ആഹാ ബെസ്റ്റ്!!! ജിന്നയുടെ ഗുരുതര രോഗവിവരം രഹസ്യമാക്കി വച്ചതിനുള്ള നന്ദി; മുംബൈയിലെ രണ്ട് ഡോക്ടർമാർക്ക് മരണാനന്തരം പാകിസ്താന്റെ പരമോന്നത സിവിലിയൻ ബഹുമതി

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: പാകിസ്താന്റെ സ്ഥാപകൻ മുഹമ്മദ് അലി ജിന്നയുടെ ഗുരുതര രോഗവിവരം രഹസ്യമാക്കിയതിന് രണ്ട് മുംബൈ ഡോക്ടർമാർക്ക് പാകിസ്താന്റെ പരമോന്നത സിവിലിയൻ ബഹുമതി. ബോംബെയിൽ (ഇന്നത്തെ മുംബൈ) നിന്നുള്ള പാഴ്സി വിഭാഗത്തിൽപ്പെട്ട ഡോക്ടർമാരായ ഡോ. ജാൽ രതൻജി പട്ടേലിനും ഡോ. ജാൽ ധായ്ഭോ-കൂവിനുമാണ് മരണാനന്തരമായി നിഷാൻ-ഇ-ഇംതിയാസ് പുരസ്കാരം നൽകുന്നത്. എന്നാൽ ഇരുവരുടെയും കുടുംബവും ഇപ്പോൾ പാകിസ്ഥാനിലാണോ അതോ വിദേശരാജ്യങ്ങളിലാണോ എന്ന് വ്യക്തമല്ല.

1947ലെ ഇന്ത്യാ വിഭജനത്തിന് തൊട്ടുമുമ്പ് ജിന്നയുടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നുവെന്ന വിവരം പുറത്തറിയാതിരിക്കാൻ ഇരുവരും പ്രൊഫഷണൽ രഹസ്യസ്വഭാവം പാലിച്ചുവെന്നാണ് പാകിസ്താൻ അവകാശപ്പെടുന്നത്. 1946ൽ ജിന്നയുടെ എക്സ്-റേ പരിശോധിച്ച ഡോക്ടർമാർ അദ്ദേഹത്തിന്റെ ക്ഷയരോഗം (Tuberculosis) ഗുരുതരമായ ഘട്ടത്തിലെത്തിയെന്നും ഒന്നോ രണ്ടോ വർഷം മാത്രമേ ആയുസുണ്ടാകൂവെന്നും വിലയിരുത്തിയതായി പാകിസ്താൻ ആസൂത്രണ മന്ത്രി അഹ്സൻ ഇക്ബാൽ അറിയിച്ചു.

പുരസ്കാര സമിതി അധ്യക്ഷനായ അഹ്സൻ ഇക്ബാലാണ് ഇരുവരെയും നിഷാൻ-ഇ-ഇംതിയാസിനായി നാമനിർദേശം ചെയ്തത്. ജിന്നയുടെ രോഗവിവരം  അടുത്ത വൃത്തങ്ങളിൽ മാത്രം പരിമിതപ്പെടുത്താൻ ഡോക്ടർമാർ പാലിച്ച രഹസ്യസ്വഭാവം ‘നിശബ്ദമായെങ്കിലും അസാധാരണമായ സേവനം’ ആയിരുന്നുവെന്നാണ് ഇക്ബാലിന്റെ പ്രതികരണം.

ജിന്നയുടെ രോഗവിവരം പുറത്തുവന്നിരുന്നെങ്കിൽ ചരിത്രം മാറുമായിരുന്നോ?
ജിന്നയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ അന്നത്തെ ബ്രിട്ടീഷ് ഭരണകൂടത്തിന് ലഭിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ വിഭജനം തന്നെ മാറിയേനെ. അന്നത്തെ അവസാന വൈസ്രോയിയായിരുന്ന ലോർഡ് മൗണ്ട്ബാറ്റൺ, ജിന്നയുടെ രോഗത്തിന്റെ ഗുരുതരാവസ്ഥ തനിക്ക് അറിയാമായിരുന്നെങ്കിൽ വിഭജനം വൈകിപ്പിച്ചേനെയെന്ന് പിന്നീട് പറഞ്ഞിരുന്നു.

ജിന്നയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങൾ വളരെ കുറച്ച് ആളുകൾക്ക് മാത്രമാണ് അറിയാമായിരുന്നതെന്ന് ചരിത്രകാരൻമാരുടെ പഠനങ്ങളും സൂചിപ്പിക്കുന്നു. 1930കളിൽ തന്നെ ജിന്ന ക്ഷയരോഗബാധിതനായിരുന്നുവെന്നും സഹോദരി ഫാത്തിമ ജിന്ന ഉൾപ്പെടെയുള്ള അടുത്ത ബന്ധുക്കൾക്ക് മാത്രമാണ് രോഗവിവരം അറിയാമായിരുന്നത്.

അക്കാലത്ത് ക്ഷയരോഗം അതീവ മാരകമായ രോഗമായിരുന്നു. ഫലപ്രദമായ ആന്റിബയോട്ടിക് ചികിത്സ ലഭ്യമല്ലാതിരുന്നതിനാൽ രോഗവിവരം പുറത്തായാൽ തന്റെ രാഷ്‌ട്രീയ നേതൃത്വത്തെ ബാധിക്കുമെന്ന ആശങ്ക ജിന്നയ്‌ക്കുണ്ടായിരുന്നു.

ജിന്നയുടെ മരണത്തിന് 78 വർഷത്തിന് ശേഷമാണ് ചികിത്സിച്ചിരുന്ന രണ്ട് ഡോക്ടർമാർക്ക് പാകിസ്താൻ പരമോന്നത സിവിലിയൻ ബഹുമതി നൽകുന്നത്. 2027 മാർച്ചിൽ നടക്കുന്ന ചടങ്ങിൽ മരണാനന്തരമായി നിഷാൻ-ഇ-ഇംതിയാസ് സമ്മാനിക്കും.

1947 ഓഗസ്റ്റ് 14ന് പാകിസ്താൻ രൂപീകരിക്കപ്പെട്ടതിന് പിന്നാലെ ഒരു വർഷം കഴിഞ്ഞ്, 1948 സെപ്റ്റംബർ 11നാണ് ജിന്ന മരിച്ചത്. ശ്വാസകോശ ക്ഷയരോഗമായിരുന്നു മരണകാരണമെന്നാണ് ചരിത്രരേഖകൾ വ്യക്തമാക്കുന്നത്.

ജിന്നയുടെ രോഗവിവരം പുറത്തുവന്നിരുന്നെങ്കിൽ ഇന്ത്യാ വിഭജനത്തിന്റെ സമയക്രമത്തിലും പാകിസ്താന്റെ രൂപീകരണത്തിലും മാറ്റമുണ്ടാകുമായിരുന്നോ എന്ന ചരിത്രപരമായ ചർച്ചകൾക്കിടയിലാണ് പരമോന്നത സിവിലിയൻ ബഹുമതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.

Share