ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

Published by
ജനം വെബ്‌ഡെസ്ക്

ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്കിലെ പ്രസിദ്ധമായ ടൈംസ് സ്‌ക്വയറിൽ അപ്രതീക്ഷിത കത്തിയാക്രമണം. ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് എറിൻ പിയാസെന്റി (32) കുത്തേറ്റ് മരിച്ചു. ആക്രമണം നടത്തിയ ക്വീൻസ് സ്വദേശിനി പമേല സിസ്‌നെറോസ് (49) സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ആക്രമണത്തിൽ 68കാരനും കുത്തേറ്റു. ഇയാളുടെ നില തൃപ്തികരമാണെന്ന് ന്യൂയോർക്ക് പൊലീസ് അറിയിച്ചു.

വെസ്റ്റ് 42-ാം സ്ട്രീറ്റിനും സെവൻത് അവന്യൂവിനും സമീപം തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണം ഉണ്ടായതെന്ന് ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി.

ഷോപ്പിങ് ബാഗിൽ സൂക്ഷിച്ചിരുന്ന രണ്ട് കത്തികളുമായാണ് പമേല സിസ്‌നെറോസ് ആക്രമണം നടത്തിയത്. ആദ്യം 68കാരനെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം എറിൻ പിയാസെന്റിയെയും ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ എറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആക്രമണത്തിനുശേഷം സുരക്ഷാ ഉദ്യോഗസ്ഥർക്കുനേരെ പാഞ്ഞടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് പമേലയെ വെടിവെച്ച് വീഴ്‌ത്തിയത്. പ്രതിക്ക് ഏറെ നാളായി മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നതായി ന്യൂയോർക്ക് പൊലീസ് കമ്മീഷണർ ജെസിക്ക ടിഷ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

ബാങ്ക് ഓഫ് അമേരിക്കയുടെ ബിസിനസ് സെലക്ഷൻ ആൻഡ് കോൺഫ്ലിക്ട്സ് യൂണിറ്റ് വൈസ് പ്രസിഡന്റായിരുന്നു എറിൻ പിയാസെന്റി. പ്രസവാവധിക്ക് ശേഷം അടുത്തിടെയാണ് അവർ ജോലിയിൽ തിരിച്ചെത്തിയത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് ടൈംസ് സ്‌ക്വയറിന് സമീപം ദാരുണമായ ആക്രമണത്തിനിരയായത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളും സന്ദർശകരും നിരന്തരം എത്തുന്ന ടൈംസ് സ്‌ക്വയറിൽ പകൽസമയത്ത് നടന്ന ആക്രമണം പ്രദേശത്ത് വലിയ ഞെട്ടലാണ് സൃഷ്ടിച്ചത്. യാതൊരു മുന്നറിയിപ്പുമില്ലാതെ നടന്ന ആക്രമണത്തിന്റെ സാഹചര്യങ്ങളും പ്രതിയുടെ മാനസികാരോഗ്യ പശ്ചാത്തലവും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

Share