ടോട്ടനം ഇതിഹാസം ടെറി ഡൈസന്‍ അന്തരിച്ചു; ആഴ്സണലിനെതിരെ ഹാട്രിക്ക് നേടിയ ഏക സ്പര്‍സ് താരം, വിടപറഞ്ഞത് 91-ാം വയസില്‍

Published by
ജനം വെബ്‌ഡെസ്ക്

ലണ്ടന്‍: ടോട്ടനം ഹോട്സ്പറിന്റെ ഇതിഹാസ താരം ടെറി ഡൈസന്‍ അന്തരിച്ചു. 91 വയസായിരുന്നു. ആഴ്സണലിനെതിരെ ഹാട്രിക്ക് നേടിയ ഏക ടോട്ടനം താരമെന്ന അപൂര്‍വ റെക്കോര്‍ഡ് സ്വന്തമായുള്ള ഡൈസന്റെ വിയോഗം ഫുട്ബോള്‍ ലോകത്തിന് തീരാനഷ്ടമായി. ഫുള്‍ഹാം, കോള്‍ചെസ്റ്റര്‍, ഗില്‍ഡ്ഫോര്‍ഡ് തുടങ്ങിയ ക്ലബുകള്‍ക്കായും കളിച്ചിട്ടുള്ള ഡൈസന്‍ ഏകദേശം പത്ത് വര്‍ഷമാണ് ടോട്ടനത്തിന്റെ ജേഴ്സിയണിഞ്ഞത്. ക്ലബിനായി 209 മത്സരങ്ങളില്‍ 55 ഗോളുകള്‍ നേടിയിട്ടുണ്ട്.

1960-61 സീസണില്‍ ബില്‍ നിക്കോള്‍സന്റെ പരിശീലനത്തിന് കീഴില്‍ ഫസ്റ്റ് ഡിവിഷന്‍, എഫ്എ കപ്പ് കിരീടങ്ങള്‍ നേടിയ ടോട്ടനം ടീമിലെ പ്രധാന താരമായിരുന്നു ഡൈസന്‍. 20-ാം നൂറ്റാണ്ടില്‍ ഇംഗ്ലീഷ് ഫുട്ബോളില്‍ ആഭ്യന്തര ഡബിള്‍ നേടുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടവും ടോട്ടനം സ്വന്തമാക്കി. വെംബ്ലിയില്‍ ലെസ്റ്റര്‍ സിറ്റിയെ 2-0ന് തോല്‍പ്പിച്ച എഫ്എ കപ്പ് ഫൈനലില്‍ ടോട്ടനത്തിനായി ഡൈസന്‍ ഗോള്‍ നേടിയിരുന്നു. പിന്നീട് യൂറോപ്യന്‍ വേദിയിലും ക്ലബിന്റെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

1963ലെ യൂറോപ്യന്‍ കപ്പ് വിന്നേഴ്സ് കപ്പ് ഫൈനലില്‍ അത്ലറ്റിക്കോ മാഡ്രിഡിനെ 5-1ന് തകര്‍ത്ത് ടോട്ടനം കിരീടം നേടിയപ്പോള്‍ ഡൈസന്‍ രണ്ട് ഗോളുകളാണ് നേടിയത്. ആഭ്യന്തര ഡബിളിന് പിന്നാലെ യൂറോപ്യന്‍ മേജര്‍ കിരീടം സ്വന്തമാക്കുന്ന ആദ്യ ബ്രിട്ടീഷ് ക്ലബെന്ന നേട്ടവും ടോട്ടനം അന്ന് സ്വന്തമാക്കി. ഡൈസന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ നേട്ടങ്ങളിലൊന്ന് ആഴ്സണലിനെതിരെ നേടിയ ഹാട്രിക്കാണ്. 1961-62 സീസണിന്റെ തുടക്കത്തില്‍ നടന്ന നോര്‍ത്ത് ലണ്ടന്‍ ഡാര്‍ബിയിലായിരുന്നു അപൂര്‍വ നേട്ടം.

ആഴ്സണലിനെതിരെ ഹാട്രിക്ക് നേടുന്ന ഒരേയൊരു ടോട്ടനം താരമെന്ന റെക്കോര്‍ഡ് ഇന്നും ഡൈസന്റെ പേരില്‍ തുടരുകയാണ്. ടോട്ടനത്തിന്റെ സുവര്‍ണകാലത്തിന്റെ ഭാഗമായിരുന്ന ഇതിഹാസ താരത്തിന് വിട നല്‍കുകയാണ് ഫുട്ബോള്‍ ലോകം.

Share