ബാങ്കോക്ക്: റോഹിംഗ്യൻ അഭയാർഥി പ്രതിസന്ധി ഒമ്പതാം വർഷത്തിലേക്ക് കടക്കുന്നതിനിടെ, ബംഗ്ലാദേശിലെ ക്യാമ്പുകളിൽ കഴിയുന്ന 3,00,000ത്തിലധികം റോഹിംഗ്യൻ അഭയാർഥികളെ തിരിച്ചെടുക്കാൻ തയ്യാറാണെന്ന് മ്യാൻമർ. എന്നാൽ റാഖൈൻ സംസ്ഥാനത്തെ സുരക്ഷാ സാഹചര്യം മെച്ചപ്പെട്ടതിന് ശേഷമേ തിരിച്ചയയ്‌ക്കൽ സാധ്യമാകൂവെന്ന് മ്യാൻമറിന്റെ സൈനിക പിന്തുണയുള്ള സർക്കാർ വ്യക്തമാക്കി.
2017 ഓഗസ്റ്റിൽ റാഖൈനിലെ സുരക്ഷാ പോസ്റ്റുകൾക്ക് നേരെ റോഹിംഗ്യൻ വിമതസംഘം നടത്തിയ ആക്രമണത്തിന് പിന്നാലെയുണ്ടായ സൈനിക നടപടിയോടെയാണ് വലിയ തോതിലുള്ള റോഹിംഗ്യൻ പലായനം ആരംഭിച്ചത്. 7,00,000ത്തിലധികം റോഹിംഗ്യകൾ അന്ന് അതിർത്തി കടന്ന് ബംഗ്ലാദേശിലെത്തി. നേരത്തെയുണ്ടായ മ്യാൻമർ സൈനിക നടപടികളെത്തുടർന്ന് ബംഗ്ലാദേശിൽ പതിറ്റാണ്ടുകളായി താമസിച്ചിരുന്ന ലക്ഷക്കണക്കിന് റോഹിംഗ്യകൾക്കൊപ്പമാണ് ഇവർ ചേർന്നത്. ഈ സൈനിക നടപടിയെ ചിലർ വംശീയ ഉന്മൂലനമെന്നും വംശഹത്യഎന്നും ആരോപണങ്ങൾ ഉയർത്തിയിരുന്നു.
ജൂലൈ അവസാനം ബംഗ്ലാദേശ് കൈമാറിയ 8,28,824 അഭയാർഥികളുടെ പട്ടികയിൽ 4,26,545 പേരുടെ വിവരങ്ങൾ പരിശോധിച്ച് സ്ഥിരീകരിച്ചതായി മ്യാൻമർ അറിയിച്ചു. ഇവരിൽ 3,08,797 പേർ പടിഞ്ഞാറൻ റാഖൈൻ സംസ്ഥാനത്തെ മുൻ താമസക്കാരാണെന്നും മ്യാൻമർ വ്യക്തമാക്കി. റാഖൈനിലെ സുരക്ഷാ സാഹചര്യം കൂടുതൽ സ്ഥിരത കൈവരിച്ചാൽ സ്ഥിരീകരിക്കപ്പെട്ട മുൻ താമസക്കാരെ സ്വീകരിക്കുന്നതിനായി ബംഗ്ലാദേശുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും മ്യാൻമർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, 1,13,507 പേരുടെ വിവരങ്ങൾ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും, 4,241 പേർ തീവ്രവാദ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
മുമ്പ് ബർമ്മ എന്നറിയപ്പെട്ടിരുന്ന മ്യാൻമർ, റോഹിംഗ്യകളെ രാജ്യത്തെ 135 നിയമാനുസൃത വംശീയ ന്യൂനപക്ഷങ്ങളിൽ ഒന്നായി അംഗീകരിക്കുന്നില്ല. പകരം അവർ ബംഗ്ലാദേശിൽ നിന്നുള്ളവരാണെന്നും മ്യാൻമറിൽ നിയമവിരുദ്ധമായി സ്ഥിരതാമസമാക്കിയവരാണെന്നും സൂചിപ്പിക്കുന്ന തരത്തിൽ അവരെ ‘ബംഗാളികൾ’ എന്നാണ് മ്യാൻമർ വിശേഷിപ്പിക്കുന്നത്.
റാഖൈനിൽ നിന്ന് 10 ലക്ഷത്തിലധികം ആളുകൾ പലായനം ചെയ്തുവെന്ന അവകാശവാദവും മ്യാൻമർ വിദേശകാര്യ മന്ത്രാലയം നിരസിച്ചു. 2017ലെ അക്രമത്തിന് പിന്നാലെ 5,40,000ത്തിലധികം പേർ ബംഗ്ലാദേശിലേക്ക് കടന്നതായും 2,00,000ത്തിലധികം പേർ വടക്കൻ റാഖൈനിൽ തന്നെ തുടരുകയായിരുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.
