അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതുസംബന്ധിച്ച വിശദമായ മാനദണ്ഡങ്ങള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കി. സുപ്രീം കോടതി തെരുവുനായ വിഷയത്തില്‍ സ്വമേധയാ എടുത്ത കേസിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എസ്. ഷാനവാസ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം, താഴെപ്പറയുന്ന വിഭാഗം നായ്‌ക്കളെയാണ് ദയാവധത്തിന് പരിഗണിക്കുക.

ചികിത്സ നല്‍കിയിട്ടും ഭേദമാക്കാനാകാത്തതും കടുത്ത വേദന അനുഭവിക്കുന്നതുമായ മാരകരോഗമുള്ള നായ്‌ക്കള്‍, പേവിഷബാധ സ്ഥിരീകരിച്ചവയോ അതിന്റെ ഗുരുതരമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവയോ, ജീവന്‍ നിലനിര്‍ത്താന്‍ വൈദ്യശാസ്ത്രപരമായി സാധ്യതയില്ലാത്തവിധം ഗുരുതരമായി പരിക്കേറ്റവ, യാതൊരു പ്രകോപനവുമില്ലാതെ മനുഷ്യരെയോ മറ്റ് മൃഗങ്ങളെയോ ആക്രമിക്കുകയും പൊതുസുരക്ഷയ്‌ക്ക് ഗുരുതര ഭീഷണിയാകുകയും ചെയ്യുന്നവ.

തെരുവുനായ നിയന്ത്രണം, മാനേജ്‌മെന്റ്, ദയാവധം എന്നിവയ്‌ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്‌ട്രേ ഡോഗ് മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിക്കണം. ഏഴംഗ സമിതിയില്‍ അഞ്ച് പേര്‍ പങ്കെടുത്താല്‍ ക്വാറം തികയും. ഭൂരിപക്ഷ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി. തദ്ദേശ സ്ഥാപന അധ്യക്ഷന്‍ സമിതി അധ്യക്ഷനും സെക്രട്ടറി കണ്‍വീനറുമായിരിക്കും. വാര്‍ഡ് കൗണ്‍സിലര്‍, വെറ്ററിനറി ഓഫീസര്‍, എബിസി കേന്ദ്രത്തിലെ പ്രോജക്ട് ഇന്‍-ചാര്‍ജ്, മെഡിക്കല്‍ ഓഫീസര്‍, സംസ്ഥാന അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് പ്രതിനിധി എന്നിവരാണ് മറ്റ് അംഗങ്ങള്‍.

സമിതിയുടെ രേഖാമൂലമുള്ള ശുപാര്‍ശ ലഭിച്ച ശേഷമേ ദയാവധം നടത്താവൂ. അതും യോഗ്യതയുള്ള വെറ്ററിനറി സര്‍ജന്‍ മാത്രമേ നിര്‍വഹിക്കാവൂ. ദയാവധത്തിനായി പിടികൂടുന്ന നായ്‌ക്കളെ ഉടന്‍ ദയാവധത്തിന് വിധേയമാക്കരുതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. രണ്ട് മുതല്‍ മൂന്ന് ദിവസം വരെ ഐസൊലേഷന്‍ കെന്നലിലോ എബിസി കേന്ദ്രത്തിലോ നിരീക്ഷണത്തില്‍ പാര്‍പ്പിക്കണം. ഈ കാലയളവില്‍ അംഗീകൃത മൃഗസംഘടനകള്‍ക്കോ മൃഗസ്‌നേഹികള്‍ക്കോ നായയെ ദത്തെടുക്കാനുള്ള അവസരമുണ്ടാകും.

ദയാവധത്തിന് അനുവദിച്ചിരിക്കുന്ന മരുന്നുകള്‍ സോഡിയം പെന്റോബാര്‍ബിറ്റല്‍, തയോപെന്റാല്‍ സോഡിയം എന്നിവയാണ്. വേദനയുണ്ടാക്കുന്ന മറ്റ് രാസവസ്തുക്കളോ യാന്ത്രിക മാര്‍ഗങ്ങളോ ഉപയോഗിക്കാന്‍ പാടില്ല. മറ്റ് നായ്‌ക്കളുടെ കാഴ്ചയിലോ സാന്നിധ്യത്തിലോ നടപടിക്രമം നടത്താനും പാടില്ല. വെറ്ററിനറി സര്‍ജന്‍ മരണം ക്ലിനിക്കലായി സ്ഥിരീകരിച്ചശേഷം മാത്രമേ സംസ്‌കാരം നടത്താവൂ. സര്‍ജനും സമിതി അംഗങ്ങളും രജിസ്റ്ററില്‍ ഒപ്പിട്ട് നടപടി സാക്ഷ്യപ്പെടുത്തുകയും വേണം.

ദയാവധത്തിനായി പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കണം. നായയെ പിടികൂടിയ സ്ഥലം, ഫോട്ടോ അല്ലെങ്കില്‍ തിരിച്ചറിയല്‍ ടാഗ്, ദയാവധത്തിന് കാരണമായ വ്യക്തമായ സാഹചര്യം തുടങ്ങിയ വിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തണം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും കണക്കുകള്‍ സംസ്ഥാന എബിസി ഇംപ്ലിമെന്റേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി പ്രതിമാസം ഓഡിറ്റ് ചെയ്യുകയും ചെയ്യും.

സുപ്രീം കോടതി ഉത്തരവുകള്‍ സത്യസന്ധമായും ഔദ്യോഗിക ചുമതലയുടെ ഭാഗമായും നടപ്പാക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കോടതി സംരക്ഷണം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ദുരുദ്ദേശം, ഗുരുതര അധികാരദുരുപയോഗം, കോടതി നിര്‍ദേശങ്ങളുടെ ലംഘനം എന്നിവ തെളിഞ്ഞാല്‍ ഈ സംരക്ഷണം ബാധകമാകില്ല.

Share