ഗുരുപവനപുരിയിൽ കല്യാണമേളം; ചിങ്ങത്തിലെ ആദ്യ ഞായറിൽ 437 വിവാഹങ്ങൾ, ഗുരുവായൂരിൽ റെക്കോർഡ്

Published by
ജനം വെബ്‌ഡെസ്ക്

ഗുരുവായൂർ: ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുപവനപുരിയിൽ വിവാഹമംഗള മേളം. ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 437 വിവാഹങ്ങളാണ് നടന്നത്. ക്ഷേത്രത്തിന്റെ ചരിത്രത്തിൽ ഒറ്റ ദിവസം നടക്കുന്ന ഏറ്റവും ഉയർന്ന വിവാഹസംഖ്യയാണിത്.

പുലർച്ചെ 4 മണിയോടെയാണ് വിവാഹച്ചടങ്ങുകൾക്ക് തുടക്കമായത്. ക്ഷേത്രത്തിലെ ആറ് വിവാഹ മണ്ഡപങ്ങളിലായാണ് ചടങ്ങുകൾ നടന്നത്. ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ തന്നെ 137 വിവാഹങ്ങൾ പൂർത്തിയായതായി ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് അറിയിച്ചു.

റെക്കോർഡ് വിവാഹത്തിരക്ക് കണക്കിലെടുത്ത് ദേവസ്വം വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയത്. ആറ് മണ്ഡപങ്ങളിലായി ഒരേസമയം വിവാഹച്ചടങ്ങുകൾ നടത്തിയാണ് തിരക്ക് നിയന്ത്രിക്കുന്നത്. ഓരോ മണിക്കൂറിലും 60ലേറെ വിവാഹങ്ങൾ നടത്താൻ കഴിയുന്ന രീതിയിലാണ് ക്രമീകരണം.

വിവാഹസംഘങ്ങൾക്ക് ടോക്കൺ നൽകിയാണ് ചടങ്ങുകൾ ക്രമീകരിച്ചത്. മുഹൂർത്തത്തിന് മുമ്പ് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന് സമീപമുള്ള കൗണ്ടറിൽനിന്ന് ടോക്കൺ വാങ്ങണം. നിശ്ചിത സമയത്ത് മാത്രമാണ് വിവാഹസംഘങ്ങളെ മണ്ഡപത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഒരു വിവാഹസംഘത്തോടൊപ്പം ഫോട്ടോഗ്രാഫർ ഉൾപ്പെടെ പരമാവധി 24 പേർക്കാണ് പ്രവേശനം അനുവദിച്ചത്.

വിവാഹത്തിരക്കും ക്ഷേത്രദർശനത്തിനുള്ള ഭക്തരുടെ തിരക്കും കണക്കിലെടുത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയത്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആംബുലൻസ് സേവനവും ഡോക്ടർമാരുടെ സംഘത്തെയും സജ്ജീകരിച്ചിരുന്നു.

 

Share