പാലക്കാട്: മലമ്പുഴ ഉദ്യാനത്തിന്റെ നവീകരണ പ്രവർത്തനങ്ങളിൽ വലിയ വീഴ്ചയുണ്ടായെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്രസർക്കാർ 75 കോടിയിലേറെ രൂപ അനുവദിച്ചിട്ട് ഒരു വർഷമായിട്ടും നവീകരണം പൂർത്തിയാക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ ആകെ നവീകരണ പ്രവർത്തികളുടെ 3.75 ശതമാനം മാത്രമാണ് പൂർത്തിയായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉൾപ്പെടെ നേരിൽ കണ്ട് ഇടപെട്ടാണ് മലമ്പുഴ ഉദ്യാനത്തിന്റെ നവീകരണത്തിനായി 75 കോടിയിലേറെ രൂപ അനുവദിച്ചതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.
എന്നാൽ പദ്ധതി നടപ്പാക്കുന്നതിൽ വലിയ കാലതാമസമാണ് ഉണ്ടായത്. ഉദ്യോഗസ്ഥരും കരാറുകാരും ഉൾപ്പെടെ പലർക്കും വീഴ്ചയിൽ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലമ്പുഴ ഉദ്യാനത്തിലെ നവീകരണ പ്രവർത്തികൾ നേരിട്ട് വിലയിരുത്തിയ ശേഷമാണ് സുരേഷ് ഗോപിയുടെ പ്രതികരണം. ഡിസംബർ 31നകം നവീകരണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരാറുകാരും ഉദ്യോഗസ്ഥരും അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ഇനി വീഴ്ച അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നവീകരണ പ്രവർത്തികളുടെ പുരോഗതി ഇനി എല്ലാ മാസവും വിലയിരുത്തും. ഇതിനായി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ എല്ലാ രാഷ്‌ട്രീയ പാർട്ടി നേതാക്കളെയും പൊതുജനങ്ങളെയും ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കുമെന്നും സുരേഷ് ഗോപി അറിയിച്ചു. പദ്ധതിയുടെ ഓരോ ഘട്ടത്തിലെയും പുരോഗതി പരിശോധിച്ച് സമയബന്ധിതമായി നവീകരണം പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 യിൽ പദ്ധതിയിൽ ഉൾപ്പെടുത്തി 75.86 കോടി രൂപയാണ് കേരളത്തിന്റെ വൃന്ദാവനം എന്നറിയപ്പെടുന്ന മലമ്പുഴക്കായി നൽകിയത്. എന്നാൽ മലമ്പുഴ എംഎൽഎയും, സംസ്ഥാന സർക്കാരും ഗുരുതരമായ വീഴ്ചയാണ് ഉദ്യാന നവീകരണത്തിൽ കാണിക്കുന്നത്. ഒരു വർഷമായി അടച്ചു കിടക്കുകയാണ് ഉദ്യാനം .ഇതിനെതിരെ ബിജെപി വലിയ പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ്.