മനുസ്മൃതിയെ വിമർശിക്കുന്ന രാഹുൽ  ശരിയത്തിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ സംസാരിച്ചിട്ടുണ്ടോ? തുറന്ന വെല്ലുവിളിയുമായി ഹിമന്ത ബിശ്വ ശർമ്മ

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: മനുസ്മൃതിയെ വിമർശിച്ച കോൺഗ്രസ് നേതാവ് രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സ്ത്രീകളുടെ അവകാശങ്ങൾക്കായി സംസാരിക്കുന്നുവെന്ന് അവകാശപ്പെടുന്ന രാഹുൽ, ശരിയത്തിന്റെ പേരിൽ തുടരുന്ന പുരുഷാധിപത്യപരവും  സ്ത്രീവിരുദ്ധവുമായ ആചാരങ്ങൾക്കെതിരെ ഇതേ രീതിയിൽ എപ്പോഴെങ്കിലും സംസാരിച്ചിട്ടുണ്ടോയെന്ന് ഹിമന്ത ചോദിച്ചു.

രാഹുൽ സ്ത്രീശാക്തീകരണത്തെ ഹിന്ദുമതത്തെ ലക്ഷ്യമിടാനുള്ള മറയായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ‘സ്ത്രീകളുടെ അവകാശങ്ങളുടെ ചാമ്പ്യൻ’ അല്ലെന്നും ഹിന്ദു ധർമത്തെ ലക്ഷ്യമിടുകയാണ് രാഹുൽ ഗാന്ധിയെന്നും ഹിമന്ത എക്സിൽ കുറിച്ചു.

പുണെയിൽ പെൺകുട്ടികളുമായി നടത്തിയ സംവാദത്തിനിടെയാണ് രാഹുൽ  മനുസ്മൃതിയെയും പുരുഷാധിപത്യത്തെയും വിമർശിച്ചത്. സ്ത്രീകൾ പിതാവിനോ ഭർത്താവിനോ മക്കൾക്കോ അവകാശപ്പെട്ടവരല്ലെന്നും അവർക്ക് സ്വന്തം ജീവിതത്തിൽ സ്വാതന്ത്ര്യമുണ്ടെന്നും രാഹുൽ പറഞ്ഞു. മനുസ്മൃതിയിലെ സ്ത്രീകളെ പുരുഷ ബന്ധുക്കളുടെ അധികാരത്തിന് കീഴിൽ നിർത്തുന്ന സമീപനത്തെ അദ്ദേഹം വിമർശിക്കുകയും ചെയ്തു.

മനുസ്മൃതിയെയും ശരിയത്തിനെയും ഒരേ തരത്തിലുള്ള മതഗ്രന്ഥങ്ങളായി കാണാനാകില്ലെന്നും ഹിമന്ത ചൂണ്ടിക്കാട്ടി. ശരിയത്ത് ഇസ്ലാമിക നിയമശാസ്ത്രത്തിന്റെ അടിസ്ഥാനമാണെന്നും, മനുസ്മൃതിക്ക് ഹിന്ദുമതത്തിൽ സർവ്വാധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. മനുസ്മൃതി ഹിന്ദുക്കൾക്ക് സർവസാധാരണമായി ബാധകമായ നിയമസംഹിതയല്ലെന്നും ഹിമന്ത ചൂണ്ടിക്കാട്ടി.

സ്ത്രീകളുടെ സമത്വം രാഷ്‌ട്രീയത്തിന് മുകളിലാണെങ്കിൽ മതഭേദമന്യേ എല്ലാവർക്കും തുല്യ അവകാശം ഉറപ്പാക്കുന്ന ഏകീകൃത സിവിൽ കോഡ് (UCC) രാഹുൽ വ്യക്തമായി പിന്തുണയ്‌ക്കുമോയെന്നും ഹിമന്ത ചോദിച്ചു.

 

Share