അഭയാർഥികളെ തിരിച്ചയക്കുന്നതിനായി 2018ൽ മ്യാൻമറും ബംഗ്ലാദേശും രണ്ട് വർഷത്തെ സ്വദേശത്തേക്ക് തിരിച്ചയയ്‌ക്കൽ പ്രക്രിയയ്‌ക്ക് ധാരണയിലെത്തിയിരുന്നു. എന്നാൽ 2021ൽ സൈന്യം ഓങ് സാൻ സൂകിയുടെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പുറത്താക്കിയതോടെ മ്യാൻമറിലെ സുരക്ഷാ സാഹചര്യം കൂടുതൽ വഷളായി. ഇതോടെ രാജ്യത്തുടനീളം വ്യാപകമായ സായുധ പ്രതിരോധവും സംഘർഷവും ആരംഭിക്കുകയും അഭയാർഥികളുടെ തിരിച്ചയയ്‌ക്കൽ പദ്ധതികൾ വിജയിക്കാതെ പോവുകയും ചെയ്തു.
റാഖൈൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അരാകാൻ ആർമിയും മ്യാൻമർ സൈന്യവും തമ്മിലുള്ള പോരാട്ടം 2023ൽ വീണ്ടും ശക്തമായതോടെ, കൂടുതൽ അഭയാർഥികൾ ബംഗ്ലാദേശിലേക്കും മറ്റ് പ്രദേശങ്ങളിലേക്കും പലായനം ചെയ്തു. സമീപകാലത്ത് സൈന്യത്തിൽ നിന്ന് പ്രദേശങ്ങൾ പിടിച്ചെടുത്ത് റാഖൈനിന്റെ വലിയൊരു ഭാഗത്ത് അരാകാൻ ആർമി നിയന്ത്രണം സ്ഥാപിച്ചിട്ടുണ്ട്.
അതേസമയം, ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പുകളിലെ മോശം ജീവിതസാഹചര്യങ്ങളും വിദേശസഹായത്തിലെ വലിയ വെട്ടിക്കുറവുകളും സുരക്ഷിതമായ തിരിച്ചുവരവിനുള്ള സാധ്യതയില്ലായ്മയും നിരവധി റോഹിംഗ്യകളെ അപകടകരമായ കടൽയാത്രകളിലേക്ക് നയിക്കുന്നുണ്ട്. ദുർബലമായ ബോട്ടുകളിൽ മലേഷ്യയിലേക്കും ഇന്തോനേഷ്യയിലേക്കും കടൽമാർഗം പോകാൻ ശ്രമിക്കുന്നവരുടെ എണ്ണവും ഇതോടെ വർധിച്ചിട്ടുണ്ട്.
ജൂലൈ അവസാനം മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, മലേഷ്യയിൽ കഴിയുന്ന 5,000 റോഹിംഗ്യൻ അഭയാർഥികളെ മ്യാൻമർ തിരിച്ചെടുക്കാൻ സമ്മതിച്ചതായി പറഞ്ഞിരുന്നു. എന്നാൽ അന്ന് മ്യാൻമർ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ ഹാൻ വിൻ ഓങ് അസോസിയേറ്റഡ് പ്രസ്സിനോട് വ്യക്തമാക്കിയത്, മലേഷ്യയിലെ തടങ്കൽ കേന്ദ്രങ്ങളിൽ കഴിയുന്ന സ്ഥിരീകരിക്കപ്പെട്ട മ്യാൻമർ പൗരന്മാർക്ക് മാത്രമാണ് ആ തിരിച്ചയയ്‌ക്കൽ പദ്ധതി ബാധകമെന്നാണ്. റോഹിംഗ്യകളെ സ്വീകരിക്കുമെന്ന റിപ്പോർട്ടുകളും അദ്ദേഹം നിഷേധിച്ചിരുന്നു.
അതിനാൽ, മ്യാൻമറിന്റെ പുതിയ പ്രഖ്യാപനവും അതിന്റെ പഴയ നിലപാട് തന്നെയാണ് ആവർത്തിക്കുന്നത്—സ്ഥിരീകരിക്കപ്പെട്ട മുൻ റാഖൈൻ നിവാസികളെ തിരിച്ചെടുക്കാൻ തയ്യാറാണ്, എന്നാൽ റാഖൈനിലെ സുരക്ഷാ സാഹചര്യം മെച്ചപ്പെട്ടാൽ മാത്രമേ തിരിച്ചുവരവ് സാധ്യമാകൂ.















