കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

Published by
ജനം വെബ്‌ഡെസ്ക്

ഷിക്കാഗോ: മെലനോമ കാൻസറിനെതിരെ അമേരിക്കൻ മരുന്ന് നിർമാതാക്കളായ മോഡേണയും മെർകും ചേർന്ന് വികസിപ്പിച്ച വ്യക്തിഗത എംആർഎൻഎ കാൻസർ വാക്സിന്റെ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം വിജയകരമായി പൂർത്തിയായി. ശസ്ത്രക്രിയയ്‌ക്ക് ശേഷവും കാൻസർ തിരിച്ചുവരാനും ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കാനുമുള്ള സാധ്യത കുറയ്‌ക്കാൻ വാക്സിന് കഴിയുമെന്നാണ് പരീക്ഷണഫലങ്ങൾ സൂചിപ്പിക്കുന്നത്.

ചർമ്മത്തിന് നിറം നൽകുന്ന മെലനോസൈറ്റ് കോശങ്ങളെ ബാധിക്കുന്ന ഗുരുതരമായ കാൻസറാണ് മെലനോമ. ആകെ ചർമ്മ കാൻസർ കേസുകളിൽ ചെറിയൊരു ശതമാനം മാത്രമാണ് മെലനോമയെങ്കിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് അതിവേഗം പടരാനുള്ള സാധ്യത കൂടുതലായതിനാൽ ഗുരുതരമായ രോഗമായി കണക്കാക്കപ്പെടുന്നു.

1,137 രോഗികളിൽ പരീക്ഷണം
1,137 രോഗികളെ ഉൾപ്പെടുത്തി നടത്തിയ മൂന്നാംഘട്ട പരീക്ഷണത്തിലാണ് വാക്സിന്റെ ഫലപ്രാപ്തി വിലയിരുത്തിയത്. മെർകിന്റെ ‘കീട്രൂഡ’ എന്ന ഇമ്മ്യൂണോതെറാപ്പി മരുന്നിനൊപ്പം വ്യക്തിഗത എംആർഎൻഎ വാക്സിൻ നൽകിയപ്പോൾ രോഗം വീണ്ടും വരാനുള്ള സാധ്യത 49 മുതൽ 60 ശതമാനം വരെ കുറഞ്ഞതായി കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.

കീട്രൂഡ മാത്രം നൽകിയതുമായി താരതമ്യം ചെയ്യുമ്പോൾ കാൻസർ ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യതയും വാക്സിൻ-ഇമ്മ്യൂണോതെറാപ്പി സംയോജനം 59 ശതമാനം വരെ കുറച്ചതായി പരീക്ഷണഫലങ്ങൾ സൂചിപ്പിക്കുന്നു.

ഓരോ രോഗിക്കും പ്രത്യേകം വാക്സിൻ
സാധാരണ വാക്സിനുകളിൽനിന്ന് വ്യത്യസ്തമാണ് ഈ ചികിത്സാരീതി. ഓരോ രോഗിയുടെയും ട്യൂമറിലുള്ള പ്രത്യേക ജനിതക വ്യതിയാനങ്ങൾ പരിശോധിച്ച ശേഷമാണ് വാക്സിൻ രൂപകൽപ്പന ചെയ്യുന്നത്.

രോഗിയുടെ കാൻസർ കോശങ്ങളിലെ പ്രത്യേക മാറ്റങ്ങൾ തിരിച്ചറിയാൻ കഴിയുന്ന രീതിയിൽ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന് നിർദേശം നൽകുകയാണ് എംആർഎൻഎ വാക്സിൻ ചെയ്യുന്നത്. ഇതിലൂടെ കാൻസർ കോശങ്ങളെ കൂടുതൽ കൃത്യമായി തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ ശരീരത്തിന് സാധിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

മറ്റ് കാൻസറുകളിലേക്കും പരീക്ഷണം
മെലനോമയ്‌ക്ക് പുറമെ ശ്വാസകോശം, മൂത്രാശയം, വൃക്ക, സ്തനം, പാൻക്രിയാസ്, ആമാശയം, വൻകുടൽ തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന കാൻസറുകൾക്കെതിരെയും എംആർഎൻഎ അധിഷ്ഠിത വാക്സിനുകൾ വികസിപ്പിക്കുന്നുണ്ട്.

റോഷ്, ബയോഎൻടെക് തുടങ്ങിയ കമ്പനികളും കാൻസർ വാക്സിൻ ഗവേഷണരംഗത്ത് സജീവമാണ്. പരീക്ഷണങ്ങളിൽ ഗുരുതരമായ പാർശ്വഫലങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും സാധാരണ വാക്സിനുകൾക്ക് സമാനമായ നേരിയ പ്രതികരണങ്ങളാണ് പ്രധാനമായും റിപ്പോർട്ട് ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു.

2027ൽ ചികിത്സ ലഭ്യമാകുമോ?
നിയന്ത്രണ ഏജൻസികളുടെ അനുമതികൾ ലഭിച്ചാൽ വരും വർഷങ്ങളിൽ ചികിത്സാരീതി വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. 2027ഓടെ മെലനോമ രോഗികൾക്ക് ചികിത്സ ലഭ്യമാക്കാൻ കഴിയുമെന്ന പ്രതീക്ഷ മോഡേണ അധികൃതർ പ്രകടിപ്പിച്ചിട്ടുണ്ട്.

പരീക്ഷണഫലങ്ങൾ പുറത്തുവന്നതിനു പിന്നാലെ മോഡേണയുടെയും മെർകിന്റെയും ഓഹരി മൂല്യത്തിലും വലിയ മുന്നേറ്റമുണ്ടായതായാണ് റിപ്പോർട്ടുകൾ. കാൻസർ ചികിത്സയിൽ രോഗിയുടെ ജനിതക സവിശേഷതകൾക്കനുസരിച്ച് ചികിത്സ രൂപകൽപ്പന ചെയ്യുന്ന വ്യക്തിഗത ചികിത്സാരീതികൾക്ക് പുതിയ സാധ്യത തുറക്കുന്നതാണ് ഈ മുന്നേറ്റം.

Share