ആറന്മുള ഉത്രട്ടാതി ജലമേള ഓഗസ്റ്റ് 30ന്; ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും, 51 പള്ളിയോടങ്ങൾ അണിനിരക്കും, മത്സരം വൈകിട്ട് 3ന്

Published by
ജനം വെബ്‌ഡെസ്ക്

പത്തനംതിട്ട: ആറന്മുളയുടെ ജലോത്സവ പാരമ്പര്യത്തിന് വീണ്ടും ആവേശം പകരാൻ ഉത്രട്ടാതി ജലമേള ഓഗസ്റ്റ് 30ന് നടക്കും. ഉച്ചയ്‌ക്ക് 1.30ന് ഇന്ത്യൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണൻ ജലമേള ഉദ്ഘാടനം ചെയ്യും. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്, പത്തനംതിട്ട എം.പി. ആന്റോ ആന്റണി, ആറന്മുള എംഎൽഎ അബിൻ വർക്കി എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, കൊടിക്കുന്നിൽ സുരേഷ് എംപി, എംഎൽഎമാരായ പഴകുളം മധു, വർഗീസ് മാമൻ, സജി ചെറിയാൻ, സി.വി. ശാന്തകുമാർ, ജെനീഷ് കുമാർ, എം.എസ്. അരുൺ കുമാർ, ഗോപകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ്, വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, പ്രൊഫ. പി.ജെ. കുര്യൻ, മുൻ എംഎൽഎമാരായ വീണ ജോർജ്, അഡ്വ. കെ. ശിവദാസൻ നായർ, രാജു എബ്രഹാം, രാജഗോപാൽ, മാലേത്ത് സരളാദേവി തുടങ്ങിയവരും പങ്കെടുക്കും.

ക്ഷേത്ര ശ്രീകോവിലിൽ നിന്നുള്ള ദീപം വാദ്യമേളങ്ങളുടെ അകമ്പടിയോടെ രാവിലെ 9.30ന് സത്ര പവലിയനിലെത്തും. തുടർന്ന് ജില്ലാ കളക്ടർ നിസാമുദ്ദീൻ പതാക ഉയർത്തുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും.

ഉച്ചയ്‌ക്ക് 1.30ന് ജലഘോഷയാത്ര ആരംഭിക്കും. ഏറ്റവും മുന്നിൽ ഭഗവാന്റെ തിരുവോണത്തോണി പരപ്പുഴ കടവിലേക്ക് നീങ്ങും. ബി ബാച്ചിലെ എട്ട് പള്ളിയോടങ്ങൾ ക്ഷേത്രക്കടവിൽ നിന്ന് പുറപ്പെട്ട് താഴെ സത്ര പവലിയന് മുന്നിലൂടെ ചവിട്ടി തിരിച്ച് പരപ്പുഴ കടവിലേക്ക് നീങ്ങും.

ബാക്കിയുള്ള ബി ബാച്ച് പള്ളിയോടങ്ങൾ എ ബാച്ച് പള്ളിയോടങ്ങൾക്ക് മുമ്പിലായി ജലഘോഷയാത്രയിൽ പങ്കെടുക്കും. ജവാൻ കടവിൽ നിന്ന് ആരംഭിക്കുന്ന എ ബാച്ചിലെ പള്ളിയോടങ്ങൾ വഞ്ചിപ്പാട്ടിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ നാല് പള്ളിയോടങ്ങൾ വീതമുള്ള ബാച്ചുകളായി പവലിയന് മുന്നിലൂടെ നീങ്ങും. കേരളീയ കലാരൂപങ്ങൾ ഉൾപ്പെടുത്തിയ നിശ്ചലദൃശ്യങ്ങളും ജലഘോഷയാത്രയ്‌ക്ക് പിന്നാലെയുണ്ടാകും. ഹെലികോപ്റ്റർ പ്രകടനവും ഒരുക്കിയിട്ടുണ്ട്.

വൈകിട്ട് മൂന്നിന് മത്സര വള്ളംകളി ആരംഭിക്കും. ആകെ 51 പള്ളിയോടങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഇതിൽ 35 എണ്ണം എ ബാച്ചിലും 16 എണ്ണം ബി ബാച്ചിലുമാണ്.

ഓരോ പള്ളിയോടവും സ്റ്റാർട്ടിങ് പോയിന്റിൽ നിന്ന് ഫിനിഷിങ് പോയിന്റിലെത്തുന്ന സമയം ആധുനിക ഡിജിറ്റൽ സംവിധാനത്തിലൂടെ കൃത്യമായി രേഖപ്പെടുത്തും. ഏറ്റവും കുറഞ്ഞ സമയത്തിൽ ഫിനിഷ് ചെയ്യുന്ന നാല് പള്ളിയോടങ്ങളെയാണ് ഫൈനൽ മത്സരത്തിലേക്ക് തിരഞ്ഞെടുക്കുക.

മത്സരനിയമങ്ങൾ ലംഘിക്കുന്ന പള്ളിയോടങ്ങൾക്കും പുറത്തുനിന്നുള്ള കൂലി തുഴച്ചിലുകാരെ ഉൾപ്പെടുത്തിയ പള്ളിയോടങ്ങൾക്കും ഫൈനലിൽ പങ്കെടുക്കാൻ അനുമതിയുണ്ടാകില്ല.

