ന്യൂഡൽഹി: പ്രതിരോധ രംഗത്ത് തദ്ദേശീയ ശേഷി വർധിപ്പിക്കുന്നതിൽ മറ്റൊരു നിർണായക ചുവടുവെപ്പുമായി ഇന്ത്യ. ഇന്ത്യൻ വ്യോമസേന (IAF) തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് വികസിപ്പിച്ച ദീർഘദൂര ഗ്ലൈഡ് ബോംബ് ‘ഖഗാന്തക്-243’ വിജയകരമായി പരീക്ഷിച്ചു. ഇന്ത്യൻ പ്രതിരോധ കമ്പനിയായ JSR Dynamics ആണ് ആയുധം വികസിപ്പിച്ചത്.
വ്യോമസേന നടത്തിയ ഡ്രോപ്പ് ടെസ്റ്റിൽ ആയുധം നിർദിഷ്ട ലക്ഷ്യങ്ങൾ കൈവരിച്ചതായാണ് റിപ്പോർട്ട്. വ്യോമസേനയുടെ ദീർഘദൂര കൃത്യതാ ആക്രമണ ശേഷി കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ പരീക്ഷണം സുപ്രധാനമാണെന്നാണ് വിലയിരുത്തൽ.
വിമാനത്തിൽ നിന്ന് വിക്ഷേപിച്ച ശേഷം ദീർഘദൂരം സഞ്ചരിച്ച് ലക്ഷ്യത്തിലെത്താൻ കഴിയുന്ന തരത്തിലാണ് ഗ്ലൈഡ് ബോംബുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സാധാരണ ഗ്രാവിറ്റി ബോംബുകളേക്കാൾ കൂടുതൽ ദൂരത്തുനിന്ന് ലക്ഷ്യങ്ങൾ ആക്രമിക്കാൻ ഇത്തരം ആയുധങ്ങൾ സഹായിക്കും.
ഇതിലൂടെ യുദ്ധവിമാനങ്ങൾക്ക് ശത്രുപ്രദേശത്തേക്ക് കൂടുതൽ ആഴത്തിൽ പ്രവേശിക്കാതെ തന്നെ കൃത്യമായ ആക്രമണം നടത്താനുള്ള സാധ്യത വർധിക്കും. വ്യോമസേനയുടെ സ്റ്റാൻഡ്-ഓഫ് സ്ട്രൈക്ക് ശേഷി വിപുലീകരിക്കുന്നതിൽ ഖഗാന്തക്-243യുടെ വികസനം പ്രധാനമാണ്.