50% വരെ വിലക്കുറവിൽ മരുന്ന്; ‘അമൃത് ഫാർമസി’യുമായി തിരുവനന്തപുരം നഗരസഭ; കുറഞ്ഞ ചെലവിൽ ലാബ് പരിശോധനകളും; മുഴുവൻ വാർഡുകളിലും പ്രവർത്തനം ആരംഭിക്കും

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള മരുന്നുകൾ ലഭ്യമാക്കാൻ അമൃത് ഫാർമസി പദ്ധതി നടപ്പാക്കാനൊരുങ്ങി തിരുവനന്തപുരം നഗരസഭ. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ്‌കെയറുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വിപണി വിലയേക്കാൾ 50 ശതമാനം വരെ കുറഞ്ഞ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കാനാണ് തീരുമാനം.

സ്ഥിരമായി മരുന്നുകൾ വാങ്ങേണ്ടിവരുന്നവർക്ക് ചികിത്സാ ചെലവ് കുറയ്‌ക്കാൻ പദ്ധതി സഹായകരമാകുമെന്നാണ് നഗരസഭയുടെ വിലയിരുത്തൽ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കും ഗുണമേന്മയുള്ള മരുന്നുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നഗരസഭാ പരിധിയിലെ എല്ലാ വാർഡുകളിലുള്ളവർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഇതിനായി 1.5 കോടി രൂപയാണ് നഗരസഭ വകയിരുത്തിയിരിക്കുന്നത്.

കുറഞ്ഞ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കുന്നത് സാധാരണക്കാർക്ക് ഏറെ ഗുണംചെയ്യുമെന്ന് മേയർ വി. വി രാജേഷ് പറഞ്ഞു. മെഡിക്കൽ സ്റ്റോറുകളുടെ പ്രവർത്തനം ഉടൻ ആരംഭിക്കും. കോർപ്പറേഷനു കീഴിൽ ഇത്തരം മെഡിക്കൽ സ്റ്റോറുകളും സ്കാനിങ് ഉപകരണങ്ങളും വരുന്നത്  ഇതാദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുറഞ്ഞ നിരക്കിൽ ലാബ് പരിശോധന; ഹിന്ദ് ലാബും
സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ലാബ് പരിശോധനകൾ ലഭ്യമാക്കുന്നതിനായി ഹിന്ദ് ലാബ് പദ്ധതിയും നടപ്പാക്കുന്നുണ്ട്. നിലവാരമുള്ള പരിശോധനാ സൗകര്യങ്ങൾ താങ്ങാവുന്ന നിരക്കിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്.

സ്കാനിങ് സെന്ററും ഉടൻ
വിലകൂടിയ സ്കാനിങ് പരിശോധനകൾക്ക് ആശ്വാസമേകാൻ നഗരസഭയുടെ സ്കാനിങ് സെന്ററും ഉടൻ പ്രവർത്തനം ആരംഭിക്കും. നിലവിലെ വിപണി നിരക്കിന്റെ പകുതി വിലയിൽ സ്കാനിങ് സേവനങ്ങൾ ലഭ്യമാക്കാനാണ് തീരുമാനം. കുറഞ്ഞ ചെലവിൽ മികച്ച ആരോഗ്യപരിചരണം ജനങ്ങളിലേക്ക് എത്തിക്കുകയാണ് നഗരസഭയുടെ ലക്ഷ്യം.

Share