‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ജപ്പാനിലെ ഐച്ചി-നഗോയയില്‍ നടക്കുന്ന 2026 ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ താമസസൗകര്യത്തെ ചൊല്ലി ബി.സി.സി.ഐയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും (ഐ.ഒ.എ) തമ്മില്‍ തര്‍ക്കം. ഏഷ്യന്‍ ഗെയിംസ് സംഘാടകര്‍ ഒരുക്കിയ താമസസൗകര്യത്തില്‍ ബി.സി.സി.ഐക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷയത്തില്‍ ബി.സി.സി.ഐ സി.ഇ.ഒ ഹേമംഗ് അമീനും ഐ.ഒ.എ സി.ഇ.ഒ രഘുറാം അയ്യരും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ സംഘത്തിലെ മറ്റ് കായികതാരങ്ങളില്‍ നിന്ന് ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കാനാകില്ലെന്ന നിലപാടിലാണ് ഐ.ഒ.എ. 2026 ഏഷ്യന്‍ ഗെയിംസിലെ മുഴുവന്‍ ഇന്ത്യന്‍ സംഘത്തെയും ഒരുപോലെ പരിഗണിക്കുമെന്നും പ്രത്യേക താമസസൗകര്യം അനുവദിക്കാനാകില്ലെന്നും ഐ.ഒ.എ വ്യക്തമാക്കി.

സംഘാടകര്‍ നല്‍കുന്ന താമസവും മറ്റ് സൗകര്യങ്ങളും ബി.സി.സി.ഐയുടെ പ്രതീക്ഷയ്‌ക്കൊത്ത് വരാത്ത പക്ഷം സ്വന്തം നിലയില്‍ ക്രമീകരണം നടത്താന്‍ ബി.സി.സി.ഐക്ക് സ്വാതന്ത്ര്യമുണ്ടെന്നും ഐ.ഒ.എ അറിയിച്ചു. സ്വന്തം താമസസൗകര്യം തിരഞ്ഞെടുക്കുകയാണെങ്കില്‍ താരങ്ങളുടെ താമസം, ഭക്ഷണം, പ്രാദേശിക യാത്ര, മത്സരവേദികളിലേക്കുള്ള ഗതാഗതം തുടങ്ങിയവയുടെ മുഴുവന്‍ ഉത്തരവാദിത്തവും ബി.സി.സി.ഐക്കായിരിക്കുമെന്ന് ഐ.ഒ.എ സി.ഇ.ഒ രഘുറാം അയ്യര്‍ വ്യക്തമാക്കി. ഐ.ഒ.എയുടെ നിലപാടിന് പിന്നാലെ ഏഷ്യന്‍ ഗെയിംസ് വേദിയിലെ സൗകര്യങ്ങള്‍ പരിശോധിക്കാന്‍ ബി.സി.സി.ഐ ജപ്പാനിലേക്ക് പ്രത്യേക സംഘത്തെ അയക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

സൗകര്യങ്ങള്‍ നേരിട്ട് വിലയിരുത്തിയ ശേഷം സംഘാടകര്‍ നല്‍കുന്ന താമസസൗകര്യം സ്വീകരിക്കണമോ അതോ ബി.സി.സി.ഐ തന്നെ പ്രത്യേക ക്രമീകരണം നടത്തണമോയെന്ന് തീരുമാനിക്കാമെന്ന് ഐ.ഒ.എ വ്യക്തമാക്കി. റിപ്പോര്‍ട്ടുകള്‍ പ്രകാരം സംഘാടകര്‍ ഇന്ത്യന്‍ പുരുഷ, വനിതാ ക്രിക്കറ്റ് ടീമുകള്‍ക്കായി പ്രത്യേക താമസസൗകര്യം നിശ്ചയിച്ചിട്ടുണ്ട്. പുരുഷ ടീമിന് മൂന്ന് സ്റ്റാര്‍ APA Hotel Nagoya Ekimaeയും വനിതാ ടീമിന് നാല് സ്റ്റാര്‍ Meitetsu Grand Hotelഉം ആണ് അനുവദിച്ചിരിക്കുന്നത്. അഞ്ച് സ്റ്റാര്‍ ഹോട്ടല്‍ നിലവാരത്തിലുള്ള താമസസൗകര്യമല്ലെങ്കിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇവിടെയുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ബി.സി.സി.ഐ പ്രധാനമായും രണ്ട് വിഷയങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. താരങ്ങള്‍ക്ക് ട്വിന്‍ ഷെയറിങ് മുറികള്‍ അനുവദിച്ചതും താമസസ്ഥലവും ക്രിക്കറ്റ് വേദിയും തമ്മിലുള്ള ദൂരവുമാണ് പ്രധാന ആശങ്കകള്‍.

ഏഷ്യന്‍ ഗെയിംസിലെ ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി നിസ്ഷിനിലെ കൊറോഗി സ്‌പോര്‍ട്‌സ് പാര്‍ക്ക് ആണ് ഉപയോഗിക്കുന്നത്. ഏകദേശം 20 കിലോമീറ്റര്‍ അകലെയുള്ള ഈ വേദിയിലേക്ക് നഗോയ നഗരമധ്യത്തില്‍ നിന്ന് യാത്ര ചെയ്യേണ്ടതുണ്ട്. ഐച്ചിയില്‍ നിലവാരമുള്ള ക്രിക്കറ്റ് വേദി ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ബേസ്‌ബോള്‍ സൗകര്യം പുനര്‍നിര്‍മിച്ചാണ് ഏഷ്യന്‍ ഗെയിംസിനായി ക്രിക്കറ്റ് വേദിയാക്കിയിരിക്കുന്നത്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പോരാട്ടം സെപ്റ്റംബര്‍ 18ന് ക്വാര്‍ട്ടര്‍ ഫൈനലോടെയാണ് ആരംഭിക്കുക. സെപ്റ്റംബര്‍ 22നാണ് വനിതാ വിഭാഗത്തിലെ ഇന്ത്യന്‍ ടീമിന്റെ മത്സരം അവസാനിക്കുക.

പുരുഷ ടീമും നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്നാണ് തുടങ്ങുന്നത്. സെപ്റ്റംബര്‍ 28നാണ് പുരുഷ ടീമിന്റെ ആദ്യ മത്സരം. മുന്‍ ഏഷ്യന്‍ ഗെയിംസുകളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ പ്രത്യേക അത്‌ലറ്റ്‌സ് വില്ലേജ് ഒരുക്കിയിട്ടില്ല. നിര്‍മാണച്ചെലവും മറ്റ് സാമ്പത്തിക പരിഗണനകളും കണക്കിലെടുത്താണ് ഹോട്ടലുകള്‍, താല്‍ക്കാലിക താമസസൗകര്യങ്ങള്‍, ക്രൂയിസ് കപ്പലുകള്‍ എന്നിവ ഉപയോഗിക്കുന്നത്. സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 4 വരെ നഗോയയിലും ഐച്ചി മേഖലയിലുമായി നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഏകദേശം 17,000 പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ ഏകദേശം 11,000 കായികതാരങ്ങളും 6,000 ഉദ്യോഗസ്ഥരും ഉള്‍പ്പെടും.

Share