തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

Published by
ജനം വെബ്‌ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ ഹിന്ദു മത-ധാര്‍മിക എന്‍ഡോവ്മെന്റ് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതിന് നിയന്ത്രണം പ്രാബല്യത്തില്‍. ക്ഷേത്രങ്ങളിലെ സെല്‍ഫി, റീല്‍സ് ചിത്രീകരണം, വിഗ്രഹങ്ങളുടെ ഫോട്ടോ-വീഡിയോ പകര്‍ത്തല്‍ തുടങ്ങിയവ തടയുന്നതിനും ക്ഷേത്രങ്ങളുടെ പവിത്രതയും ഭക്തരുടെ ശാന്തമായ ദര്‍ശനവും ഉറപ്പാക്കുന്നതിനുമാണ് നടപടി. കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് രാമേശ്വരം ക്ഷേത്രത്തില്‍ റീല്‍സ് ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം ശക്തമാക്കിയത്.

ഭക്തരുടെ മൊബൈല്‍ ഫോണുകള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി ക്ഷേത്ര പ്രവേശന കവാടങ്ങളില്‍ പ്രത്യേക കൗണ്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഓരോ ഫോണിനും അഞ്ച് രൂപയാണ് ഏകീകൃത ടോക്കണ്‍ ഫീസ് ഈടാക്കുക. ഫോണ്‍ ഏല്‍പ്പിക്കുന്ന വ്യക്തിയുടെ ചിത്രം, ഫോണിന്റെ മോഡല്‍, നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തും. ഫോണ്‍ തിരികെ വാങ്ങുമ്പോള്‍ ലഭിച്ച രസീത് പരിശോധിച്ച ശേഷമായിരിക്കും ഫോണ്‍ കൈമാറുക. കാഞ്ചിപുരത്തെ പ്രശസ്തമായ ദേവരാജസ്വാമി അത്തി വരദര്‍ ക്ഷേത്രം ഉള്‍പ്പെടെ നിരവധി പ്രധാന ക്ഷേത്രങ്ങളില്‍ ഇതിനോടകം സംവിധാനം നടപ്പാക്കി തുടങ്ങി.

മൊബൈല്‍ ഫോണ്‍ വിലക്ക് സംബന്ധിച്ച് ക്ഷേത്രങ്ങളിലെ പാര്‍ക്കിങ് കേന്ദ്രങ്ങളിലും പ്രധാന സ്ഥലങ്ങളിലും വിവിധ ഭാഷകളില്‍ അറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പൊതുഅറിയിപ്പ് സംവിധാനത്തിലൂടെയും മൊബൈല്‍ ഫോണ്‍ നിരോധനം ഭക്തരെ അറിയിക്കണമെന്നാണ് നിര്‍ദേശം. ക്ഷേത്ര ദര്‍ശനത്തിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് റീലുകളും സെല്‍ഫികളും ചിത്രീകരിക്കുന്നത് നിയന്ത്രിക്കുന്നതിലൂടെ ക്ഷേത്രങ്ങളുടെ പവിത്രത സംരക്ഷിക്കാനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

Share