നിശ്ചയത്തിന് പിന്നാലെ തർക്കം, വിവാഹം മുടങ്ങി; അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ടതിന് പിന്നാലെ യുവതി ജീവനൊടുക്കി, പരാതിയുമായി കുടുംബം

Published by
ജനം വെബ്‌ഡെസ്ക്

അരൂർ: നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിയതിന് പിന്നാലെ യുവതി ജീവനൊടുക്കി. അരൂർ 23-ാം വാർഡ് കിഴക്കേവേലിക്കകത്ത് അജയന്റെ മകളും ഐ.ടി. ഉദ്യോഗസ്ഥയുമായ അനഘ (25)യെയാണ് വ്യാഴാഴ്ച പുലർച്ചെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

അബുദാബിയിൽ ജോലി ചെയ്യുന്ന തൃശൂർ അന്നകര സ്വദേശിയായ യുവാവുമായി ഫെബ്രുവരിയിലാണ് അനഘയുടെ വിവാഹം ഉറപ്പിച്ചത്. സെപ്റ്റംബറിൽ വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാൽ ഇതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായതോടെ ബന്ധുക്കൾ ഇടപെട്ട് വിവാഹം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

വിവാഹം മുടങ്ങിയതിന് പിന്നാലെയും കാര്യങ്ങൾ പൂർണമായി അവസാനിച്ചിരുന്നില്ലെന്നാണ് വിവരം. അന്തിമമായി കാര്യങ്ങൾ സംസാരിക്കുന്നതിനായി അനഘ ചൊവ്വാഴ്ച വീട്ടുകാരെ അറിയിക്കാതെ അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ടിരുന്നു. അനഘ അബുദാബിയിലെത്തിയ വിവരം വരന്റെ ബന്ധുക്കളിൽ നിന്നാണ് വീട്ടുകാർ അറിഞ്ഞത്.

തുടർന്ന് ഇരു കുടുംബങ്ങളുടെയും ആവശ്യപ്രകാരം അനഘയും യുവാവും ബുധനാഴ്ച നാട്ടിലേക്ക് മടങ്ങി. വീട്ടുകാരോടൊപ്പം സ്വന്തം വീട്ടിലെത്തിയ അനഘ രാത്രിയോടെ ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം.

മരണത്തിന് തൊട്ടുമുമ്പ് അനഘ പ്രതിശ്രുത വരന് സന്ദേശമയച്ചിരുന്നതായി ബന്ധുക്കൾ സംശയിക്കുന്നു. സ്വന്തം അമ്മയുടെ ഫോണിലേക്കും അനഘ സന്ദേശം അയച്ചിരുന്നു.

“യുവാവിന്റെ അമ്മയോട് പറയണം, ഇതൊന്നും അഭിനയമായിരുന്നില്ല” എന്നായിരുന്നു അമ്മയുടെ ഫോണിലേക്ക് അയച്ച സന്ദേശത്തിലെ ഉള്ളടക്കമെന്നാണ് ബന്ധുക്കൾ പറയുന്നത്. മരണത്തിന് മുമ്പുള്ള ഈ സന്ദേശം സംഭവത്തിൽ കൂടുതൽ ദുരൂഹത ഉയർത്തിയിട്ടുണ്ട്.

അനഘയുടെ മരണത്തിന് കാരണം പ്രതിശ്രുത വരനും വരന്റെ അമ്മയുമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്. കുടുംബം പൊലീസിൽ പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ്.

അനഘയുടെ അമ്മ പ്യാരി, സഹോദരൻ അനന്തു.

Share