തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യ മേഖലയ്‌ക്കായി കേന്ദ്ര സർക്കാർ അനുവദിക്കുന്ന നാഷണൽ ഹെൽത്ത് മിഷൻ (NHM) ഫണ്ട് കൃത്യമായി വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാനത്തെ എല്ലാ പാർലമെന്റ് അംഗങ്ങളും ഇടപെടണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാഷ്‌ട്രീയ വ്യത്യാസങ്ങൾ മാറ്റിവെച്ച് ജില്ലാ വികസന സമിതികളായ (DISHA) യോഗങ്ങളിൽ വിഷയം കർശനമായി പിന്തുടരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
2025-26 സാമ്പത്തിക വർഷത്തിൽ കേരളത്തിലെ 14 ജില്ലകൾക്കായി കേന്ദ്ര സർക്കാർ 1,200.92 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. 2026-27 സാമ്പത്തിക വർഷത്തിൽ ഓഗസ്റ്റ് 24 വരെ 558.73 കോടിയും അനുവദിച്ചിട്ടുണ്ട്. ഇതോടെ രണ്ട് സാമ്പത്തിക വർഷങ്ങളിലായി 1,759 കോടിയിലേറെ കേന്ദ്ര വിഹിതമാണ് ആരോഗ്യ മേഖലയ്‌ക്കായി അനുവദിച്ചിരിക്കുന്നത്.
സാധാരണക്കാർക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുന്നതിനും ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും മരുന്നുകളും മറ്റ് ആരോഗ്യ സേവനങ്ങളും ലഭ്യമാക്കുന്നതിനുമാണ് ഫണ്ട് വിനിയോഗിക്കേണ്ടതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.
NHM വിഹിതത്തിന്റെ പകുതിയിലധികം തുക മാനവവിഭവശേഷിക്കായി മാത്രം മാറ്റിവെക്കരുതെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രോഗ്രാം മാനേജ്‌മെന്റ് ഫണ്ട് ഉപയോഗിച്ച് സ്ഥിരം ജീവനക്കാരുടെ ശമ്പളം നൽകാൻ പാടില്ലെന്നും ഇവരുടെ ശമ്പളം സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ നിന്നാണ് വഹിക്കേണ്ടതെന്നും കേന്ദ്ര നിർദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന NHM ഫണ്ടിൽ ഓരോ ജില്ലയിലും എത്ര ശതമാനം തുകയാണ് ശമ്പളത്തിനായി മാറ്റിവെക്കുന്നതെന്നും എത്ര തുക ചികിത്സാ സൗകര്യങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമായി നേരിട്ട് വിനിയോഗിക്കുന്നുണ്ടെന്നും പരിശോധിക്കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു.
അർഹരായ സാധാരണക്കാർക്ക് കേന്ദ്ര ഫണ്ടിന്റെ പ്രയോജനം പൂർണമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ എംപിമാരും അതത് ജില്ലാ വികസന സമിതികളിൽ വിഷയം കൃത്യമായി ഫോളോ അപ്പ് ചെയ്യണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. നമ്മുടെ നാടിന്റെയും ജനങ്ങളുടെയും ആരോഗ്യ സുരക്ഷയ്‌ക്കായി ഒന്നിച്ച് നിൽക്കാം, എന്ന് പറഞ്ഞാണ് സുരേഷ് ഗോപി സോഷ്യൽ മീഡിയ കുറിപ്പ് അവസാനിപ്പിക്കുന്നത്.