മത്സരത്തിനുള്ള ട്രാക്കുകളുടെ നിർമാണം പൂർത്തിയായി വരികയാണ്. സുരക്ഷയ്‌ക്കായി വിപുലമായ രക്ഷാസംവിധാനവും ഒരുക്കിയിട്ടുണ്ട്. ഫയർഫോഴ്സ് സ്കൂബ സംഘത്തിന് പുറമെ മോട്ടോർ ഘടിപ്പിച്ച വള്ളങ്ങൾ, മോട്ടോർ ബോട്ടുകൾ, സ്പീഡ് ബോട്ടുകൾ എന്നിവ ഫിനിഷിങ് പോയിന്റ് മുതൽ സ്റ്റാർട്ടിങ് പോയിന്റ് വരെ സജ്ജമാക്കിയിട്ടുണ്ട്. പരിചയസമ്പന്നരായ മുങ്ങൽവിദഗ്ധരുടെ സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. ശശികുമാർ കുറുപ്പാണ് സംഘത്തെ നയിക്കുന്നത്.

ഏറ്റവും മികച്ച രീതിയിൽ പാടി തുഴയുന്നവർക്കും മികച്ച ചമയം അവതരിപ്പിക്കുന്നവർക്കും പ്രത്യേക സമ്മാനങ്ങൾ നൽകും. എ, ബി ബാച്ചുകളിലെ ഒന്നാം സ്ഥാനക്കാർക്ക് മന്നം ട്രോഫിയും മികച്ച രീതിയിൽ പാടി കളിച്ച് തുഴയുന്നവർക്ക് ആർ. ശങ്കർ മെമ്മോറിയൽ ട്രോഫിയും സമ്മാനിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ്, ആറന്മുള പഞ്ചായത്ത് തുടങ്ങിയ സ്ഥാപനങ്ങളും വ്യക്തികളും ഏർപ്പെടുത്തിയ ട്രോഫികളും വിജയികൾക്ക് നൽകും.

ഉപരാഷ്‌ട്രപതി പങ്കെടുക്കുന്ന ഉദ്ഘാടനച്ചടങ്ങ് കണക്കിലെടുത്ത് സത്രം കോമ്പൗണ്ടിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രവേശന പാസ് വാങ്ങിയിട്ടുള്ളവർ ഇടശ്ശേരിമല കിഴക്ക് പള്ളിയോടപുരയ്‌ക്ക് സമീപത്തുകൂടി സത്രം കോമ്പൗണ്ടിന്റെ കിഴക്കേ പവലിയനിലെത്തണം. പ്രത്യേക ക്ഷണിതാക്കൾക്ക് പവലിയനിൽ ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. കോംപ്ലിമെന്ററി പാസ് ഉള്ളവർ ഇടശ്ശേരിമല കരയോഗ മന്ദിരത്തിന് സമീപത്തെ വഴിയിലൂടെ പടിഞ്ഞാറെ ഗാലറിയിലെ പന്തലിൽ എത്തണം.

വിശിഷ്ട വ്യക്തിയുടെ സന്ദർശനം കണക്കിലെടുത്ത് ചെങ്ങന്നൂർ–ആറന്മുള–കോഴഞ്ചേരി റോഡിൽ വാഹനങ്ങൾ തിരിച്ചുവിടുന്നതിനും പാർക്കിങ് നിയന്ത്രിക്കുന്നതിനും നടപടിയെടുത്തിട്ടുണ്ട്. ഉപരാഷ്‌ട്രപതി ആറന്മുളയിലെത്തി മടങ്ങുന്നതുവരെയുള്ള ഗതാഗത നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് പള്ളിയോട സേവാസംഘം അഭ്യർഥിച്ചു.

33 വർഷത്തിന് ശേഷമാണ് ഉപരാഷ്‌ട്രപതി ആറന്മുള ഉത്രട്ടാതി ജലമേളയുടെ ഉദ്ഘാടനത്തിന് എത്തുന്നത്. അതിനാൽ ഇത്തവണത്തെ ജലമേളയ്‌ക്ക് പ്രത്യേക പ്രാധാന്യവുമുണ്ട്.

ആറന്മുളയിലെ വള്ളസദ്യ വഴിപാടുകളും പുരോഗമിക്കുകയാണ്. സെപ്റ്റംബർ 16ന് വള്ളസദ്യകൾക്ക് സമാപനമാകും. ഇതുവരെ 565 വള്ളസദ്യകൾ ബുക്ക് ചെയ്തിട്ടുണ്ട്.

ചരിത്രപ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യ സെപ്റ്റംബർ നാലിന് ക്ഷേത്രമുറ്റത്ത് നടക്കും. അരലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വള്ളസദ്യ ഉദ്ഘാടനം ചെയ്യും.

പള്ളിയോട സേവാസംഘം ഭാരവാഹികളായ കെ.വി. സാംബദേവൻ (പ്രസിഡന്റ്), പ്രസാദ് ആനന്ദഭവൻ (സെക്രട്ടറി), കെ.എസ്. സുരേഷ് (വൈസ് പ്രസിഡന്റ്), അജയ് ഗോപിനാഥ് (ജോയിന്റ് സെക്രട്ടറി), രമേശ് മാലിമേൽ (ഷറാർ), വിജയകുമാർ ചുങ്കത്തിൽ (പബ്ലിസിറ്റി കൺവീനർ), അനൂപ് ഉണ്ണികൃഷ്ണൻ (റേസ് കമ്മിറ്റി കൺവീനർ) എന്നിവർ പരിപാടിയുടെ ഒരുക്കങ്ങൾ വിശദീകരിച്ചു.

Share