കൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഡോ. എം.കെ. റാമിന്റെ അറസ്റ്റിലുണ്ടായ വീഴ്ചയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി. സുധീർ കല്ലനെ സസ്‌പെൻഡ് ചെയ്യാത്തതിലാണ് കോടതിയുടെ കടുത്ത അമർഷം. ഉദ്യോഗസ്ഥൻ ഇപ്പോഴും സർവീസിൽ തുടരുന്നത് ആഭ്യന്തര വകുപ്പിന്റെ സമ്പൂർണ പരാജയമാണെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ വിമർശിച്ചു.
ഡോ. റാമിനെ നടപടിക്രമങ്ങൾ പാലിക്കാതെ അറസ്റ്റ് ചെയ്തതിനെതിരെ മാതാപിതാക്കൾ നൽകിയ ഉപഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിർണായക ഇടപെടൽ. കേസ് പരിഗണിച്ച കോടതി ആദ്യം തന്നെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി. ഇപ്പോഴും സർവീസിൽ തുടരുന്നുണ്ടോയെന്ന് ചോദിച്ചു. സർവീസിൽ തുടരുകയാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് സർക്കാരിനെതിരെ കോടതി രൂക്ഷമായി പ്രതികരിച്ചത്.
അന്വേഷണത്തിൽ വ്യക്തമായ വീഴ്ച ഉണ്ടായിട്ടും ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നാണ് കോടതിയുടെ പ്രധാന ചോദ്യം.
“ഇത് ആഭ്യന്തര വകുപ്പിന്റെ പരാജയം”
“ഡിവൈ.എസ്.പി. സുധീർ കല്ലൻ ഇപ്പോഴും സർവീസിൽ തുടരുന്നത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണ്” എന്നായിരുന്നു കോടതിയുടെ രൂക്ഷ വിമർശനം. അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്ത് വീഴ്ച വ്യക്തമായ സാഹചര്യത്തിൽ സസ്‌പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കേണ്ടതായിരുന്നുവെന്നും കോടതി വിലയിരുത്തി.
സർക്കാരിന്റെ നടപടികളിലെ ഇരട്ടത്താപ്പും കോടതി ചോദ്യം ചെയ്തു. സവർക്കറെക്കുറിച്ച് ചോദ്യം തയ്യാറാക്കിയ അധ്യാപകനെ ഉടൻ സസ്‌പെൻഡ് ചെയ്തതും തിരുവനന്തപുരം കോർപ്പറേഷനിൽ കത്ത് നൽകിയ ഉദ്യോഗസ്ഥയെ സസ്‌പെൻഡ് ചെയ്തതും കോടതി ചൂണ്ടിക്കാട്ടി.
വിജിലൻസ് പരാതി നിലനിൽക്കെ എ.ഡി.ജി.പിയെ ഡി.ജി.പി.യായി ഉയർത്തിയതും പിന്നീട് എ.ഡി.ജി.പി. അജിത് കുമാറിനെ ഉടൻ സസ്‌പെൻഡ് ചെയ്തതും കോടതി പരാമർശിച്ചു.
എന്നാൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയതായി വ്യക്തമായ ഡിവൈ.എസ്.പി.ക്കെതിരെ നടപടി സ്വീകരിക്കേണ്ട സാഹചര്യം വന്നപ്പോൾ മാത്രം സർക്കാർ ചട്ടങ്ങൾ ചൂണ്ടിക്കാട്ടുകയാണെന്നാണ് കോടതിയുടെ വിമർശനം.
“അപ്പോഴൊന്നും സർക്കാർ ചട്ടം പറഞ്ഞില്ല. ഇവിടെ വീഴ്ചയുണ്ടായിട്ടും ചട്ടം പറയുകയാണ്. ഇത് ഇരട്ടത്താപ്പാണ്” എന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതൽ ഗുരുതരമായ നിരീക്ഷണവും ഹൈക്കോടതിയിൽ നിന്നുണ്ടായി. ചിലരെ മാത്രം പിടികൂടുകയും ബാക്കിയുള്ള കാര്യങ്ങളിൽ പക്ഷപാതപരമായ സമീപനം സ്വീകരിക്കുകയും ചെയ്യുന്നുവെന്ന തരത്തിലുള്ള വിമർശനമാണ് കോടതി നടത്തിയത്.
ഉയർന്ന ഉദ്യോഗസ്ഥർ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റിൽ വീഴ്ച സംഭവിച്ചതെന്ന് സർക്കാരിന് അറിയാമെന്നും കോടതി ചൂണ്ടിക്കാട്ടി.ഇത്തരം രീതിയിൽ കേസ് മുന്നോട്ടുപോകാൻ അനുവദിക്കില്ലെന്ന കടുത്ത നിലപാടും കോടതി വ്യക്തമാക്കി.
ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്തുണ്ടായ വീഴ്ചയിൽ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെങ്കിൽ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
ഡിവൈ.എസ്.പി. സുധീർ കല്ലനെ നേരത്തെ ഹൈക്കോടതി വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. ഇപ്പോൾ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാത്തതിനെ വീണ്ടും ചോദ്യം ചെയ്തതോടെ കേസിൽ സർക്കാരിനുമേൽ കോടതിയുടെ സമ്മർദം ശക്തമായിരിക്കുകയാണ്.
അതേസമയം, നടപടിക്രമങ്ങൾ പാലിച്ച് പൊലീസ് പിന്നീട് ഡോ. എം.കെ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്തിരുന്നു. രണ്ടാമത്തെ അറസ്റ്റിന് പിന്നാലെ ഡോ. റാം നിലവിൽ റിമാൻഡിലാണ്.
നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആദ്യഘട്ടത്തിൽ പ്രതിയുടെ അറസ്റ്റിൽ തന്നെ ഗുരുതരമായ നടപടിക്രമ വീഴ്ച ഉണ്ടായെന്ന ആരോപണമാണ് ഹൈക്കോടതിയുടെ പരിഗണനയിലെത്തിയത്. ആ വീഴ്ചയ്‌ക്ക് ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുന്നതിൽ സർക്കാർ കാണിക്കുന്ന മൗനമാണ് ഇപ്പോൾ കോടതിയുടെ രൂക്ഷ വിമർശനത്തിന് കാരണമായിരിക്കുന്നത്.
കേസിലെ ഹർജി കോടതി ഉത്തരവിനായി മാറ്റി.















