ഇമ്രാന്‍ ഖാന്റെ മക്കളുടെ അഭിമുഖം; സ്‌കൈ സ്‌പോര്‍ട്‌സിനെതിരെ പാകിസ്ഥാന്‍, മത്സരം ബഹിഷ്‌കരിക്കുമെന്ന് ഭീഷണി

Published by
ജനം വെബ്‌ഡെസ്ക്

ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനിടെ വിവാദത്തില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം. മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയും മുന്‍ നായകനുമായ ഇമ്രാന്‍ ഖാന്റെ മക്കളുടെ അഭിമുഖം സ്‌കൈ സ്‌പോര്‍ട്‌സ് സംപ്രേഷണം ചെയ്തതിനെച്ചൊല്ലിയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രതിഷേധവുമായി രംഗത്തെത്തിയത്. അഭിമുഖം സംപ്രേഷണം ചെയ്താല്‍ രണ്ടാം സെഷനില്‍ കളിക്കാനിറങ്ങില്ലെന്നും ബോര്‍ഡ് ഭീഷണി മുഴക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ലോര്‍ഡ്‌സില്‍ നടക്കുന്ന ടെസ്റ്റിന്റെ ആദ്യദിനം ലഞ്ച് സമയത്തായിരുന്നു സ്‌കൈ സ്‌പോര്‍ട്‌സ് ഇമ്രാന്‍ ഖാന്റെ മക്കളായ സുലൈമാന്‍ ഖാന്റെയും കാസിം ഖാന്റെയും അഭിമുഖം സംപ്രേഷണം ചെയ്തത്. നേരത്തെ തന്നെ പരിപാടിയെക്കുറിച്ച് സ്‌കൈ സ്‌പോര്‍ട്‌സ് പ്രചാരണം നടത്തിയിരുന്നു. ക്രിക്ക്ഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം, ലഞ്ചിന് മുമ്പ് തന്നെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സ്‌കൈ സ്‌പോര്‍ട്‌സിനെ ബന്ധപ്പെട്ട് അഭിമുഖം സംപ്രേഷണം ചെയ്യുന്നതിലുള്ള എതിര്‍പ്പ് അറിയിച്ചിരുന്നു. അഭിമുഖം സംപ്രേഷണം ചെയ്താല്‍ രണ്ടാം സെഷനില്‍ താരങ്ങളെ മൈതാനത്തേക്ക് തിരിച്ചയക്കാതിരിക്കാനുള്ള പ്രതിഷേധനീക്കവും പിസിബി പരിഗണിച്ചതായാണ് റിപ്പോര്‍ട്ട്.

പിസിബിയുമായുള്ള ചര്‍ച്ചകള്‍ക്ക് പിന്നാലെ സ്‌കൈ സ്‌പോര്‍ട്‌സ് ആദ്യം സെഗ്മെന്റ് മാറ്റിവെച്ചിരുന്നു. എന്നാല്‍ പിന്നീട് ഏകദേശം 18 മിനിറ്റ് ദൈര്‍ഘ്യമുള്ള അഭിമുഖം സംപ്രേഷണം ചെയ്തു. അഭിമുഖം അവസാനിക്കുമ്പോഴേക്കും പാകിസ്ഥാന്‍ താരങ്ങള്‍ രണ്ടാം സെഷനായി തയ്യാറെടുക്കുകയായിരുന്നു. പ്രാദേശിക സമയം ഉച്ചയ്‌ക്ക് 2.40ഓടെ താരങ്ങള്‍ വീണ്ടും മൈതാനത്തെത്തി. പാകിസ്ഥാനിലെ സംപ്രേഷണാവകാശം കൈവശമുള്ള പി.ടി.വി അഭിമുഖം സംപ്രേഷണം ചെയ്തില്ല.

മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ ആതര്‍ട്ടണാണ് ഇമ്രാന്‍ ഖാന്റെ മക്കളുമായി അഭിമുഖം നടത്തിയത്. ബുധനാഴ്ച രാവിലെ ലോര്‍ഡ്‌സിലെ റൈറ്റേഴ്‌സ് റൂമിലായിരുന്നു അഭിമുഖം. പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിക്കെതിരെ സര്‍ക്കാര്‍ നടത്തുന്ന നടപടികളില്‍ ആശങ്കയുണ്ടെന്ന് സുലൈമാനും കാസിമും അഭിമുഖത്തില്‍ പറഞ്ഞു. ഇമ്രാന്‍ ഖാനെ ഒറ്റപ്പെടുത്തുകയും നിശ്ശബ്ദനാക്കുകയും ചെയ്യാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അവര്‍ ആരോപിച്ചു. ഇമ്രാന്‍ ഖാന്‍ ഏകദേശം മൂന്ന് വര്‍ഷമായി തടവിലാണെന്നും അദ്ദേഹത്തോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആതര്‍ട്ടണ്‍ ഉള്‍പ്പെടെ 21 മുന്‍ ക്രിക്കറ്റ് താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇമ്രാന്‍ ഖാന്റെ സഹോദരി അദ്ദേഹത്തിന് ജയിലില്‍ പീഡനം നേരിടുന്നതായി നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ആരോപണങ്ങളെക്കുറിച്ച് സ്വതന്ത്രമായി സ്ഥിരീകരിച്ച വിവരങ്ങള്‍ ലഭ്യമല്ല.

Share