സ്‌കൂളുകളിൽ ഓണാഘോഷത്തിന് വിലക്ക്; 21ലെ പരീക്ഷ മാറ്റാതെ സർക്കാർ, വ്യാപക പ്രതിഷേധം

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഓണാഘോഷത്തിന് അവസരം നിഷേധിക്കുന്ന സർക്കാർ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. ഓണാവധിക്കായി സ്‌കൂളുകൾ അടയ്‌ക്കുന്ന ഓഗസ്റ്റ് 21ന് പരീക്ഷ നടത്താൻ തീരുമാനിച്ചതോടെയാണ് വിദ്യാർഥികൾക്ക് സ്‌കൂളുകളിൽ ഓണാഘോഷം സംഘടിപ്പിക്കാനുള്ള അവസരം നഷ്ടമാകുന്നത്.

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ ഓണക്കാലത്താണ് പൊതുവിദ്യാലയങ്ങളിൽ ഇത്തരമൊരു സാഹചര്യമുണ്ടായിരിക്കുന്നതെന്നും വിമർശനം ഉയരുന്നു.

പരീക്ഷാ ടൈംടേബിളുമായി ബന്ധപ്പെട്ട് ചേർന്ന ക്യൂഐപി യോഗത്തിൽ മുസ്ലിംലീഗിന്റെയും കോൺഗ്രസിന്റെയും അധ്യാപക സംഘടനകൾ വിഷയത്തിൽ കാര്യമായ എതിർപ്പ് ഉന്നയിച്ചില്ലെന്നാണ് ആരോപണം. എന്നാൽ ഭൂരിപക്ഷം സംഘടനകളും ഓണാഘോഷം മുടക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.

ഓഗസ്റ്റ് 21ന് നിശ്ചയിച്ച പരീക്ഷ ഓണാവധിക്ക് ശേഷം നടത്തുന്നതിൽ എതിർപ്പില്ലെന്നും അധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. മുൻ വർഷങ്ങളിലും സമാനമായ രീതിയിൽ പരീക്ഷകൾ ഓണത്തിന് ശേഷം നടത്തിയിട്ടുണ്ടെന്നും അവർ പറയുന്നു. ഈ വർഷം ഒരു കായിക പരീക്ഷ ഓണത്തിന് ശേഷമാണ് നടത്തുന്നത്. അതിനൊപ്പം 21ലെ ഒരു പരീക്ഷ കൂടി മാറ്റിവെക്കാൻ കഴിയുമെങ്കിലും സർക്കാർ അതിന് തയ്യാറാകുന്നില്ലെന്നാണ് വിമർശനം.

കോവിഡ് കാലയളവ് ഒഴികെ കഴിഞ്ഞ പത്ത് വർഷത്തിനിടെ സ്‌കൂൾ ഓണാഘോഷത്തിന് സമാനമായ നിയന്ത്രണം ഉണ്ടായിട്ടില്ല. പൊതുവിദ്യാലയങ്ങളിൽ നടക്കുന്ന ഓണാഘോഷങ്ങൾ കുട്ടികളിൽ കൂട്ടായ്മയുടെ മനോഭാവം വളർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുവെന്നും അധ്യാപക സംഘടനകൾ പറയുന്നു.

ഓഗസ്റ്റ് 21ലെ പരീക്ഷ മാറ്റിവച്ച് വിദ്യാർഥികൾക്ക് സ്‌കൂളുകളിൽ ഓണാഘോഷത്തിന് അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെഎസ്ടിഎ) വീണ്ടും വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി.

പരീക്ഷ മാറ്റി ഓണാഘോഷത്തിന് അവസരമൊരുക്കണമെന്ന ആവശ്യം സർക്കാർ പരിഗണിക്കുമോ എന്നതാണ് ഇനി ശ്രദ്ധേയം.

Share