാൻ ശ്രമിക്കുന്നതും ഒഴിവാക്കണം.
വലയിൽ പാമ്പ് കുടുങ്ങിയതായി ശ്രദ്ധയിൽപ്പെട്ടാൽ സ്വയം രക്ഷപ്പെടുത്താൻ ശ്രമിക്കരുത്. പരിശീലനം ലഭിച്ച ‘സർപ്പ’ വൊളന്റിയർമാരെ വിവരം അറിയിച്ച് പാമ്പിനെ സുരക്ഷിതമായി മോചിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നിർദേശം.
റംബുട്ടാൻ തോട്ടങ്ങളിൽ പഴങ്ങൾ സംരക്ഷിക്കാൻ ഉപയോഗിക്കുന്ന വല, കർഷകരുടെയും കുട്ടികളുടെയും സുരക്ഷയ്‌ക്ക് തന്നെ ഭീഷണിയാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.















