മാറാത്തത് മാറും!!!  മാലിന്യകേന്ദ്രത്തിന്റെ പഴയ ഓർമകൾ മറന്ന് വിളപ്പിൽശാല; സംസ്ഥാന സൈക്കിളിംഗ് മത്സരവേദിയായി കോർപ്പറേഷൻ ഭൂമി

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: മാലിന്യസംസ്‌കരണ പ്ലാന്റിനായി തിരുവനന്തപുരം കോർപ്പറേഷൻ വാങ്ങിയ വിളപ്പിൽശാലയിലെ ഭൂമി ഇനി പുതിയ വികസന പദ്ധതികൾക്ക് വേദിയാകുന്നു. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് ഏറെക്കാലം പ്രതിഷേധങ്ങൾക്ക് സാക്ഷിയായിരുന്ന പ്രദേശത്ത് കായികമത്സരങ്ങൾ ഉൾപ്പെടെയുള്ള പുതിയ പദ്ധതികൾക്ക് തുടക്കമിടാനുള്ള  ശ്രമത്തിലാണ് കോർപ്പറേഷൻ.

കഴിഞ്ഞ ദിവസം സംസ്ഥാന മൗണ്ടൻ ബൈക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിന് വിളപ്പിൽശാല വേദിയായിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള നൂറുകണക്കിന് സൈക്കിളിംഗ് താരങ്ങളാണ് പങ്കെടുത്തത്. വിജയികൾക്ക് മേയർ വി. വി രാജേഷ് സമ്മാനങ്ങൾ വിതരണം ചെയ്തു.  ദേശീയ മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഒക്ടോബർ 20 വരെ പരിശീലനത്തിനായി ഗ്രൗണ്ട് വിട്ടുനൽകണമെന്ന്  സംഘാടകർ ആവശ്യപ്പെട്ടിട്ടുണ്ട്. മത്സരത്തിന് അനുയോജ്യമായ ദുർഘടമായ ഭൂമിയായതിനാലാണ് സംഘടകർ കോർപ്പറേഷന്റെ അനുമതിയോടെ ഇവിടെ മത്സരം നടത്തിയത്.

മാലിന്യസംസ്‌കരണ പ്ലാന്റിന് പകരം പുതിയ പ്രതീക്ഷ
വിളപ്പിൽശാലയിലെ കോർപ്പറേഷൻ ഭൂമിയെക്കുറിച്ചുള്ള ചർച്ചകൾക്ക് പുതിയ ദിശ നൽകുന്നതാണ് കായികമത്സരങ്ങളുടെ വേദിയായുള്ള മാറ്റം. 2001 ഡിസംബർ 21ന് മാലിന്യ സംസ്കരണശാല അടച്ചുപൂട്ടിയ ശേഷം ആദ്യമായാണ് ഒരു പൊതു പരിപാടി ഇവിടെ നടത്തുന്നത്.

ഒരുപാട് സമരങ്ങൾ മാത്രം നടന്ന, ഗ്രാമീണ ജനതയുടെ എതിർപ്പ് മാത്രം നേടിയിരുന്ന വിളപ്പിൽശാലയിൽ നിന്ന് പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും സ്വരമുയരുകയാണ്. കായികപരിശീലനത്തിനും മറ്റ് ജനോപകാരപ്രദമായ പദ്ധതികൾക്കും ഭൂമി പ്രയോജനപ്പെടുത്തുന്നതിലൂടെ വിളപ്പിൽശാലയുടെ മുഖച്ഛായ മാറ്റാനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്.

Share