22 വര്‍ഷത്തിന് ശേഷം നീതി; ക്രിമിനല്‍ കേസില്‍ നിന്ന് മുന്‍ ഇന്ത്യന്‍ താരം ജേക്കബ് മാര്‍ട്ടിന്‍ കുറ്റവിമുക്തന്‍

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: നീണ്ട 22 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജേക്കബ് മാര്‍ട്ടിന്‍ ക്രിമിനല്‍ കേസില്‍ നിന്ന് കുറ്റവിമുക്തനായി. 2004ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഡല്‍ഹി പട്യാല ഹൗസ് കോടതി ജേക്കബ് മാര്‍ട്ടിനെ കുറ്റവിമുക്തനാക്കിയത്. യുകെ ഇമിഗ്രേഷന്‍ വ്യാജ സ്റ്റാംപിങ്, യാത്രാ ക്രമീകരണങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു ജേക്കബ് മാര്‍ട്ടിനെതിരായ ആരോപണങ്ങള്‍. എന്നാല്‍ ആരോപണങ്ങള്‍ തെളിയിക്കാന്‍ ആവശ്യമായ വിശ്വസനീയമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ഹാജരാക്കാനായില്ലെന്ന് കോടതി വ്യക്തമാക്കി.

സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടോ അജ്വ സ്പോര്‍ട്സ് ക്ലബിന്റെ ഉടമസ്ഥതയോ നിയന്ത്രണമോ സംബന്ധിച്ചോ വിശ്വസനീയമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. സാക്ഷികള്‍ക്കും ജേക്കബ് മാര്‍ട്ടിനെതിരായ ആരോപണങ്ങള്‍ സാധൂകരിക്കാന്‍ കഴിഞ്ഞില്ല. 22 വര്‍ഷം നീണ്ട കേസില്‍ ഒടുവില്‍ താന്‍ കുറ്റക്കാരനല്ലെന്ന് തെളിയിക്കപ്പെട്ടതിനെ ജീവിതത്തിലെ വലിയ വഴിത്തിരിവായാണ് മുന്‍ താരം വിശേഷിപ്പിച്ചത്. 2004ല്‍ തന്റെ നേതൃത്വത്തില്‍ ഒരു ക്രിക്കറ്റ് ടീം യുകെയിലേക്ക് പോയപ്പോഴുണ്ടായ സംഭവങ്ങളാണ് കേസിന് പിന്നിലെന്ന് ജേക്കബ് മാര്‍ട്ടിന്‍ പറഞ്ഞു.

ടീമിലെ ഒരു താരം മത്സരങ്ങള്‍ക്ക് ശേഷം യുകെയില്‍ തുടരുകയും വിസ കാലാവധി കഴിഞ്ഞിട്ടും അവിടെ തുടരുകയും ചെയ്തിരുന്നു. പിന്നീട് വ്യാജ സ്റ്റാംപിങ്ങിലൂടെ ഇന്ത്യയിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഡല്‍ഹിയിലെ ഐജിഐ വിമാനത്താവളത്തില്‍ പിടിയിലായി. താരത്തെ ചോദ്യം ചെയ്തതിന് ശേഷമാണ് കേസില്‍ തന്റെ പേര് ഉള്‍പ്പെട്ടതെന്നും മാര്‍ട്ടിന്‍ വ്യക്തമാക്കി. അന്വേഷണത്തിന്റെ തുടക്കത്തില്‍ എഫ്ഐആറില്‍ പോലും തന്റെ പേര് ഉണ്ടായിരുന്നില്ലെന്നും അന്താരാഷ്‌ട്ര ക്രിക്കറ്റ് താരമെന്ന പരിഗണനയില്‍ അനാവശ്യമായി തന്നെ കേസിലേക്ക് വലിച്ചിഴയ്‌ക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

കേസിന്റെ പേരില്‍ തനിക്ക് റെയില്‍വേയിലുണ്ടായിരുന്ന ജോലി പോലും നഷ്ടപ്പെട്ടതായി ജേക്കബ് മാര്‍ട്ടിന്‍ പറഞ്ഞു. ഇത്രയും വര്‍ഷം നീണ്ട നിയമപോരാട്ടത്തിനിടെ ബിസിസിഐയില്‍നിന്ന് പോലും പ്രതികരണം ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 22 വര്‍ഷത്തിന് ശേഷം ലഭിച്ച കുറ്റവിമുക്തി ജീവിതത്തിലെ വലിയ ‘യു ടേണ്‍’ ആണെന്നാണ് മുന്‍ ഇന്ത്യന്‍ താരം പറയുന്നത്. വലംകൈയന്‍ ബാറ്ററായ ജേക്കബ് മാര്‍ട്ടിന്‍ ഇന്ത്യയ്‌ക്കായി 10 ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 22.57 ശരാശരിയില്‍ 158 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

Share