ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

Published by
ജനം വെബ്‌ഡെസ്ക്

ചെന്നൈ: ഭാര്യയെ സര്‍ക്കാര്‍ സ്‌കൂളിലെ പാചക ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിലുള്ള വിരോധത്തെ തുടര്‍ന്ന് പ്രഭാതഭക്ഷണത്തിനായി തയ്യാറാക്കിയ സാമ്പാറില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. തമിഴ്‌നാട്ടിലെ ഈറോഡിലാണ് സംഭവം. സ്‌കൂളിലെ മുന്‍ പാചകക്കാരി അലമ്മാളിന്റെ ഭര്‍ത്താവ് അറുമുഖത്തെയാണ് സത്യമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. സത്യമംഗലത്തിന് സമീപമുള്ള സര്‍ക്കാര്‍ മിഡില്‍ സ്‌കൂളിലാണ് സംഭവം. പാചകം മോശമാണെന്ന പരാതികളെ തുടര്‍ന്നാണ് അലമ്മാളിനെ ജോലിയില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് വിവരം. ഇതിലുള്ള വിരോധമാണ് അറുമുഖത്തെ ഇത്തരമൊരു നടപടിയിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.

51 വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയ പ്രഭാതഭക്ഷണത്തിലെ സാമ്പാറില്‍ മാലിന്യം കലര്‍ത്താന്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ അറുമുഖം സമീപിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് പോലീസ് അറിയിച്ചു. കടയില്‍ നിന്ന് ആവശ്യമായ സാധനം വാങ്ങാന്‍ കുട്ടിക്ക് പണം നല്‍കിയെന്നും പോലീസ് പറഞ്ഞു. എന്നാല്‍ കുട്ടി അത് വിദ്യാര്‍ഥികള്‍ക്ക് വിളമ്പാനുള്ള പ്രധാന സാമ്പാറില്‍ കലര്‍ത്തിയില്ല. അധ്യാപകര്‍ രുചി പരിശോധിക്കുന്നതിനായി മാറ്റിവെച്ചിരുന്ന ചെറിയൊരു ഭാഗത്താണ് ഇത് കലര്‍ത്തിയതെന്നും പോലീസ് വ്യക്തമാക്കി.

പ്രഭാതഭക്ഷണം വിതരണം ചെയ്യുന്നതിന് മുമ്പ് ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന്റെ ഭാഗമായി അധ്യാപികയായ രേവതി സാമ്പാര്‍ രുചിച്ചുനോക്കുകയായിരുന്നു. സാമ്പാറിന്റെ രുചിയിലും നിറത്തിലും അസാധാരണമായ മാറ്റം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ചോദ്യം ചെയ്തപ്പോഴാണ് അറുമുഖത്തിന്റെ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിച്ചതെന്ന് കുട്ടി വെളിപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. ഭക്ഷണം വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുന്നതിന് മുമ്പുതന്നെ അധ്യാപകര്‍ പ്രശ്‌നം തിരിച്ചറിഞ്ഞതിനാല്‍ വലിയ അപകടസാധ്യത ഒഴിവായതായി അധികൃതര്‍ അറിയിച്ചു.

ഓഗസ്റ്റ് 29നാണ് സംഭവം നടന്നത്. സെപ്റ്റംബര്‍ ഒന്നിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സത്യമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയോടെ അറുമുഖത്തെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Share
Published by
ജനം വെബ്‌ഡെസ്ക്