തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ.) മത്സരങ്ങൾക്ക് ആവേശം കൂട്ടാൻ അപൂർവ്വ അതിഥികളായെത്തി ‘പാച്ചുവും’ ‘ടെക്നോളജി കുട്ടപ്പനും’. കളിക്കളത്തിലും കാണികൾക്കായി ഒരുക്കിയ ഫാൻ വില്ലേജിലും ഒരേപോലെ തരംഗമായി മാറിയിരിക്കുകയാണ് ചൈനയിൽ നിന്ന് പ്രത്യേകം ഇറക്കുമതി ചെയ്ത ഈ അത്യാധുനിക റോബോട്ടുകൾ.
മനുഷ്യനെപ്പോലെ തന്നെ സ്വാഭാവികമായി സംസാരിക്കാനും നൃത്തം ചെയ്യാനും സാഹസികമായി ഫൈറ്റ് ചെയ്യാനുമുള്ള കഴിവും സവിശേഷതയുമാണ് ‘പാച്ചു’വിനുള്ളത്. എന്നാൽ വീട്ടിലെ വളർത്തുനായയെ പോലെ മനുഷ്യരോട് അതിരറ്റ സ്നേഹം പ്രകടിപ്പിക്കാൻ ‘ടെക്നോളജി കുട്ടപ്പന്’ സാധിക്കും. ആവേശം മുറ്റുന്ന രീതിയിൽ ഡാൻസ് ചെയ്യാനും രണ്ടു കാലുകളിൽ മാത്രം ബാലൻസ് ചെയ്തു നിൽക്കാനും കുട്ടപ്പന് പ്രത്യേക വൈഭവമുണ്ട്. റിമോട്ട് കൺട്രോൾ ഉപയോഗിച്ചാണ് നിലവിൽ ഇവയെ നിയന്ത്രിക്കുന്നതെങ്കിലും, സ്വതന്ത്രമായി കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാനുള്ള (Autonomous) അത്ഭുതകരമായ ശേഷിയും ഈ രണ്ട് റോബോട്ടുകൾക്കുമുണ്ട്.
ഏകദേശം 60 ലക്ഷം രൂപയോളം വിലമതിക്കുന്ന സാങ്കേതിക വിസ്മയങ്ങളാണ് ഈ റോബോട്ടുകൾ. റാഷീദ്, സെയ്ദ് അലി, പ്രദീപ്, സേഫ് എന്നിവരടങ്ങുന്ന വിദഗ്‌ദ്ധ സംഘമാണ് നിലവിൽ കളിക്കളത്തിലും പരിസരത്തും ഇവയുടെ പ്രവർത്തനം ഏകോപിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്.
ഗ്രൗണ്ടിലും കെസിഎൽ ഫാൻ വില്ലേജിലും റോബോട്ടുകളുടെ പ്രകടനം കാണാൻ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ പ്രിയങ്കരരായി മാറിയ പാച്ചുവും കുട്ടപ്പനും ഇത്തവണത്തെ കേരള ക്രിക്കറ്റ് ലീഗിന് വേറിട്ടൊരു സാങ്കേതിക ചാരുത കൂടി നൽകുന്നു.















