‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

Published by
ജനം വെബ്‌ഡെസ്ക്

ഇടുക്കി: കുടുംബപ്രശ്നത്തെ തുടർന്ന് കഴുത്തിൽ കുരുക്കിട്ട് ജീവനൊടുക്കാൻ ശ്രമിച്ച മധ്യവയസ്കനെ അനുനയിപ്പിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്. ഇടുക്കിയിൽ ഉത്രാടദിനത്തിലാണ് മനുഷ്യത്വപരമായ ഇടപെടലിലൂടെ പൊലീസ് ഒരു ജീവൻ രക്ഷിച്ചത്.

കുടുംബപ്രശ്നത്തെ തുടർന്ന് ഗൃഹനാഥൻ മുറിയിൽ കയറി ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയായിരുന്നു. സ്ഥിതിഗതികൾ വഷളാണെന്ന് മനസിലാക്കിയ ഇളയമകൾ ഉടൻ പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. തുടർന്ന് ഇടുക്കി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ബിബിനും സംഘവും സ്ഥലത്തെത്തി.

വീടിന്റെ ജനലിലൂടെ മുറിക്കുള്ളിൽ നിന്നിരുന്ന ഗൃഹനാഥനോട് പൊലീസ് ഏറെ നേരം സംസാരിച്ചു. “ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ ചേട്ടാ… കഴുത്തിലെ കുരുക്ക് അഴിക്ക്. എന്ത് പ്രശ്നമുണ്ടെങ്കിലും നമുക്ക് തീർക്കാം. എല്ലാത്തിനും സഹായം ചെയ്യാം,” എന്നായിരുന്നു പൊലീസുകാരുടെ സ്നേഹത്തോടെയുള്ള അഭ്യർത്ഥന.

പൊലീസിന്റെ വാക്കുകൾക്ക് മുന്നിൽ ഗൃഹനാഥൻ ഒടുവിൽ വഴങ്ങി. കഴുത്തിലെ കുരുക്കഴിച്ച് കണ്ണീരോടെ താഴെയിറങ്ങി വാതിൽ തുറന്നു. തുടർന്ന് സബ് ഇൻസ്പെക്ടർ ബിബിൻ മുറിക്കുള്ളിൽ കയറി അദ്ദേഹത്തോട് സംസാരിച്ചു.

ഏകദേശം ഒരു മണിക്കൂറോളം നീണ്ട സംഭാഷണത്തിനൊടുവിലാണ് ഗൃഹനാഥൻ ആത്മഹത്യാശ്രമം പൂർണമായി ഉപേക്ഷിച്ചതെന്ന് സബ് ഇൻസ്പെക്ടർ ബിബിൻ പറഞ്ഞു. എറണാകുളം വടക്കൻ പറവൂർ സ്വദേശിയായ ബിബിൻ ഒരാഴ്ച മുമ്പാണ് ഇടുക്കിയിൽ ചുമതലയേറ്റത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. പൊലീസിന്റെ സമയോചിതമായ ഇടപെടലിനും മനുഷ്യത്വപരമായ സമീപനത്തിനും നിരവധിപ്പേരാണ് അഭിനന്ദനം അറിയിക്കുന്നത്.

Share