ജയിച്ചേ തീരൂ; നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യയ്‌ക്ക് ജീവന്മരണ പോരാട്ടം, തോറ്റാല്‍ ലോകകപ്പ് സെമി സ്വപ്‌നം അവസാനിക്കും

Published by
ജനം വെബ്‌ഡെസ്ക്

ആംസ്റ്റല്‍വീന്‍: ഹോക്കി ലോകകപ്പില്‍ സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യന്‍ പുരുഷ ടീമിന് ഇനി മുന്നിലുള്ളത് ഒരേയൊരു വഴി. നിലവിലെ ഒളിംപിക് ചാമ്പ്യന്മാരായ നെതര്‍ലന്‍ഡ്സിനെ തോല്‍പ്പിക്കുക. രണ്ടാം ഘട്ടത്തിലെ നിര്‍ണായക പോരാട്ടത്തില്‍ ശനിയാഴ്ച ഡച്ചിനെ നേരിടുന്ന ഇന്ത്യയ്‌ക്ക് സമനില പോലും മതിയാകില്ല. തോല്‍വി നേരിട്ടാല്‍ ലോകകപ്പിലെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ അവസാനിക്കും. പൂള്‍ ഡിയില്‍ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ രണ്ടാം ഘട്ടത്തിലെത്തിയത്.

പുതിയ ഫോര്‍മാറ്റ് പ്രകാരം ആദ്യ ഘട്ടത്തിലെ മത്സരഫലവും രണ്ടാം ഘട്ടത്തിലേക്ക് പരിഗണിക്കപ്പെടുന്നതിനാല്‍ ഇംഗ്ലണ്ടിനോടേറ്റ തോല്‍വി ഇന്ത്യക്ക് തിരിച്ചടിയായി. വെയില്‍സിനെയും പാകിസ്ഥാനെയും തോല്‍പ്പിച്ച ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ നേരിട്ട പരാജയമാണ് ഇപ്പോള്‍ സമ്മര്‍ദത്തിലാക്കുന്നത്. രണ്ടാം ഘട്ടത്തില്‍ നെതര്‍ലന്‍ഡ്സിനും അര്‍ജന്റീനയ്‌ക്കുമെതിരെയാണ് ഇന്ത്യയുടെ മത്സരങ്ങള്‍. ഇരുടീമുകളും എഫ്ഐഎച്ച് റാങ്കിങ്ങില്‍ ഇന്ത്യയേക്കാള്‍ മുന്നിലാണ്. അതുകൊണ്ടുതന്നെ നെതര്‍ലന്‍ഡ്സിനെതിരായ പോരാട്ടം ഇന്ത്യക്ക് നിര്‍ണായകമാണ്.

2013ന് ശേഷം ഇരു ടീമുകളും 24 തവണ ഏറ്റുമുട്ടിയപ്പോള്‍ 14 മത്സരങ്ങളിലും നെതര്‍ലന്‍ഡ്സിനായിരുന്നു ജയം. ഇന്ത്യ എട്ട് മത്സരങ്ങള്‍ വിജയിച്ചപ്പോള്‍ രണ്ട് മത്സരങ്ങള്‍ സമനിലയിലായി. എന്നാല്‍ ഈ വര്‍ഷം നടന്ന അവസാന ഏറ്റുമുട്ടലില്‍ ഒളിംപിക് ചാമ്പ്യന്മാരെ 3-2ന് വീഴ്‌ത്തിയ ആത്മവിശ്വാസം ഇന്ത്യക്കുണ്ട്. അതേസമയം, 2018ലെ ഭുവനേശ്വര്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലന്‍ഡ്സ് ഇന്ത്യയെ പുറത്താക്കിയതിന്റെ ഓര്‍മയും ടീമിന് മുന്നിലുണ്ട്.

ടൂര്‍ണമെന്റില്‍ ഇതുവരെ ഇന്ത്യയുടെ ഏറ്റവും വലിയ ആശങ്ക പ്രതിരോധമാണ്. മൂന്ന് മത്സരങ്ങളില്‍ നിന്ന് എട്ട് ഗോളുകളാണ് ഇന്ത്യ വഴങ്ങിയത്. പാകിസ്ഥാനെതിരായ മത്സരത്തിലും ഇംഗ്ലണ്ടിനെതിരായ അവസാന ക്വാര്‍ട്ടറിലും പ്രതിരോധത്തിലെ പിഴവുകള്‍ ഇന്ത്യയെ സമ്മര്‍ദത്തിലാക്കിയിരുന്നു. അതേസമയം നെതര്‍ലന്‍ഡ്സിന്റെ പ്രതിരോധം ടൂര്‍ണമെന്റിലെ ഏറ്റവും മികച്ചതില്‍ ഒന്നാണ്. ഇതുവരെ മൂന്ന് ഗോളുകള്‍ മാത്രമാണ് അവര്‍ വഴങ്ങിയത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് മികച്ച ഫോമിലാണ്. മൂന്ന് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകള്‍ നേടിയ താരം നെതര്‍ലന്‍ഡ്സിനെതിരെയും മികച്ച പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ്.

നെതര്‍ലന്‍ഡ്സിന്റെ ഓറഞ്ച് ജഴ്സിയുമായുള്ള നിറവ്യത്യാസം ഉറപ്പാക്കുന്നതിനായി ഇന്ത്യ ശനിയാഴ്ച വെള്ള നിറത്തിലുള്ള ജഴ്സി ധരിച്ചേക്കും. 2026 ലോകകപ്പിനായി ഇന്ത്യ പരമ്പരാഗത നീല ജഴ്സിക്ക് പകരം കുങ്കുമനിറത്തിലുള്ള കിറ്റ് അവതരിപ്പിച്ചതും നേരത്തെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ജഴ്സിയിലെ മാറ്റങ്ങളേക്കാള്‍ വലിയ പോരാട്ടമാണ് ആംസ്റ്റല്‍വീനിലെ പിച്ചില്‍ കാത്തിരിക്കുന്നത്. തോല്‍വിക്ക് ഇടമില്ലാത്ത മത്സരത്തില്‍ ഇന്ത്യയ്‌ക്ക് ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടിവരും.

Share