ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

Published by
ജനം വെബ്‌ഡെസ്ക്

ന്യൂയോര്‍ക്ക്: ലോക ഭൂപടത്തില്‍ ഭൂഖണ്ഡങ്ങളുടെ യഥാര്‍ഥ വലുപ്പം കൂടുതല്‍ കൃത്യമായി പ്രതിഫലിപ്പിക്കുന്ന പുതിയ മാപ്പിന് ഐക്യരാഷ്‌ട്രസഭയുടെ അംഗീകാരം. ആഫ്രിക്കന്‍ രാജ്യങ്ങളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന പ്രചാരണങ്ങള്‍ക്ക് പിന്നാലെയാണ് വെള്ളിയാഴ്ച ചേര്‍ന്ന യുഎന്‍ പൊതുസഭ പുതിയ ഭൂപട പ്രൊജക്ഷന് പിന്തുണ നല്‍കിയത്. പ്രമേയത്തെ ഇന്ത്യയും അനുകൂലിച്ചു. ആഫ്രിക്കന്‍ യൂണിയന്റെ പിന്തുണയോടെ ടോഗോയാണ് പ്രമേയം അവതരിപ്പിച്ചത്. 164 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. അമേരിക്ക മാത്രമാണ് എതിര്‍ത്തത്. സെര്‍ബിയ, എസ്റ്റോണിയ, ജോര്‍ജിയ, ലിത്വാനിയ, മോള്‍ഡോവ, യുക്രെയ്ന്‍ എന്നീ ആറ് രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

പതിനാറാം നൂറ്റാണ്ട് മുതല്‍ വ്യാപകമായി ഉപയോഗിക്കുന്ന മെര്‍ക്കേറ്റര്‍ പ്രൊജക്ഷന് പകരമായി ‘ഈക്വല്‍ എര്‍ത്ത് കാര്‍ട്ടോഗ്രാഫിക് പ്രൊജക്ഷന്‍’ ഉള്‍പ്പെടെയുള്ള ഈക്വല്‍ ഏരിയ മാപ്പുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നാണ് യുഎന്‍ പൊതുസഭയുടെ തീരുമാനം. ഭൂപ്രദേശങ്ങളുടെ വലുപ്പവും വിസ്തൃതിയും കൂടുതല്‍ കൃത്യതയോടെ അവതരിപ്പിക്കാന്‍ ഇത്തരം മാപ്പുകള്‍ക്ക് കഴിയുമെന്നാണ് ഭൂമിശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. 1569ല്‍ ഫ്ലെമിഷ് ഭൂപടനിര്‍മാതാവായ ജെറാര്‍ഡസ് മെര്‍ക്കേറ്റര്‍ സമുദ്രനാവിഗേഷനായി രൂപകല്‍പ്പന ചെയ്തതാണ് മെര്‍ക്കേറ്റര്‍ പ്രൊജക്ഷന്‍.

നൂറ്റാണ്ടുകളായി ലോകത്തിന്റെ ഭൂപടങ്ങള്‍ തയ്യാറാക്കുന്നതില്‍ ഇത് വ്യാപകമായി ഉപയോഗിച്ചുവരുന്നു. എന്നാല്‍ ഭൂമധ്യരേഖയില്‍ നിന്ന് അകലേക്ക് പോകുന്തോറും പ്രദേശങ്ങളുടെ വലുപ്പത്തില്‍ വലിയ വ്യത്യാസം സൃഷ്ടിക്കുന്നുവെന്നതാണ് മെര്‍ക്കേറ്റര്‍ പ്രൊജക്ഷനെതിരായ പ്രധാന വിമര്‍ശനം. മെര്‍ക്കേറ്റര്‍ മാപ്പില്‍ ഗ്രീന്‍ലാന്‍ഡും ആഫ്രിക്കയും ഏകദേശം സമാന വലുപ്പത്തില്‍ കാണപ്പെടുന്നുവെങ്കിലും യഥാര്‍ഥത്തില്‍ ആഫ്രിക്കയ്‌ക്ക് ഗ്രീന്‍ലാന്‍ഡിനേക്കാള്‍ ഏകദേശം 14 മടങ്ങ് വിസ്തൃതിയുണ്ട്. ഇത്തരം തെറ്റായ ദൃശ്യാവിഷ്‌കാരം ആഫ്രിക്കയുള്‍പ്പെടെയുള്ള ഭൂമധ്യരേഖാ പ്രദേശങ്ങളുടെ യഥാര്‍ഥ വലുപ്പത്തെക്കുറിച്ചുള്ള ധാരണയെ ബാധിക്കുന്നുവെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.

പുതിയ പ്രമേയം ലോക ഭൂപടത്തില്‍ ആഫ്രിക്കയുടെ യഥാര്‍ഥ വ്യാപ്തിയും സ്ഥാനവും കൂടുതല്‍ കൃത്യമായി പ്രതിഫലിപ്പിക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പാണെന്ന് യുഎന്നിലെ ആഫ്രിക്കന്‍ മിഷന്‍ വ്യക്തമാക്കി. ഭൂപടങ്ങള്‍ വിദ്യാഭ്യാസത്തെ സ്വാധീനിക്കുകയും ലോകത്തെക്കുറിച്ചുള്ള കൂട്ടായ ധാരണ രൂപപ്പെടുത്തുകയും ചെയ്യുന്നുവെന്നും തെറ്റായ ഭൂമിശാസ്ത്രപരമായ പ്രതിനിധാനം തലമുറകളിലേക്ക് കൈമാറുന്നത് ഒഴിവാക്കണമെന്നും പ്രമേയത്തിന് നേതൃത്വം നല്‍കിയ ടോഗോ വിദേശകാര്യ മന്ത്രി റോബര്‍ട്ട് ഡസ്സി പറഞ്ഞു.

Share