തിരുവനന്തപുരം: മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന സാമ്പത്തിക ഇടപാടുകളിൽ നിർണായക കണ്ടെത്തലുമായി ജിഎസ്ടി വകുപ്പ്. മെസ്സിയുടെ വരവിന്റെ പേരിൽ സ്പോൺസർ വൻതോതിൽ ധനസമാഹരണം നടത്തിയെന്നാണ് ജിഎസ്ടി അന്വേഷണത്തിലെ കണ്ടെത്തൽ. സ്പോൺസറുടേതല്ലാത്ത പണം രണ്ട് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് അക്കൗണ്ടിലേക്ക് എത്തിയതായും അന്വേഷണ സംഘം കണ്ടെത്തി.
206 കോടിയിലേറെ രൂപയാണ് രണ്ട് സ്ഥാപനങ്ങളിൽ നിന്ന് സ്പോൺസറുടെ അക്കൗണ്ടിലേക്ക് എത്തിയതെന്നാണ് ജിഎസ്ടി വകുപ്പിന്റെ കണ്ടെത്തൽ. എന്നാൽ ഈ തുക വായ്പയായി ലഭിച്ചതാണെന്ന് വ്യക്തമാക്കുന്ന രേഖകളോ ഇതുമായി ബന്ധപ്പെട്ട നികുതി രേഖകളോ ഹാജരാക്കിയിട്ടില്ലെന്നാണ് വിവരം.
പണം എത്തിയതിന് പിന്നാലെ കൈമാറ്റം
സ്പോൺസറുടെ അക്കൗണ്ടിലേക്ക് എത്തിയ വൻതുക അധികം വൈകാതെ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയതായും ജിഎസ്ടി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ പണത്തിന്റെ ഉറവിടത്തിലും കൈമാറ്റത്തിലും സംശയം ഉയർന്നിട്ടുണ്ട്.
രണ്ട് ധനകാര്യ സ്ഥാപനങ്ങൾ നൽകിയതായി പറയുന്ന തുക യഥാർഥത്തിൽ വായ്പയായിരുന്നോ എന്നതിലും വ്യക്തതയില്ല. ഇതുമായി ബന്ധപ്പെട്ട രേഖകൾ ലഭ്യമല്ലെന്നതാണ് അന്വേഷണ സംഘത്തിന്റെ പ്രധാന കണ്ടെത്തലുകളിലൊന്ന്.
കേന്ദ്ര ഏജൻസി അന്വേഷണം വേണമെന്ന് ജിഎസ്ടി
ഇടപാടുകളിൽ കൂടുതൽ അന്വേഷണം ആവശ്യമാണ് എന്ന നിലപാടിലാണ് ജിഎസ്ടി വകുപ്പ്. വൻതുകയുടെ കൈമാറ്റത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്നും ജിഎസ്ടി സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ നടന്നിട്ടുണ്ടോയെന്നും ഫെമ (FEMA) നിയമത്തിന്റെ ലംഘനം ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കണമെന്നാണ് ജിഎസ്ടി സംഘം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇടനില അക്കൗണ്ടായി പ്രവർത്തിച്ചോ?
സ്പോൺസറുടെ ബാങ്ക് അക്കൗണ്ട് വൻതുക കൈമാറുന്നതിനുള്ള ഇടനില അക്കൗണ്ടായി ഉപയോഗിച്ചോയെന്ന സംശയവും ജിഎസ്ടി അന്വേഷണ സംഘം ഉന്നയിച്ചിട്ടുണ്ട്. സ്പോൺസറുടെ അക്കൗണ്ട് വിവരങ്ങളും പണമിടപാട് രേഖകളും ശേഖരിച്ച ശേഷമാണ് ജിഎസ്ടി പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചത്. പണത്തിന്റെ യഥാർഥ ഉറവിടം, ഇടപാടുകളുടെ സ്വഭാവം, പണം പിന്നീട് എവിടേക്കാണ് മാറ്റിയത് തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ പരിശോധന ആവശ്യമാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.