53കാരി ജോയ്മതിക്ക് ഇനി വന്താരയുടെ കരുതൽ; നാഗാലാൻഡ് പ്രളയത്തിൽ ഒഴുക്കിൽപ്പെട്ട ആനയെ വിദഗ്ധ ചികിത്സയ്‌ക്കായി എയർലിഫ്റ്റ് ചെയ്തു

Published by
ജനം വെബ്‌ഡെസ്ക്

ജാംനഗർ: നാഗാലാൻഡിലെയും അസമിലെയും പ്രളയത്തിൽ നിന്ന് രക്ഷപ്പെടുത്തിയ 53 കാരി ആന ജോയ്മതിയെ വിദഗ്ധ ചികിത്സയ്‌ക്കായി ഗുജറാത്തിലെ ജാംനഗറിലുള്ള വന്താരയിലെ പ്രത്യേക ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തു. ഗുരുതര പരിക്കുകളും പ്രായാധിക്യവും കണക്കിലെടുത്താണ് അടിയന്തര ചികിത്സയ്‌ക്കായി ജോയ്മതിയെ വന്താരയിലേക്ക് മാറ്റിയത്.

ജൂലൈയിലുണ്ടായ ശക്തമായ പ്രളയത്തിൽ നാഗാലാൻഡിൽ ജോയ്മതി ഒഴുക്കിൽപ്പെട്ടുപോകുകയായിരുന്നു. പിന്നീട് നാട്ടുകാരും സർക്കാർ ഏജൻസികളും ചേർന്നാണ് ആനയെ രക്ഷപ്പെടുത്തിയത്.

പ്രളയത്തിൽ ജോയ്മതിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുരുതര പരിക്കുകളുണ്ടായി. നെറ്റി, വലത് ചെവി, വാലിന് മുകളിലുള്ള ഭാഗം, ഇടത് തുടയുടെ ഉൾഭാഗം, വയർ എന്നിവിടങ്ങളിൽ മുറിവുകളുണ്ട്. ജനനേന്ദ്രിയത്തിന് ചുറ്റുമുണ്ടായ ആഴത്തിലുള്ള മുറിവിൽ പുഴുക്കളും ബാധിച്ചിരുന്നു. വലത് കണ്ണിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. ഇതിന് പുറമെ ഇടതുകാലിന്റെ പിൻഭാഗത്തും ദീർഘകാലമായി ഗുരുതരമായ പ്രശ്നമുണ്ട്.

പ്രാദേശികമായി ജോയ്മതിക്ക് പ്രാഥമിക ചികിത്സ നൽകിയിരുന്നു. മുറിവുകൾ വൃത്തിയാക്കി ഡ്രസിങ് നടത്തുകയും വേദനസംഹാരികളും മൾട്ടിവിറ്റമിൻ, മിനറൽ സപ്ലിമെന്റുകളും മറ്റ് സഹായക ചികിത്സകളും നൽകുകയും ചെയ്തു. എന്നാൽ പരിക്കുകളുടെ ഗുരുതരാവസ്ഥയും 53 വയസെന്ന പ്രായവും കണക്കിലെടുത്ത് കൂടുതൽ വിദഗ്ധ ചികിത്സ അനിവാര്യമാണെന്ന് വിലയിരുത്തുകയായിരുന്നു.

രാജ്യത്ത് ആദ്യമായി ആനയ്‌ക്ക് എയർ ആംബുലൻസ്
അടിയന്തര ചികിത്സ ആവശ്യമായതിനാലാണ് ദീർഘദൂര റോഡ് യാത്ര ഒഴിവാക്കി ജോയ്മതിയെ വിമാനമാർഗം ജാംനഗറിലേക്ക് എത്തിച്ചത്. ഗുരുതര പരിക്കുകളുള്ള ആനയ്‌ക്ക് ദീർഘനേരത്തെ റോഡ് യാത്ര കൂടുതൽ ശാരീരിക സമ്മർദമുണ്ടാക്കുമെന്നതിനാൽ യാത്രാസമയം പരമാവധി കുറയ്‌ക്കുകയായിരുന്നു ലക്ഷ്യം.

ഇന്ത്യയിൽ ഒരു ആനയെ അത്യാധുനിക ആശുപത്രി ചികിത്സയ്‌ക്കായി വിമാനമാർഗം മാറ്റുന്നത് ആദ്യമായുള്ള നടപടികളിലൊന്നാണിത്. യാത്രയ്‌ക്ക് മുമ്പുള്ള ആരോഗ്യ പരിശോധന മുതൽ വിമാനത്തിൽ കയറ്റുന്നതും യാത്രയ്‌ക്കിടെയുള്ള നിരീക്ഷണവും ആശുപത്രിയിലെത്തിക്കുന്നതും വരെ കൃത്യമായ വെറ്ററിനറി-അനിമൽ കെയർ സംവിധാനങ്ങളോടെയാണ് ഒരുക്കങ്ങൾ പൂർത്തിയാക്കിയത്.

അസമിൽ മൂന്ന് വന്യജീവി ചികിത്സാ കേന്ദ്രങ്ങൾ
ആനകൾക്കും മറ്റ് വന്യജീവികൾക്കും ചികിത്സ ലഭ്യമാക്കുന്നതിനായി അസമിൽ മൂന്ന് വന്യജീവി വെറ്ററിനറി കെയർ സെന്ററുകൾ സ്ഥാപിക്കാൻ വന്താരയ്‌ക്ക് പദ്ധതിയുണ്ട്. പ്രാദേശികമായി തന്നെ മികച്ച ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. കേന്ദ്രങ്ങൾ അസം വനംവകുപ്പിന്റെ പൂർണ നിയന്ത്രണത്തിൽ സ്വതന്ത്രമായാണ് പ്രവർത്തിക്കുക.

 

 

Share