മുംബൈ: കയറ്റുമതിക്കായി സൂക്ഷിച്ചിരുന്ന പ്രമുഖ ബ്രാൻഡുകളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ പാക്കേജിങ് വിവരങ്ങളിൽ കൃത്രിമം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് മുംബൈയിൽ വൻ റെയ്ഡ്. ഐഎഎസ് ഉദ്യോഗസ്ഥൻ തുക്കാറാം മുണ്ടെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്‌ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന ക്രമക്കേടുകൾ കണ്ടെത്തിയത്.
പെപ്സികോയുടെ ലേയ്‌സ്, കുർകുറെ, നെസ്‌ലെയുടെ മാഗി തുടങ്ങിയ ഉൽപ്പന്നങ്ങളുടെ പാക്കറ്റുകളിലെ യഥാർഥ നിർമ്മാണ, കാലാവധി തീയതികൾ രാസവസ്തുക്കൾ ഉപയോഗിച്ച് മായ്ച്ചശേഷം പുതിയ വിവരങ്ങൾ രേഖപ്പെടുത്തിയെന്നാണ് കണ്ടെത്തൽ.
കാലാവധി തീയതികളും പോഷകവിവരങ്ങളും മാറ്റുന്നതിനായി ഉപയോഗിച്ചിരുന്ന യന്ത്രങ്ങളും ഉദ്യോഗസ്ഥർ ഗോഡൗണിൽ നിന്ന് കണ്ടെത്തി. കമ്പ്യൂട്ടർ സ്ക്രീനിൽ സ്റ്റൈലസ് ഉപയോഗിച്ച് വ്യാജ നിർമ്മാണ, കാലാവധി തീയതികൾ രേഖപ്പെടുത്തുകയും തുടർന്ന് പ്രത്യേക യന്ത്രം ഉപയോഗിച്ച് ഉൽപ്പന്നങ്ങളിൽ പുതിയ ലേബലുകൾ പതിപ്പിക്കുകയും ചെയ്തിരുന്നതായാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.
ആറ് ദിവസത്തെ പരിശോധനയ്‌ക്കിടെ ഏകദേശം 80,000 ഡോളർ (ഏകദേശം 76 ലക്ഷം രൂപ) വിലമതിക്കുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങളും മറ്റ് വസ്തുക്കളും പിടിച്ചെടുത്തു. ഏകദേശം 5,000 കാർട്ടൺ ഉൽപ്പന്നങ്ങളാണ് ഗോഡൗണിൽ കണ്ടെത്തിയത്.
കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ ശ്രമം
ഗോഡൗണിൽ കണ്ടെത്തിയ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ ഭൂരിഭാഗവും കാലാവധി കഴിഞ്ഞവയോ കാലാവധി തീരാൻ അടുത്തവയോ ആയിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. കുർകുറെ, മാഗി പാക്കറ്റുകൾക്കും തംസ് അപ്പ് കാനുകൾക്കും ഉൾപ്പെടെ നിരവധി ഉൽപ്പന്നങ്ങളിലെ തീയതികൾ നീക്കം ചെയ്ത നിലയിലായിരുന്നു.
നവി മുംബൈയിലെ വ്യവസായ മേഖലയിലാണ് ഗോഡൗൺ പ്രവർത്തിച്ചിരുന്നത്. സധന എന്റർപ്രൈസസ് എന്ന സ്വകാര്യ സ്ഥാപനമാണ് ഗോഡൗൺ നടത്തിയിരുന്നത്. അതേസമയം, പെപ്സികോ, നെസ്‌ലെ തുടങ്ങിയ ആഗോള കമ്പനികൾക്ക് നേരിട്ട് ക്രമക്കേടിൽ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടില്ല.