അമ്മയുടേതടക്കം കുളിമുറി ദൃശ്യങ്ങൾ ഫോണിൽ; 2022 മുതൽ ഭാര്യയുടെ നഗ്നദൃശ്യങ്ങൾ പകർത്തി; മകളുടെ മുന്നിൽ ലൈംഗിക വൈകൃതം; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Published by
ജനം വെബ്‌ഡെസ്ക്

കൊല്ലം: ഭാര്യയുടെ അറിവോ സമ്മതമോ ഇല്ലാതെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകളിൽ വിൽപ്പന നടത്തിയെന്ന പരാതിയിൽ കൊല്ലം സ്വദേശിയായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെയും ഐടി നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്. ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

2022 മുതൽ ഭർത്താവ് തന്റെ നഗ്നചിത്രങ്ങളും സ്വകാര്യ ദൃശ്യങ്ങളും പകർത്തിയെന്നാണ് യുവതിയുടെ പരാതി. യുകെയിൽ ഒരുമിച്ച് താമസിച്ചിരുന്ന കാലയളവിൽ പകർത്തിയ കിടപ്പറ ദൃശ്യങ്ങൾ ഉൾപ്പെടെ ഈ വർഷം അശ്ലീല വെബ്സൈറ്റുകളിൽ അപ്‌ലോഡ് ചെയ്ത് വിറ്റതായും പരാതിയിൽ പറയുന്നു.

ഭർത്താവിന്റെ പെരുമാറ്റത്തിൽ ഗുരുതരമായ അസ്വാഭാവികതകളുണ്ടെന്ന് യുവതി ആരോപിക്കുന്നു. നാല് വയസ്സുള്ള മകൾക്കൊപ്പം അശ്ലീല വീഡിയോകൾ കാണുകയും കുട്ടിയുടെ മുന്നിൽ ലൈംഗിക വൈകൃതം പ്രകടിപ്പിക്കുകയും ചെയ്തതായും പരാതിയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രതിയുടെ നിർണായക ഫോൺ സംഭാഷണം പുറത്തുവന്നിട്ടുണ്ട്.

ഭർത്താവ് സ്വന്തം അമ്മയുടേതടക്കമുള്ള സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങൾ ഫോണിൽ സൂക്ഷിച്ചിരുന്നതായും യുവതി ആരോപിച്ചു. പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘങ്ങളുമായി ഭർത്താവിന് ബന്ധമുണ്ടെന്നും പരാതിയിൽ പറയുന്നു. ഇത്തരം സംഘങ്ങളിൽ ചേരാൻ തന്നെ പലതവണ നിർബന്ധിച്ചെങ്കിലും താൻ വഴങ്ങിയില്ലെന്നും യുവതി വ്യക്തമാക്കി.

പരാതി നൽകിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. ഭർത്താവിന്റെ പെരുമാറ്റത്തിന് കൗൺസിലിങ് നൽകുന്നതിനായി ഇരുവരും നാട്ടിലെത്തിയപ്പോഴാണ് മർദനമുണ്ടായത്. ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് തലയ്‌ക്കടിക്കുകയും താക്കോൽക്കൂട്ടം ഉപയോഗിച്ച് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മർദിക്കുകയും ചെയ്തതായും യുവതി പൊലീസിനെ അറിയിച്ചു. പരിക്കേറ്റ യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതി ഒളിവിലായതിനാൽ ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ഗുരുതര ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Share
Published by
ജനം വെബ്‌ഡെസ്ക്