ആഗോള കപ്പല്‍നിര്‍മാണ ശക്തിയാകാന്‍ ഇന്ത്യ; അമേരിക്കന്‍, ജാപ്പനീസ് യുദ്ധക്കപ്പലുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ആലോചന

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ആഗോള കപ്പല്‍നിര്‍മാണ ശക്തിയായി ഉയരാനുള്ള നീക്കങ്ങളുമായി ഇന്ത്യ. അമേരിക്കന്‍ കപ്പലുകളുടെ നിര്‍മാണം ഇന്ത്യയില്‍ ആരംഭിക്കുന്നതിനുള്ള സാധ്യതകള്‍ ഒരുങ്ങുന്നതിനൊപ്പം ജപ്പാനുമായി സഹകരിച്ച് വന്‍ ഡിസ്ട്രോയറുകള്‍ നിര്‍മിക്കാനും ഇന്ത്യ ആലോചിക്കുന്നു. അമേരിക്കന്‍ കപ്പലുകള്‍ വിദേശരാജ്യങ്ങളില്‍ നിര്‍മിക്കാന്‍ അനുവദിക്കുന്ന തരത്തില്‍ യു.എസ്. നാവികനയത്തില്‍ മാറ്റം വരുത്താനുള്ള നീക്കമാണ് ഇന്ത്യയിലെ കപ്പല്‍നിര്‍മാണ മേഖലയ്‌ക്ക് പുതിയ സാധ്യതകള്‍ തുറക്കുന്നത്. കൊച്ചിന്‍ ഷിപ്പ്യാര്‍ഡും മസഗോണ്‍ ഡോക്ക് ഷിപ്പ്ബില്‍ഡേഴ്സും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കപ്പല്‍ശാലകള്‍ ഇതിനകം അമേരിക്കന്‍ കപ്പലുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നുണ്ട്.

11,000 മുതല്‍ 13,000 ടണ്‍ വരെ ഭാരമുള്ള ഡിസ്ട്രോയര്‍ വിഭാഗത്തിലെ യുദ്ധക്കപ്പലുകള്‍ ജപ്പാനുമായി സഹകരിച്ച് നിര്‍മിക്കുന്നതും ഇന്ത്യയുടെ പരിഗണനയിലാണ്. നിലവില്‍ ഇന്ത്യന്‍ നാവികസേനയുടെ വിശാഖപട്ടണം ക്ലാസ് ഡിസ്ട്രോയറുകള്‍ക്ക് ഏകദേശം 7,400 ടണ്‍ പരമാവധി ഭാരമാണുള്ളത്. വലിയ യുദ്ധക്കപ്പലുകള്‍ക്ക് സംരക്ഷണവും വ്യോമ-കടല്‍ പ്രതിരോധ ശേഷിയും നല്‍കുന്നതില്‍ ഡിസ്ട്രോയറുകള്‍ക്ക് നിര്‍ണായക പങ്കാണുള്ളത്. ജപ്പാന്റെ മായ ക്ലാസ് ഉള്‍പ്പെടെയുള്ള ആധുനിക ഡിസ്ട്രോയറുകളുടെ സാങ്കേതികവിദ്യയില്‍നിന്ന് ഇന്ത്യ പ്രയോജനം നേടാനുള്ള സാധ്യതയും ചര്‍ച്ചയിലുണ്ട്.

കഴിഞ്ഞയാഴ്ച ഇന്ത്യ സന്ദര്‍ശിച്ച ജപ്പാന്‍ പ്രതിരോധമന്ത്രിയുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് യുദ്ധക്കപ്പല്‍ നിര്‍മാണ മേഖലയിലെ സഹകരണം സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. കൊല്‍ക്കത്ത ആസ്ഥാനമായ ഗാര്‍ഡന്‍ റീച്ച് ഷിപ്പ്ബില്‍ഡേഴ്സ് ആന്‍ഡ് എന്‍ജിനീയേഴ്സ് (ജിആര്‍എസ്ഇ) നാവികസേനയ്‌ക്കും കോസ്റ്റ് ഗാര്‍ഡിനുമായി വിവിധ യുദ്ധക്കപ്പലുകള്‍ നിര്‍മിക്കുന്ന പ്രധാന പൊതുമേഖലാ കപ്പല്‍ശാലയാണ്. സ്ഥാപനത്തിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ പിന്തുണയും കപ്പല്‍നിര്‍മാണ മേഖലയില്‍ ഇന്ത്യയുടെ ദീര്‍ഘകാല പദ്ധതികളുടെ ഭാഗമാണ്.

കൊച്ചിന്‍ ഷിപ്പ്യാര്‍ഡും മസഗോണ്‍ ഡോക്ക് ഷിപ്പ്ബില്‍ഡേഴ്സും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കുള്ള അടിസ്ഥാനസൗകര്യങ്ങള്‍ വാണിജ്യ, പ്രതിരോധ കപ്പല്‍നിര്‍മാണ ശേഷി കൂടുതല്‍ വിപുലീകരിക്കാന്‍ ഉപയോഗിക്കാനാകുമെന്നാണ് വിലയിരുത്തല്‍. ആഗോള കപ്പല്‍നിര്‍മാണ മേഖലയില്‍ ചൈനയ്‌ക്കാണ് നിലവില്‍ വലിയ ആധിപത്യം. ഈ സാഹചര്യത്തില്‍ ഇന്ത്യയെ പ്രധാന കപ്പല്‍നിര്‍മാണ കേന്ദ്രമാക്കി മാറ്റുന്നത് തന്ത്രപ്രധാനമായ ലക്ഷ്യമായി സര്‍ക്കാര്‍ കാണുന്നു.

2030ഓടെ ലോകത്തിലെ മുന്‍നിര പത്ത് കപ്പല്‍നിര്‍മാണ രാജ്യങ്ങളില്‍ ഇടം നേടുകയും 2047ഓടെ അഞ്ചാം സ്ഥാനത്തെത്തുകയുമാണ് ഇന്ത്യയുടെ ലക്ഷ്യം. ഏകദേശം 1,000 പുതിയ കപ്പലുകള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതികളും ഇന്ത്യ പരിഗണിക്കുന്നുണ്ട്. വിദേശ സാങ്കേതികവിദ്യയും ആഭ്യന്തര നിര്‍മാണശേഷിയും സംയോജിപ്പിച്ച് പ്രതിരോധ, വാണിജ്യ കപ്പല്‍നിര്‍മാണ മേഖലകളില്‍ രാജ്യത്തിന്റെ ശേഷി വര്‍ധിപ്പിക്കാനാണ് നീക്കം.

Share