തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ എട്ട് വയസുകാരിയെ മറയാക്കി എംഡിഎംഎ കടത്തിയ സംഘം എക്സൈസ് പിടിയിൽ. തുണിക്കച്ചവടത്തിന്റെ മറവിൽ ലഹരി കടത്തിയ അമ്മയും മകനും പെൺസുഹൃത്തും ഉൾപ്പെടെ നാലംഗ സംഘത്തെയാണ് എക്സൈസ് നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്.
നെയ്യാറ്റിൻകര ആറാലുംമൂട്ടിൽ ഇന്ന് പുലർച്ചെ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. മാതാവ് ബീന, മകൻ കിരൺ, കിരണിന്റെ പെൺസുഹൃത്ത് സന്ധ്യ, സുഹൃത്ത് അക്ഷയ് എന്നിവരാണ് അറസ്റ്റിലായത്. മഹീന്ദ്ര സൈലോ വാഹനത്തിൽ ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് എംഡിഎംഎ കടത്തുകയായിരുന്നു സംഘം. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വാഹന പരിശോധന.
പൊലീസിന്റെയും എക്സൈസിന്റെയും പരിശോധനയിൽ നിന്ന് രക്ഷപ്പെടാനാണ് പ്രതികൾ എട്ട് വയസുകാരിയായ കുട്ടിയെയും ഒപ്പം കൂട്ടിയതെന്നാണ് വിവരം. കിരൺ കുട്ടിയുടെ പിതാവെന്ന രീതിയിലായിരുന്നു യാത്ര ചെയ്തിരുന്നത്. അമ്മയും പെൺസുഹൃത്തും ഒപ്പമുണ്ടാകുമ്പോൾ കുടുംബമായി യാത്ര ചെയ്യുന്നുവെന്ന പ്രതീതിയാണ് സൃഷ്ടിച്ചിരുന്നത്.
കുടുംബം തിരുവനന്തപുരം ഇഞ്ചയ്‌ക്കലിൽ ടെക്സ്റ്റൈൽ ഷോപ്പ് നടത്തി വരികയാണ്. തുണിക്കച്ചവടത്തിന്റെ മറവിലായിരുന്നു ലഹരി ഇടപാടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. തുണി കൊണ്ടുവരാനെന്ന പേരിൽ ബെംഗളൂരുവിലേക്ക് പോയി മടങ്ങുന്നതിനിടെയാണ് സിന്തറ്റിക് ലഹരി കടത്തിയിരുന്നത്. സംഭവത്തിൽ നാലുപേർക്കെതിരെയും കേസെടുത്തു. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലഹരിക്കടത്ത് സംഘത്തിന്റെ കൂടുതൽ ഇടപാടുകളെക്കുറിച്ചും എക്സൈസ് അന്വേഷണം തുടരുകയാണ്.