ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Published by
ജനം വെബ്‌ഡെസ്ക്

മലപ്പുറം: ഭാര്യയെയും മക്കളെയും മതം മാറ്റിയെന്നാരോപിച്ച് അവരെ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് യുവാവിന്റെ ആത്മഹത്യാഭീഷണി. മലപ്പുറം കുറ്റിപ്പുറത്ത് മൊബൈൽ ടവറിൽ കയറിയാണ് തമിഴ്നാട് സ്വദേശിയായ യുവാവ് ആത്മഹത്യാഭീഷണി മുഴക്കുന്നത്. മണിക്കൂറുകളായി ടവറിന് മുകളിൽ തുടരുന്ന യുവാവിനെ താഴെയിറക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

കലൈദാസ് രാമലിംഗം എന്നാണ് യുവാവിന്റെ പേര്. തമിഴ്നാട്ടിലെ നാഗപട്ടണം സ്വദേശിയാണെന്നും കളക്ടർക്ക് നൽകിയ പരാതിയിൽ  വ്യക്തമാക്കുന്നു.  ഭാര്യ സത്യ ഹിന്ദുമതം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിച്ചതായും തുടർന്ന് തന്നെയും മക്കളെയും മതം മാറ്റിയെന്നുമാണ് യുവാവ് ജില്ലാ കളക്ടർക്ക് നൽകിയ പരാതിയിൽ ആരോപിക്കുന്നത്. മക്കളുടെ പേരുകൾ മാറ്റി മുഹമ്മദ് അക്ബർ, മുഹമ്മദ് ജാഫർ എന്നാക്കിയെന്നും പരാതിയിൽ പറയുന്നു.

മക്കൾ ഇപ്പോൾ രണ്ടത്താണിയിലെ ശാന്തിഭവനിലാണ് താമസിക്കുന്നതെന്നും അവരെ തിരികെ ലഭിക്കണമെന്നുമാണ് യുവാവിന്റെ ആവശ്യം. ഭാര്യയെയും മക്കളെയും തനിക്ക് തിരിച്ചുകിട്ടുന്നതിനായി അധികൃതർ ഇടപെടണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇസ്ലാം മതത്തിലേക്ക് മാറാൻ തന്നെ നിർബന്ധിച്ചുവെന്ന് ആരോപിക്കുന്ന വ്യക്തിയുടെ പേരും യുവാവ് പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. മതപരിവർത്തനവുമായി ബന്ധപ്പെട്ട മുഴുവൻ സാഹചര്യങ്ങളും പരിശോധിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

 

 

Share